കൂത്തുപറമ്പ്: ചോക്ളേറ്റുകളുടെ ചേരുവകളിൽ പ്രധാനമായി ഉപയോഗിക്കപ്പെടുന്ന കൊക്കോയുടെ സാദ്ധ്യത തിരിച്ചറിഞ്ഞ് കൃഷി വ്യാപിപ്പിക്കാൻ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പദ്ധതി. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ പിന്തുണയോടെ ആയിത്തറ തട്ടുപറമ്പിൽ പി.ഹരീന്ദ്രന്റെ മൂന്നേക്കറിൽ ഇതിന് തുടക്കമിട്ടു.
ദൈവത്തിന്റെ മരമെന്ന് പേരുള്ള കൊക്കോ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ 10 ഏക്കറിലാണ് കൃഷി ചെയ്യുന്നത്.പി.മഹീന്ദ്രൻ തോട്ടത്തിൽ 600 തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.കൊക്കോയിലുള്ള ഉത്തേജക 'ആൽക്കലോയിഡ് തിയോബ്രോമിൻ 'ശരീരത്തിനും തലച്ചോറിനും ചെറിയ രീതിയിൽ ലഹരി പിടിപ്പിക്കും. തനിവിളയായും ഇടവിളയായും കൃഷി ചെയ്യുന്ന വിളയാണ് കൊക്കോ. തണൽ ഇഷ്ടപ്പെടുന്ന ചെടിയാണെങ്കിലും ഉത്പാദനത്തിന് നൂറ് ശതമാനം വെയിൽ ആവശ്യമാണ്. കൊക്കോ മരങ്ങളുടെ ഇടയിൽ മറ്റു മരങ്ങൾ ഇല്ലെങ്കിൽ അണ്ണാൻ എലി തുടങ്ങിയവരുടെ ശല്യം ഒരു പരിധിവരെ കുറയും.
കൊക്കോ നടീൽ
അഞ്ചു മുതൽ 7 മാസം വരെ പ്രായമുള്ള ചെടികളാണ് നടാൻ നല്ലത്. കൊക്കോയ്ക്ക് തായ് വേര് ചെറുതാണ്. ചെടി നട്ടിട്ട് ഒന്നര വർഷം മുതൽ വിളവ് ലഭിച്ചു തുടങ്ങുമെങ്കിലും അഞ്ച് വർഷമായാലാണ് നല്ലരീതിയിൽ കായ്കൾ ലഭിക്കുന്നത്. കൊക്കോയ്ക്ക് തോട്ടത്തിൽ പരാഗണത്തിന് സഹായിക്കുന്നത് ഉറുമ്പുകൾ പോലെയുള്ള ചെറിയ പ്രാണികൾ ആയിരിക്കണം. ഇതിന്റെ പൂക്കൾക്ക് മണമോ തേനോ ഇല്ലാത്തതിനാൽ തേനീച്ചകൾ വരില്ല. ജൈവവളത്തോടൊപ്പം രാസവളവും നല്ലരീതിയിൽ ഇഷ്ടപ്പെടുന്ന ചെടിയാണ് കൊക്കോ. പൂ വിരിഞ്ഞ് 125 മുതൽ 140 ദിവസം കൊണ്ട് കായ്കൾ വിളവെടുപ്പിന് പാകമാകും.
ജൂൺ, ജൂലായ് മാസങ്ങളിൽ കൊക്കോ കൃഷിയാരംഭിക്കാം. ഇതിനായി നല്ല നടീൽ വസ്തുക്കൾ വിശ്വസ്തമായ ഏജൻസികളിൽനിന്നും വാങ്ങണം. കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള വിൽപന കേന്ദ്രത്തിൽനിന്നും തൈകൾ ലഭിക്കും.
കേരള കാലാവസ്ഥയ്ക്ക് യോജ്യം
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഉഷ്ണ മേഖല സസ്യമാണ് കൊക്കോ. എഴുപതുകളിൽ കേരളത്തിൽ കൊക്കോകൃഷി വ്യാപകമായിരുന്നു. പിന്നീട് വിലയിടിവിൽ മിക്കവരും കൃഷി ഉപേക്ഷിച്ചു. കൊക്കോയുടെ ഉണങ്ങിയ പരിപ്പിന് കിലോയ്ക്ക് 200 രൂപവരെ ഇപ്പോൾ ലഭിക്കുന്നുണ്ട്.
ആയിത്തറയിൽ ഉദ്ഘാടനം
ആയിത്തറ തട്ടുപറമ്പിൽ പി.ഹരീന്ദ്രന്റെ കൃഷിയിടത്തിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ഷിവ്യയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരൻ നടീൽ ഉദ്ഘാടനം നിർവഹിച്ചു.എസ്.എച്ച്.എം ഡെപ്യൂട്ടി ഡയറക്ടർ പി.രേണു . പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷീന വിനോദ്, കൃഷി ഓഫീസർ ആർ.അനു , കൃഷി അസിസ്റ്റന്റ് വിജേഷ്, ആർ സന്തോഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |