കൊച്ചി: മേയ് മാസത്തിൽ ഇന്ത്യയിൽ നിന്നുള്ള ഉത്പന്ന കയറ്റുമതി 9.1 ശതമാനം വർദ്ധിച്ച് 3813 കോടി ഡോളറിലെത്തി. എൻജിനീയറിംഗ് ഉത്പന്നങ്ങൾ, ഓട്ടോമൊബൈൽ വാഹനങ്ങൾ, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയുടെ കയറ്റുമതിയിലാണ് മികച്ച മുന്നേറ്റം ദൃശ്യമായത്. ഇതോടെ നടപ്പു സാമ്പത്തിക വർഷത്തിൽ കയറ്റുമതി രംഗത്ത് ഇന്ത്യ മികച്ച വളർച്ച നേടാൻ സാഹചര്യമൊരുങ്ങുകയാണ്. ഏപ്രിലിൽ കയറ്റുമതിയിൽ ഒരു ശതമാനം വർദ്ധന മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കയറ്റുമതി 3.1 ശതമാനം കുറഞ്ഞ് 43,700 കോടി ഡോളറിലെത്തിയിരുന്നു.
കേന്ദ്ര സർക്കാർ വ്യാവസായിക മേഖലയ്ക്കായി അധിക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതും ആഗോള മൊബൈൽ ഭീമനായ ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികളുടെ വലിയ നിക്ഷേപങ്ങളും ഇന്ത്യയുടെ വിദേശ വ്യാപാരത്തിന് കരുത്ത് പകരുകയാണ്. സീയുസ് കനാലിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ അയവുണ്ടായതും ഇന്ത്യയുടെ ആഗോള വ്യാപാരം മെച്ചപ്പെടുന്നതിന് സഹായമായി. അമേരിക്ക, ചൈന, യൂറോപ്യൻ യൂണിയൻ, മദ്ധ്യ പൂർവേഷ്യൻ രാജ്യങ്ങൾ എന്നിവയാണ് ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികൾ.
ആഭ്യന്തര രംഗത്ത് നാണയപ്പെരുപ്പം താഴ്ന്ന നിലയിൽ തുടരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ റെക്കാഡ് ഇടിവും ഇന്ത്യൻ കയറ്റുമതിക്കാരുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നു.
ബിനോയ് തോമസ്, ധനകാര്യ വിദഗ്ദ്ധൻ, കൊച്ചി
ഇറക്കുമതി 6,191 കോടി ഡോളർ
കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള ഉത്പന്ന ഇറക്കുമതി 7.7 ശതമാനം ഉയർന്ന് 6,191 കോടി ഡോളറിലെത്തി. ഏപ്രിലിൽ 5,410 കോടി ഡോളറായിരുന്നു. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാര കമ്മി മേയിൽ 2,378 കോടി ഡോളറിലെത്തി. ഏഴ് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഉത്പന്നങ്ങൾ കയറ്റുമതിയിലെ വർദ്ധന(ശതമാനത്തിൽ)
എൻജിനീയറിംഗ് ഉത്പന്നങ്ങൾ 23 ശതമാനം
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ 22.9 ശതമാനം
ഡ്രഗ്സ് ആൻഡ് ഫാർമ്മ 10.45 ശതമാനം
പ്ളാസ്റ്റിക്സ് ആൻഡ് ലെനോലിയം 16 ശതമാനം
ടെക്സ്റ്റയിൽസ് 9.8 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |