തിരുവനന്തപുരം: ആധുനിക ഉപകരണങ്ങളുടെ പരിമിതിയിൽ ഞെരുങ്ങി ഫയർ ഫോഴ്സ്. ഏത് വലിയ ദുരന്തമുഖത്തും പഴഞ്ചൻ ഉപകരണങ്ങളും വാഹനങ്ങളും ഉപയോഗിച്ചാണ് ഫയർഫോഴ്സ് അതിനെ നേരിടുന്നത്. ഫയർസേഫ്റ്റി കോട്ട്,ഹെൽമറ്റ്,ഗംബൂട്ട്,ഗ്ളൗസ്,ബ്രീത്തിംഗ് അപ്പാരറ്റെസ് ഉൾപ്പടെ എല്ലാത്തിനും വർഷങ്ങളുടെ പഴക്കം.
ഫ്ളാറ്റുകൾക്കും മാളുകൾക്കും ആകാശത്തോളം പൊക്കം.ഇവിടെ തീപിടത്തമോ മറ്റോ ഉണ്ടായാൽ ഫയർഫോഴ്സിന് വെല്ലുവിളിയാണ്. പഴഞ്ചൻ രീതിയിലുള്ള തീയണയ്ക്കലും രക്ഷാപ്രവർത്തനം എത്രത്തോളം ഫലം കാണുമെന്ന് പറയാനാവില്ല. ഈ വേനൽ കാലത്ത് മാത്രം സംസ്ഥാനത്തൊട്ടാക്കെ 1200 തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്.
ഉയരമുള്ള കെട്ടിടങ്ങളിൽ
കയറാനാവില്ല
സംസ്ഥാനത്ത് 37നിലകൾ വരെ ഉയരമുള്ള കെട്ടിടങ്ങളുണ്ട്. എന്നാൽ മൂന്ന് മുതൽ അഞ്ച് നില വരെയുള്ള കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായാൽ ഉപയോഗിക്കുന്ന തരത്തിലുള്ള സംവിധാനമേ ഫയർഫോഴ്സിന്റെ കൈയിലുള്ളൂ.അതിന് മുകളിലോട്ടുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായാൽ തറയിൽ നിന്ന് വെള്ളം മുകളിലേക്ക് പ്രഷർ ചെയ്ത് അടിക്കാനുള്ള
സംവിധാനമില്ല. ഇതിന് പുതിയ രീതിയിലുള്ള പ്രഷർ പമ്പുകളാണ് വേണ്ടത്.
ബഹുനില കെട്ടിടങ്ങളിലും മറ്റും തീ അണയ്ക്കാൻ സഹായിക്കുന്ന സ്‌കൈ ലിഫ്റ്റ് വാങ്ങാനുള്ള നടപടികളും ഫലം കണ്ടില്ല. ഒരുപകരണത്തിന് 15 കോടി രൂപയാണ് വില. ഇതുണ്ടെങ്കിൽ 60 മീറ്റർ വരെ ഉയരത്തിലുള്ള രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകും.
ആവശ്യത്തിന്
വാഹനമില്ല
സേനയ്ക്ക് ആവശ്യത്തിന് വാഹനങ്ങളിലാത്തതും വെല്ലുവിളിയാണ്. 700 വാഹനങ്ങൾ മൊത്തതിൽ സേനയ്ക്കുണ്ടെന്നാണ് കണക്ക്. എന്നാൽ പതിനഞ്ച് വർഷം പൂർത്തിയാക്കിയ 171 വാഹനങ്ങൾ ഈ വർഷം പൊളിക്കാൻ ഉത്തരവായി. കഴിഞ്ഞ രണ്ട് വർഷമായി പുതുതായി വാഹനങ്ങളൊന്നും സേനയ്ക്ക് ലഭിച്ചിട്ടില്ല. പൊളിക്കുന്ന 171 വാഹനങ്ങൾ കൂടി സേനയിൽ നിന്ന് പോകുമ്പോൾ വാഹനങ്ങളുടെ അപര്യാപ്തതയും സേനയുടെ സേവനങ്ങൾക്ക് വെല്ലുവിളിയാകും. പലയിടത്തും വാഹനങ്ങൾക്ക് നിറച്ച ഇന്ധനത്തിന് ആറ് മാസത്തെ വരെ കുടിശികയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |