തിരുവനന്തപുരം:തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാനാണ് 2024-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി)ബില്ലും കേരള മുനിസിപ്പാലിറ്രി ഭേദഗതി ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാതെ പാസാക്കിയതെന്ന് മന്ത്രി എം.ബി.രാജേഷ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൊണ്ടുവന്ന ക്രമപ്രശ്നത്തിന്
സഭയിൽ വിശദീകരണം നൽകുകയായിരുന്നു മന്ത്രി.
ബിൽ 2019ൽ ഓർഡിനൻസായും 2020ൽ നിയമഭേദഗതിയായി നിയമസഭയിലും കൊണ്ടുവന്നതാണ്. അന്ന് സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും സഭ രണ്ടു തവണ ചർച്ച ചെയ്യുകയുമുണ്ടായി. പക്ഷെ പാസാക്കാൻ കഴിഞ്ഞില്ല. അതേ ബില്ലാണ് കുത്തും കോമയും പോലും മാറാതെ വീണ്ടും കൊണ്ടുവന്നത്. ഇക്കാര്യം മന്ത്രി കെ.രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവുമായി സംസാരിച്ച് ധാരണയിലെത്തിയിരുന്നതാണ്.. ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം കഴിഞ്ഞാണ് ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിൽ നടക്കേണ്ടത്. വിവിധ ഘട്ടങ്ങളായുള്ള നടപടിക്രമങ്ങൾ പാലിക്കണം. 2025 നവംബറിൽ തിരഞ്ഞെടുപ്പ് നടത്തി ഭരണസമിതികൾ അധികാരത്തിൽ വരേണ്ടതുണ്ടെന്നും മന്ത്രി വിശദമാക്കി.
പ്രതിപക്ഷം പ്രതിഷേധിച്ചതിന്റെ പേരിൽ ബിൽ പാസാക്കുന്നതിന്റെ നടപടിക്രമങ്ങളൊക്കെ കാറ്റിൽപ്പറത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്ന മോദി ശൈലിയിലാണിത്. കേരള നിയമസഭയുടെ പാരമ്പര്യത്തെ കളഞ്ഞുകുളിച്ചും ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കിയും ഏകപക്ഷീയമായ നടപടിയാണ് സ്വീകരിച്ചത്. നിയമസഭയ്ക്ക് തന്നെ അപമാനകരമായ സംഭവത്തിൽ സ്പീക്കർ കൃത്യമായ റൂളിങ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധനവിനിയോഗം ഒഴികെയുള്ള എല്ലാ ബില്ലുകളും ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റിയുടെയോ, സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്കു ശേഷം മാത്രം പാസാക്കുന്നത്
തന്നെയാണ് ഏറ്റവും അഭികാമ്യമെന്ന് റൂളിംഗിൽ ചെയർ വ്യക്തമാക്കി.അതേസമയം,
2025ൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുള്ളതിനാൽ ബിൽ അടിയന്തരമായി പാസ്സാക്കേണ്ട സാഹചര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് റൂളിംഗിൽ വ്യക്തമാക്കി.
പെരിയാറിൽ 13.56
കോടിയുടെ മത്സ്യനാശം
തിരുവനന്തപുരം: പെരിയാറിൽ ഏലൂർ ഫെറി ഭാഗത്ത് 13.56 കോടി രൂപയുടെ മത്സ്യനാശമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. മത്സ്യക്കൃഷിക്കാർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് നിർദ്ദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ നടപടിയെടുക്കുമെന്നും ടി.ജെ.വിനോദിന്റെ സബ്മിഷന് മുഖ്യമന്ത്രി .മറുപടി നൽകി.
. പെരിയാറിന്റെ തീരത്തുള്ള ഫാക്ടറികളിൽ നിന്നും രാസമാലിന്യം ഒഴുക്കിവിട്ടതായി കണ്ടെത്തിയിട്ടില്ല. പാഴ്ജലം ശുദ്ധീകരണത്തിനു ശേഷം പുറന്തള്ളുന്നതിന് അനുവദിച്ചിട്ടുള്ള അഞ്ച് വ്യവസായശാലകളിൽ നിന്നും മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയില്ല. ഏലൂർ,എടയാർ ഭാഗത്തുള്ള വ്യവസായ ശാലകൾ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ചിരുന്നു. . വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ചതിൽ ഡിസോൾവ്ഡ് ഓക്സിജന്റെ അളവ് മത്സ്യങ്ങൾക്ക് ജീവിക്കുന്നതിനാവശ്യമായ അളവിലും കുറവാണെന്ന് കണ്ടെത്തി.
മഴ ശക്തമായതോടെ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ തുറന്നപ്പോൾ റെഗുലേറ്ററിന് മുകൾ വശത്തുനിന്ന് ഓക്സിജന്റെ അളവു കുറഞ്ഞ ജലം കൂടുതലായി ഒഴുകിയെത്തിയതാണ് മത്സ്യനാശത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |