തിരുവനന്തപുരം: വർക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുളള വികസന പ്രവർത്തനങ്ങൾ മാത്രമേ നടപ്പിലാക്കുകയുളളൂവെന്ന് അറിയിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ടൂറിസം പദ്ധതികളെക്കുറിച്ചുളള വിദഗ്ദ്ധ സമിതി റിപ്പോർട്ട് കേന്ദ്ര മന്ത്രാലയങ്ങൾക്ക് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു. വർക്കലയിൽ അടുത്തിടെ ഇടിഞ്ഞ കുന്നുകൾ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും വർക്കലയിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അസൗകര്യം പറഞ്ഞ് പിൻമാറിയെന്നും അദ്ദേഹവുമായി വിഷയം ചർച്ച ചെയ്യുമെന്നും സുരേഷ്ഗോപി അറിയിച്ചു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വർക്കല പാപനാശം ബീച്ചിനോട് ചേർന്ന നാലേക്കറിലുളള കുന്നുകൾ. മണ്ണിന്റെ സുവിശേഷത കണക്കിലെടുത്തു ഇവിടെ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങൾ അനുവദിക്കരുതെന്ന് 2014 ൽ തന്നെ ജിഎസ്ഐ നിർദ്ദേശം നൽകിയിരുന്നു. ഇത് വലിയ തരത്തിലുളള പാരിസ്ഥിതിക പ്രശ്നങ്ങൾക്കും മണ്ണിടിച്ചിലിനും കാരണമാകുമെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. അത് പരിഗണിക്കാതെയാണ് ബീച്ചിനോട് ചേർന്ന് ബലിമണ്ഡപം, ടോയ്‌ലെറ്റ് കോംപ്ലക്സ് തുടങ്ങിയവ നിർമിച്ചത്.
മേയിൽ പെയ്ത കനത്ത മഴയിൽ വൻതോതിൽ കുന്നിടിച്ചിൽ സംഭവിച്ചിരുന്നു. വീണ്ടും മണ്ണിടിയാതിരിക്കാൻ ചില ഭാഗങ്ങളിൽ ചരിവ് നിവർത്താൻ ജില്ലാ കളക്ടർ ഉത്തരവിടുകയും ജെസിബി ഉപയോഗിച്ച് കുന്നിടിക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് സുരേഷ്ഗോപി ഇവിടെ സന്ദർശിച്ചത്. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിഎസ്ഐയുടെ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |