ന്യൂഡൽഹി: ഇന്നലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ത്രില്ലിൽ ആയിരുന്നു ഡൽഹി അക്‌ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം. രാഹുൽ ഗാന്ധിയുടെ 54-ാം പിറന്നാൾ ആഘോഷിക്കാൻ ബൂത്തു തലം മുതൽ പ്രവർത്തക സമിതി അംഗങ്ങൾ വരെ ആസ്ഥാനത്ത് ഒത്തുചേർന്നു. എല്ലാ കൊല്ലവും പിറന്നാൾ ആഘോഷം പതിവാണെങ്കിലും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മോശമല്ലാത്ത പ്രകടനം കാഴ്‌ചവച്ചതിന്റെ ഉണർവ് ആഘോഷത്തിൽ പ്രകടമായി.
എ.ഐ.സി.സി പരിസരമാകെ രാവിലെ മുതൽ ഉത്സവാന്തരീക്ഷമായിരുന്നു. രാഹുലിന്റെ ചിത്രങ്ങളുള്ള ബാനറുകൾ നിറഞ്ഞു. കോൺഗ്രസ് പതാകയുമായി പ്രവർത്തകർ ആവേശത്തോടെ എത്തിയപ്പോൾ ആസ്ഥാനത്ത് തിക്കിത്തിരക്കും. കനത്ത ചൂടായതിനാൽ എല്ലാവർക്കും മോരും വെള്ളം ഒരുക്കിയിരുന്നു.
രാവിലെ 10.30ന് സോണിയാ ഗാന്ധിയുടെ 10 ജൻപഥ് വസതിയിൽ നിന്ന് രാഹുൽ സഹോദരി പ്രിയങ്ക, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം ഇറങ്ങി വന്നപ്പോൾ ആവേശം പാരമ്യത്തിൽ. പ്രവർത്തകർ മത്സരിച്ച് രാഹുലിന് ആശംസകൾ നേർന്നു. രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം മിക്കവരും ഉന്നയിച്ചു. തുടർന്ന് എ.ഐ.സി.സി ഓഫീസിനുള്ളിൽ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ സാന്നിദ്ധ്യത്തിൽ കേക്ക് മുറിക്കൽ.
രാവിലെ മുതൽ രാഹുലിന് പ്രമുഖരുടെ ആശംസാ പ്രവാഹമായിരുന്നു. ഭരണഘടനയിൽ പ്രതിപാദിച്ച മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പാർശ്വവത്‌കരിക്കപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളോടുള്ള അനുകമ്പയും രാഹുലിനെ വേറിട്ടു നിർത്തുന്നുവെന്ന് ഖാർഗെ പറഞ്ഞു. രാഹുൽ തന്റെ സഹയാത്രികനും വഴികാട്ടിയും തത്വചിന്തകനും നേതാവുമാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരും ആശംസ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |