തിരുവനന്തപുരം: ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്നു പറഞ്ഞ് വോട്ടുപിടിച്ചവർ ഉള്ളതും നൽകാതെ പാവങ്ങളെ പറ്റിക്കുന്നെന്ന് നിയമസഭയിൽ പ്രതിപക്ഷം. കുടിശിക ഉടൻ കൊടുത്തുതീർക്കുമെന്നും പറഞ്ഞതെല്ലാം പാലിക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അടിയന്തര പ്രമേയാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒടുവിൽ പ്രതിപക്ഷ വാക്കൗട്ട്.
സർക്കാർ പെൻഷൻ പദ്ധതികളിൽ നിന്ന് മെല്ലെ പിന്മാറുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ക്ഷേമനിധി പെൻഷൻ ഒരുവർഷമായി മുടങ്ങി. പെൻഷൻ അവകാശമല്ല, സഹായമാണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ നവകേരളം, കേരളീയം തുടങ്ങിയ ധൂർത്തുകൾക്ക് പണമുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഇന്ധനസെസ് രണ്ടുരൂപ വീതം പിരിച്ചിട്ടും പെൻഷൻ നൽകാതെ ജനങ്ങളെ കബളിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ നൽകിയെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ കൊടുത്തത് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ പെൻഷനാണ്. 3 മാസത്തെ തുക കൊടുക്കാതിരിക്കാനാണ് ശ്രമം. മസ്റ്ററിംഗ് വൈകിയതിന് ആയിരക്കണക്കിന് പേർക്ക് പെൻഷൻ നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളാണ് നിങ്ങളുടെ ജില്ലാ കമ്മിറ്റികളിൽ സാധാരണക്കാരായ പ്രവർത്തകരും ചോദിക്കുന്നത്. സി.പി.എം സംസ്ഥാനകമ്മിറ്റിയിൽ മുഖ്യമന്ത്രിയെ ഇരുത്തി ചോദിക്കുന്നതും ഇതുതന്നെ - സതീശൻ പറഞ്ഞു.
പെൻഷൻ നിർബന്ധമായും
കൊടുക്കേണ്ടതല്ല: മന്ത്രി
ഭരണഘടന പ്രകാരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ സർക്കാരിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നൽകേണ്ടതാണ്. നിർബന്ധമായും കൊടുക്കേണ്ടതല്ലെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. അഞ്ചു മാസത്തെ പെൻഷൻ കുടിശികയുണ്ട്. ജൂണിലേത് അടുത്തയാഴ്ച നൽകും. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന 96 മാസം കൊണ്ട് 109 മാസത്തെ പെൻഷൻ വിതരണം ചെയ്തു. ഇന്ത്യാമുന്നണി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കണം.
ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും
ശിവഗിരി: ആഗസ്റ്റ്17 മുതൽ സെപ്തംബർ 25 (ചിങ്ങം 1 - കന്നി 9) വരെയുളള ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും വിജയിപ്പിക്കാൻ ഗുരുധർമ്മപ്രചരണ സഭാപ്രവർത്തകരും മറ്റ് ഗുരുദേവ പ്രസ്ഥാന പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു.ശ്രീനാരായണ ഗുരുദേവന്റെ ജയന്തിദിനമായ ആഗസ്റ്റ് 20, മഹാസമാധി ദിനമായ സെപ്തംബർ 21 എന്നിവ ഈ കാലയളവിലാണ്. ഗുരുദേവ ശിഷ്യരായ മഹാത്മാക്കളുടെ സ്മരണദിനങ്ങൾ ഉൾപ്പെടെ ഈ കാലയളവിൽ വന്നുചേരുന്ന വിശേഷദിനങ്ങളിലും ഗുരുദേവ പ്രാർത്ഥനായോഗങ്ങൾ, ഗൃഹസന്ദർശന പരിപാടികൾ, സെമിനാറുകൾ, ചർച്ചായോഗങ്ങൾ ഇവ സംഘടിപ്പിച്ച് ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും വിജയമാക്കാൻ ഏവരും തയ്യാറാകണമെന്ന് സ്വാമി അഭ്യർത്ഥിച്ചു.
നീറ്റ്, നെറ്റ് പരീക്ഷകളുടെ
വിശ്വാസ്യത തകർന്നു:എഫ്.യു.ടി.എ
തിരുവനന്തപുരം:നീറ്റ്, നെറ്റ് പരീക്ഷകളുടെ വിശ്വാസ്യത തകർന്നെന്ന് ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്.യു.ടി.എ) പറഞ്ഞു. പരീക്ഷയുടെ നടത്തിപ്പിൽ ഗുരുതരവീഴ്ചയുണ്ടായിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്രസർക്കാർ തയാറാകുന്നില്ല. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാനാകുന്ന തൃപ്തികരമായ വിശദീകരണം നൽകാൻ കേന്ദ്രത്തിനും ഏജൻസികൾക്കുമായിട്ടില്ലെന്ന് എഫ്.യു.ടി.എ ജനറൽസെക്രട്ടറി ഡോ.എസ്.നസീബും പ്രസിഡന്റ് പ്രൊഫ.ചക്രപാണിയും പറഞ്ഞു.
പി.ജി പ്രവേശനത്തിന്
പൊതു പരീക്ഷ
തിരുവനന്തപുരം: ബിരുദാനന്തര ബിരുദ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താൻ യു.ജി.സി തീരുമാനം. ഇതോടെ, ഏതു വിഷയത്തിൽ ബിരുദമുള്ളവർക്കും ആ വിഷയത്തിൽ മാത്രമൊതുങ്ങാതെ ഇഷ്ടമുള്ള വിഷയത്തിൽ പി.ജി.ക്കു ചേരാനാവും. ദേശീയതലത്തിലോ സർവകലാശാലാ തലത്തിലോ നടത്തുന്ന പ്രവേശനപരീക്ഷ പാസായാൽ മതി.
നിലവിൽ പല സർവകലാശാലകളും പ്രവേശന പരീക്ഷ നടത്തുന്നുണ്ടെങ്കിലും പൊതുസ്വഭാവത്തിലുള്ളതല്ല. യു.ജി.സിയുടെ പുതിയ മാർഗരേഖ വരുന്നതോടെ സംസ്ഥാനത്തെ സർവകലാശാലകളും പൊതുപ്രവേശന പരീക്ഷ നടപ്പാക്കേണ്ടിവരും. പി.ജി. പഠനം രണ്ടുവർഷമായി തുടരുമെങ്കിലും ഒരു വർഷം പൂർത്തിയാക്കിയാൽ വിദ്യാർഥിക്ക് പി.ജി. ഡിപ്ലോമ നൽകണമെന്നാണ് പുതിയ യു.ജി.സി. മാർഗരേഖ. നാലു വർഷ ഓണേഴ്സ് നേടുന്നവർ ഒരു വർഷം പി.ജി. പഠിച്ചാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |