പ്രതിസന്ധികളെ തരണം ചെയ്ത് തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്ന സ്‌ത്രീകൾ എന്നും പ്രചോദനമാണ്. അത്തരത്തിൽ പുതുതലമുറയ്ക്ക് മാതൃകയായി മാറുകയാണ് വൈശാലി ഷദാംഗുലെ എന്ന യുവതി. ഇന്ത്യയിലെ ഒരു ചെറിയ തെരുവിൽ നിന്ന് പാരീസിലെ ഫാഷൻ റാംപിലെത്തിയ കഥയാണ് വൈശാലിക്ക് പറയാനുള്ളത്.
വൈശാലി എസ് എന്ന ബ്രാൻഡിന്റെ സ്ഥാപകയും ഡിസൈനറുമാണ് വൈശാലി (46). 2001ലാണ് തന്റെ കരിയർ ആരംഭിച്ചത്. ഏറെ പ്രതിസന്ധികളെ നേരിട്ട് തന്റെ കരിയറിൽ ശോഭിക്കുന്ന വൈശാലി പാരീസ് ഹോട്ട് കോട്യൂറിന്റെ ഔദ്യോഗിക കലണ്ടറിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്. 2021ലാണ് വൈശാലി കലണ്ടറിന്റെ മുഖമായത്. പരിസ്ഥിതി സംരക്ഷണം, ഇന്ത്യൻ ഡിസൈൻ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന വൈശാലിയുടെ ബ്രെത്ത് എന്ന് വസ്‌ത്രശേഖരം ലോകശ്രദ്ധ ഏറ്റുവാങ്ങിയിരുന്നു. പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബ്രെത്ത് കളക്ഷൻ ഫാഷൻ വേദികളിലെ ആകർഷണമായി മാറി.
മാലിന്യമുക്തമായ ഡിസൈനുകൾ നിർമിച്ച് നിലവിൽ വൈശാലി പാരിസ് ഫാഷൻ റാംപിൽ കയ്യടി നേടുകയാണ്. ഫാഷന് സ്റ്റൈലിഷ് എന്നപ്പോലെതന്നെ പ്രകൃതിസൗഹൃദവും ആകാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് വൈശൈാലിയുടെ ഡിസൈനുകൾ.
തെരുവിൽ നിന്ന് റാംപിലേയ്ക്ക്
'മദ്ധ്യപ്രദേശ് വിദിഷയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഞാൻ 17ാം വയസിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദം നേടുന്നതിനായി വീടുവിട്ടിറങ്ങി. ചെന്നെത്തിയത് ഭോപ്പാലിലാണ്. നഗരം എന്താണെന്നോ എങ്ങനെയാണെന്നോ അറിവില്ലായിരുന്നെങ്കിലും ഒരു പെണ്ണിന് ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞവരുടെ മുന്നിൽ വിജയിച്ചുകാണിക്കണമെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു.
പഠനച്ചെലവുകൾ കണ്ടെത്താൻ ഒരു ഓഫീസിലെ അസിസ്റ്റന്റായി ജോലി ചെയ്യുന്നതിടെയാണ് ഫാഷൻ എന്ന ആശയം തലയിലുദിക്കുന്നത്. തുടർന്ന് നാട്ടിലെ ഒരു കോളേജിൽ ചേരുകയും ഫാഷൻ പഠനത്തിന്റെ പുസ്തകങ്ങൾ വാങ്ങി വീട്ടിലിരുന്ന് പഠിക്കുകയുമാണ് ചെയ്തത്. ഇതിനിടയിൽ ഗുജറാത്തിലേയ്ക്ക് പ്ളേസ്‌മെന്റ് കിട്ടി. എന്നാലും മുംബയാണ് തന്റെ സ്വപ്നങ്ങൾക്ക് പറ്റിയയിടം എന്ന് മനസ് പറഞ്ഞു.
തുടർന്ന് മുംബയിലെത്തിയെങ്കിലും ഒരു ജോലി നേടാനായി ഏറെ അലഞ്ഞു. കഷ്ടപ്പാടുകൾക്ക് ശേഷം ഒരു ജിമ്മിൽ ജോലി ലഭിച്ചെങ്കിലും സ്വപ്നം കൈവിട്ടില്ല. ജിമ്മിലെത്തുന്നവർക്ക് ഫാഷൻ ടിപ്പുകൾ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. ജിമ്മിൽ വരുന്ന സ്ത്രീയാണ് എനിക്ക് ഫാഷൻ സെൻസ് ഉണ്ടെന്നും വസ്ത്രങ്ങൾ ഡിസൈൻ ചെയ്യണമെന്നും ആദ്യമായി പറയുന്നത്.
2001ൽ ലോണെടുത്ത് ഒരു ചെറിയ ബ്യൂട്ടീക് തുടങ്ങി. ആദ്യമൊക്കെ പ്രദേശത്ത് തയ്യൽക്കാരുടെ സഹായത്തോടെയാണ് വസ്ത്രങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ പിന്നീട് സ്വന്തമായി തയ്യാറാക്കിതുടങ്ങിയപ്പോൾ തുണികൾ അധികമായി ബാക്കിയാവുന്നതും പാഴാവുന്നതും ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് ബാക്കി വരുന്നതിൽ നിന്ന് പുതിയ ഡിസൈനുകൾ നിർമിക്കാൻ ആരംഭിച്ചത്.
2012ലാണ് ആദ്യമായി ഒരു ഫാഷൻ ഷോയിൽ അവസരം ലഭിക്കുന്നത്. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇതുവരെ 24 ഫാഷൻ ഷോകളാണ് അവതരിപ്പിച്ചത്. പാരീസ് ഫാഷൻ ഷോയ്ക്ക് പുറമെ മിലാൻ ഫാഷൻ വീക്കിലും പങ്കെടുത്തു. ഇത്തരത്തിൽ രണ്ട് ഫാഷൻ ഷോകളിലും പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരികൂടിയാണ് ഞാൻ'- വൈശാലി തന്റെ ജീവിതയാത്ര പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |