SignIn
Kerala Kaumudi Online
Wednesday, 10 July 2024 3.12 AM IST

സുവർണ ജൂബിലി നിറവിൽ സപ്ലൈകോ

ss

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ നിറഞ്ഞ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിട്ടുള്ള സപ്ലൈകോ അതിന്റെ രൂപീകരണത്തിന്റെ അമ്പതു വർഷം പൂർത്തീകരിക്കുകയാണ്. 1974 മുതൽ,​ പിന്നിട്ട അഞ്ചു പതിറ്റാണ്ടുകളിലൂടെ രാജ്യത്തിനു തന്നെ മാതൃകയായ ഒരു വിപണി ഇടപെടൽ സംവിധാനം സപ്ലൈകോ സംസ്ഥാനത്തെ ജനങ്ങൾക്കു നല്കി. ലോകപ്രശസ്തമായ കേരള മോഡൽ സൃഷ്ടിക്കുന്നതിൽ ഈ മഹാസ്ഥാപനവും അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്.

വിപണിയുടെ നിർദ്ദയമായ ചൂഷണത്തിൽ നിന്ന് പാവപ്പെട്ട മനുഷ്യരെ രക്ഷിക്കാൻ ഇ. ചന്ദ്രശേഖരൻ നായർ ഭക്ഷ്യ വകുപ്പു മന്ത്രിയായിരുന്ന ഘട്ടത്തിൽ ആരംഭിച്ച മാവേലി സ്റ്റോറുകളാണ് സപ്ലൈകോയുടെ ശാക്തീകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തിയത്. നഗരങ്ങൾ മുതൽ ഗ്രാമഗ്രാമാന്തരങ്ങൾ വരെ നീളുന്ന വിപണനശൃംഖല ഇന്ന് ഈ സ്ഥാപനത്തിന്റെ കരുത്തായിത്തീർന്നിരിക്കുന്നു. മാവേലിസ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, എൽ.പി.ജി ഔട്ട് ലെറ്റുകൾ, പെട്രോൾ ബങ്കുകൾ, മെഡിക്കൽ സ്റ്റോറുകൾ.... എല്ലാം അടക്കം 1628 ഔട്ട്ലെറ്റുകളാണ് ഈ സ്ഥാപനത്തിനുള്ളത്.

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ജനകീയ വിപണന ശൃംഖല നിലവിലില്ല.
സംസ്ഥാനത്തെ റേഷൻ വിതരണം, നെല്ല് സംഭരണപദ്ധതി, സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി, പ്രളയവും മഹാമാരിയും പോലുള്ള ദുരന്തഘട്ടങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യഭദ്രത ഉറപ്പുവരുത്തൽ എന്നിങ്ങനെയുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ ഈ സ്ഥാപനത്തിനു മാത്രം ഏറ്റെടുത്ത് നിർവഹിക്കാൻ കഴിയുന്നതാണ്. കേരളം നേരിട്ട ദുരന്തഘട്ടങ്ങളിൽ 12 കോടി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് സംസ്ഥാനത്തെ ഒരാളും പട്ടിണി കിടക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അക്ഷരംപ്രതി യാഥാർത്ഥ്യമാക്കാൻ കൈത്താങ്ങായതും സപ്ലൈകോയാണ്.

2016- ൽ അധികാരത്തിൽ വന്ന ഇടതുസർക്കാരിന്റെ നയതീരുമാനപ്രകാരം എട്ടു വർഷക്കാലം 13 അവശ്യവസ്തുക്കൾ വിലവർദ്ധനവില്ലാതെ സപ്ലൈകോ വിതരണം ചെയ്തുവന്നു. ശാസ്ത്രീയവും യുക്തിസഹവുമായി പരിഷ്‌കരിച്ചുകൊണ്ട് അത് ഇന്നും തുടരുന്നു. ലാഭേച്ഛയില്ലാത്ത ഈ ജനസേവനം വലിയ സാമ്പത്തിക ബാദ്ധ്യത സപ്ലൈകോയ്ക്ക് വരുത്തിവച്ചിട്ടുണ്ട്. അതിന്റെ പ്രയാസങ്ങൾ അനുഭവിക്കുന്ന ഘട്ടത്തിലാണ് നാം അമ്പതാം വാർഷികം ആഘോഷിക്കുന്നത്. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടുവരുന്നത്. ഈ ഞെരുക്കം സപ്ലൈകോയേയും ബാധിച്ചിട്ടുണ്ട്.

ഈ അവസരം മുതലെടുത്ത് കേരളത്തിന്റെ റീട്ടെയിൽ വിപണന മേഖലയിൽ പിടിമുറുക്കാനും ഈ ജനകീയ വിപണന സംവിധാനത്തെ തകർക്കാനും പല ശക്തികളും ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ബോധപൂർവമോ അല്ലാതെയോ ഇത്തരം ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നവരായി നാം മാറിക്കൂടാ.
സപ്ലൈകോയ്ക്ക് ഇത്തരം ആക്രമണങ്ങൾ പുതുമയല്ല. മാവേലി സ്റ്റോറുകൾ ആരംഭിച്ച കാലത്ത് അവയ്ക്ക് ബദലായി വാമന സ്റ്റോറുകൾ ആരംഭിച്ച ചരിത്രം ഓർമ്മയ വരുന്നു. ഇതുകൊണ്ടൊന്നും പിന്തിരിഞ്ഞോടാനല്ല,​ മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.

അതിന്റെ ദൃഷ്ടാന്തമാണ് 11 പുതിയ പദ്ധതികളും അഞ്ച് പുതിയ സെയിൽസ് ഓഫറുകളും വിവിധ ജില്ലകളിലായി വിഷയാധിഷ്ഠിത സെമിനാറുകളും ഉൾപ്പെടെ ഈ വാർഷികം സംഘടിപ്പിക്കുന്നത്. ഇതൊരു ആർഭാടമല്ല. അമ്പതാണ്ടുകൾ പൂർത്തിയാക്കുന്ന ഒരു മഹാസ്ഥാപനത്തിന്റെ പ്രസക്തിയും സാദ്ധ്യതകളും കൂടുതൽ ഉറപ്പിക്കാനുള്ള അർത്ഥപൂർണമായ പ്രവർത്തനങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. സപ്ലൈകോ അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കും.

സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സപ്ലൈകോ നടപ്പാക്കുന്ന 50- 50 പദ്ധതിയുടെ ഉദ്ഘാടനം അതേദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉത്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നതാണ് 50- 50പദ്ധതി.


50 ദിവസത്തേക്ക് നോൺ സബ്സിഡി സാധനങ്ങൾക്ക് നിലവിൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം അധിക വിലക്കുറവ് നൽകുന്ന ഹാപ്പി അവേഴ്സ് ഫ്ലാഷ് സെയിൽ പദ്ധതിയുടെ ഉദ്ഘാടനവും അയ്യങ്കാളി ഹാളിൽ നടക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു മണി വരെയായിരിക്കും ഈ വിലക്കുറവ്. സപ്ലൈകോയുടെ കോർപ്പറേറ്റ് വീഡിയോയുടെ പ്രകാശനവും അന്നു നടക്കും.

എല്ലാ ജില്ലകളിലും ഒരു സൂപ്പർമാർക്കറ്റു വീതം ആധുനിക രീതിയിൽ നവീകരിച്ച് സിഗ്‌നേച്ചർ മാർട്ട് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും, ഫുഡ് ഫോർ തോട്ട് എന്ന സെമിനാർ പരമ്പരയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ഓരോ ജില്ലയിലും ഓരോന്നു വീതം വിവിധ വിഷയങ്ങളിൽ 12 ജില്ലകളിൽ ഒരു വർഷത്തിനുള്ളിൽ നടത്തുന്ന സെമിനാർ പരമ്പരയാണ് ഫുഡ് ഫോർ തോട്ട്. അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ശബരി ബ്രാൻഡിൽ കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുന്നത് ഉൾപ്പെടെ മറ്റു 11 പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിലുള്ള വിഷമഘട്ടത്തെ സപ്ലൈകോ അതിജീവിക്കുകയും കേരളീയർക്ക് കൈത്താങ്ങായി ഭാവിയിലും മുന്നോട്ടു പോകുകയും ചെയ്യുമെന്നുള്ള ഉറച്ച പ്രഖ്യാപനം കൂടിയാകും ഈ വാർഷികാഘോഷത്തിന്റെ സമാരംഭം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.