തിരുവനന്തപുരം: ഭാവിയിൽ കെകെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന പരാമർശവുമായി സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദയനീയ പരാജയം ഏൽക്കേണ്ടിവന്നതിന്റെ കാരണങ്ങൾ വിലയിരുത്താൻ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരത്തിൽ പരാമശമുണ്ടായതെന്നാണ് റിപ്പോർട്ട്. യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെയുൾപ്പടെ അതിരൂക്ഷമായ വിമർശനമാണ് ഉണ്ടായത്.
'വടകരയിലെ ജനങ്ങൾക്കും ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്' എന്നിങ്ങനെയായിരുന്നു ജയരാജന്റെ പരാമർശമെന്നാണ് റിപ്പോർട്ട്.
പാർട്ടിയിലെ ഒരുനേതാവിനെയും ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയോ, അത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നരീതി സിപിഎമ്മിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടായിട്ടില്ല. നേരത്തേ ഗൗരിയമ്മ, വിഎസ്. അച്യുതാനന്ദൻ തുടങ്ങിയവരുടെ പേരുകൾ മുഖ്യമന്ത്രി എന്ന നിലയിൽ ഉയർന്ന ഘട്ടത്തിലെല്ലാം അതിനെ തള്ളിപ്പറയുന്ന രീതിയാണ് പാർട്ടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്.
കെകെ ശൈലജയെ ഭാവിയിൽ മുഖ്യമന്ത്രിയാക്കണമെന്ന് നേരത്തേ തന്നെ അണികളിൽ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിമാരെ നിർണിയിച്ചപ്പോൾ കെ.കെ. ശൈലജയെ മാറ്റിനിറുത്തിയത് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൻ പ്രതിഷേധമാണ് ഉയർന്നത്. കൊവിഡ് കാലത്തുൾപ്പടെ കാര്യമായ പേരുദോഷം കേൾപ്പിക്കാതെ മികച്ച രീതിയിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ അവർക്കായി. ചുരുങ്ങിയ നാൾകൊണ്ട് മികച്ച മന്ത്രി എന്ന പേര് നേടിയെടുക്കാനുമായി. സിപിഎമ്മിൽ അപൂർവമായ ചിരിക്കുന്ന മുഖത്തിന് ഉടമകൂടിയാണ് അവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |