''തികച്ചും യാദൃശ്ചികം" എന്നു പറയാവുന്ന സംഭവങ്ങൾ, സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞാൽ അത്, ആത്മാർത്ഥമായി സമ്മതിക്കാൻ വിസമ്മതമുള്ളവർ ഒന്നു കൈപൊക്കാമോ!"" വളരെ പ്രസന്ന ഭാവത്തിലുള്ള പ്രഭാഷകന്റെ ചോദ്യം കേട്ട സദസ്യർ നിറപുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. ആരും തന്നെ കൈകൾ ഉയർത്തി വിസമ്മതം അറിയിച്ചില്ല. തന്റെ ചോദ്യത്തിന് ലഭിച്ച സ്വീകാര്യതയുടെ ആഹ്ളാദം, പിന്നീടുള്ള പ്രഭാഷകന്റെ വാക്കുകളിലും സദസ്യർക്ക് അനുഭവപ്പെട്ടു! വാത്സല്യപൂർവം എല്ലാവരേയും നോക്കിക്കൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''ഓരോ വ്യക്തിയുടെയും ഉയർച്ചയിൽ, അയാൾ പ്രതീക്ഷിക്കാത്ത ചില കൈത്താങ്ങുകൾ കാരണമായിട്ടുണ്ട് എന്ന പരമസത്യം അയാൾ സമ്മതിച്ചില്ലെങ്കിലും സത്യമായിത്തന്നെ നിലനിൽക്കുമെന്ന് നമ്മൾ ഓർക്കണം! പ്രത്യേകം ശ്രദ്ധിക്കേണ്ടത്, മനുഷ്യജീവിതത്തിൽ, മിക്കപ്പോഴും, സഹായമാകും എന്നു പ്രതീക്ഷിച്ചിരുന്ന പല കൈകളും ഉപകാരപ്പെട്ടില്ലയെന്ന സത്യം പലരും സ്വകാര്യ സംഭാഷണങ്ങൾക്കായെങ്കിലുംസൂക്ഷിച്ചു വെയ്ക്കുന്നുണ്ട് എന്നതാണ്! എന്നാൽ, വിചിത്രമെന്നു പറയാവുന്നൊരു മനുഷ്യസ്വഭാവം ഉപകാര സ്മരണയില്ലായ്മ തന്നെയാണ്! അതിനാലാണ് അറിവുള്ളവർ പറഞ്ഞത്: നമ്മളൊരു ഉപകാരം അറിഞ്ഞോ, അറിയാതെയോ ആർക്കെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഉടനെ അത് മറന്നേക്കുക. കാരണം, ആ വ്യക്തി ചിലപ്പോൾ നമുക്കായി കരുതിയിരിക്കുന്നത് നന്ദികേടുകളുടെ പരമ്പരതന്നെയായിരിക്കാം! അത്, വേദന നിറഞ്ഞ അനുഭവമായിരിക്കുമല്ലോ?എന്നാൽ, നമ്മൾക്കാരെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടെങ്കിൽ, അത് മറക്കരുത്! കാരണം, നമ്മോടു മാന്യതയും, മനുഷ്യത്വവും കാണിച്ച വ്യക്തിത്വങ്ങൾ വേദനിക്കുന്നതിന് നമ്മളൊരു കാരണമാകരുത് എന്നതുതന്നെ. ഇപ്രകാരംചിന്താഗതിയുണ്ടായിരുന്ന ശക്തനായ ഒരു വ്യക്തിത്വത്തെ നമുക്കൊന്നു കണ്ടാലോ? അത്തരമൊരു കഥാപാത്രമായിരുന്നു മഹാഭാരതത്തിലെ കർണ്ണൻ എന്ന് എത്രപേർ മനസിലാക്കിയിട്ടുണ്ടെന്നറിയില്ല.
കുന്തിദേവിയുടെ ആ കനിഷ്ഠപുത്രൻ എന്നും കൗരവപക്ഷത്തായിരുന്നു. ദുര്യോധനനോടുള്ള അദ്ദേഹത്തിന്റെ കൂറ് അചഞ്ചലമായിരുന്നു. എന്താണ് കാരണമെന്നറിയണമെങ്കിൽ, നമ്മൾ, പാണ്ഡവ-കൗരവ കുമാരന്മാരുടെ ആയോധന കലയിലെ വീര്യം വിളിച്ചറിയിച്ച, ആ മഹാസദസിലേക്കൊന്നു പോയാലെ പറ്റു! അവിടെ, വില്ലാളി വീരൻ അർജ്ജുനന്റെ ഉജ്ജ്വല പ്രകടനത്താൽ ആവേശം കൊണ്ടിരിക്കുന്ന സദസിലേക്ക് കർണ്ണൻ രംഗപ്രവേശം ചെയ്യുന്നു! അതുകണ്ട്, അതുവരെ തളർന്നിരുന്ന കൗരവപക്ഷം ഉണർന്ന്, അവരുടെ ആവേശത്തിന്റെ ഗ്രാഫ് ഉന്നതിയിൽ എത്തിയ കാഴ്ചകണ്ട് സഹിക്കാനാകാതെ, സ്വന്തം അമ്മ പ്രസവിച്ച ജ്യേഷ്ഠ സഹോദരനെ അധിക്ഷേപിച്ച്, പാണ്ഡവ രണ്ടാമൂഴക്കാരൻ ഭീമസേനൻ ഗർജ്ജിച്ചത് 'ശ്വാവിന്നോ യജ്ഞത്തിലെ പുരോടാശം"എന്നായിരുന്നു! എന്നുവെച്ചാൽ, മഹായാഗം നടക്കുന്നിടത്ത്, നായയ്ക്ക് എന്താണ് കാര്യമെന്നാണ്! തുടർന്ന്, ദുര്യോധനൻ, കർണ്ണനെ അംഗരാജ്യത്തെ രാജാവാക്കി അദ്ദേഹത്തിന്റെ അഭിമാനം വാനോളം ഉയർത്തി, ആ മഹാസദസ്യരെ കൊണ്ട് കർണ്ണനോളം മികച്ച യോദ്ധാവല്ല അർജ്ജുനൻ എന്നുവരെ അടക്കം പറയിപ്പിച്ചതിന് കാരണക്കാരനായ ദുര്യോധനനോടുള്ള കൂറ് തന്റെ അവസാന ശ്വാസം വരെ നിലനിർത്തിയ, വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്ന കർണ്ണനെ 'ഭാരതപര്യടന"ത്തിൽ നാം കാണാതെ പോകുന്നതെങ്ങനെ? "" പ്രഭാഷകനെ ഇമവെട്ടാതെ ശ്രവിച്ച സദസ്യർക്ക്, പുതിയൊരു ലോകം കണ്ടുമടങ്ങിയ അനുഭൂതിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |