ആലപ്പുഴ : ജില്ലയിൽ 11കേന്ദ്രങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാൻ രണ്ട് ദിവസത്തിനുള്ളിൽ 58,294 പക്ഷികളെ കൊന്ന് സംസ്കരിക്കും. ചേർത്തല താലൂക്കിലെ ചേന്നംപള്ളിപ്പുറം, തണ്ണീർമുക്കം, ചേർത്തല നഗരസഭ, മാരാരിക്കുളം വടക്ക്, ചെങ്ങന്നൂർ താലൂക്കിലെ പുലിയൂർ, ആല എന്നിവിടങ്ങളിൽ കള്ളിംഗ് നടത്താനാണ് ഇന്നലെ കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിന്റെ തീരുമാനം.
ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ 3,11,15 വാർഡുകളിലെ നാല് കേന്ദ്രങ്ങളിലെ 34,033 പക്ഷികളെ ഇന്നും തണ്ണീർമുക്കത്തെ വാർഡ് 5, പുലിയൂരിലെ വാർഡ് 5, ചേർത്തല നഗരസഭയിലെ വാർഡ് 4, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാർഡ് 15 എന്നിവിടങ്ങളിലെ 24,261പക്ഷികളെ നാളെയും കൊല്ലും. ഇതിൽ ചെങ്ങന്നൂർ സെട്രൽഹാച്ചറിയിലെ 11,096പക്ഷികളും ഉൾപ്പെടും. രോഗ സ്ഥിരീകരണ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെയാണ് കൊല്ലുക. ജില്ലയിൽ ഈ വർഷം 16 ഇടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 16 രോഗവ്യാപന കേന്ദ്രങ്ങളിലായി 85,297പക്ഷികളെ കൊന്ന് നശിപ്പിച്ചു. എടത്വ പഞ്ചായത്തിൽ 2024 ഏപ്രിൽ മാസത്തിൽ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനി ജില്ലയിലെ കുട്ടനാട് മേഖലയിലും മറ്റു താലൂക്കുകളിലും പത്തനംതിട്ട, കോട്ടയം ജില്ലകളിലും വ്യാപിക്കുകയായിരുന്നു.
പഠനത്തിന് വിദഗ്ദ്ധ സംഘം
1.പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സംഘം ജൂലായ് ആദ്യവാരം പ്രാഥമിക റിപ്പോർട്ട് നൽകും
2.വെറ്ററിനറി സർവകലാശാല,സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവരാണ് 18അംഗ സംഘത്തിലുള്ളത്
3.മുൻ വർഷങ്ങളിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നത്.ഇത്തവണ ഏപ്രിലിലും
4. ദേശാടന പക്ഷികളിൽ നിന്നാണോ രോഗ വ്യാപനം എന്നും പരിശോധനക്ക് വിധേയമാക്കും
ഈ വർഷം ഇതുവരെ കൊന്നപക്ഷികൾ: 85,297
കള്ളിംഗ് സംഘത്തിലുള്ള എല്ലാവരെയും പത്ത് ദിവസം ക്വാറന്റൈനിൽ ഇരുത്തും. ആവശ്യമായ ആർ.ആർ.ടി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്
- മൃഗസംരക്ഷണ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |