തിരുവനന്തപുരം: അപകടകരമായ നിലയിലുള്ള വൈദ്യുതി ലൈനുകളെക്കുറിച്ചടക്കം വിവരം നൽകിയാലും പലപ്പോഴും നടപടിയെടുക്കുന്നതിലെ കെ.എസ്.ഇ.ബിയുടെ അലംഭാവം നഷ്ടമാക്കുന്നത് വിലപ്പെട്ട ജീവനുകൾ. വൈദ്യുതി അപകടങ്ങളെക്കുറിച്ച് ജനത്തെ ബോധവത്കരിക്കുന്ന കെ.എസ്.ഇ.ബി ജനങ്ങളുടെ പരാതി പലപ്പോഴും അവഗണിക്കുകയാണെന്നാണ് ആക്ഷേപം.
രണ്ടു മാസത്തിനിടെ നാലാമത്തെ വൈദ്യുതി അപകടമരണമാണ് കഴിഞ്ഞദിവസം പാറശാല കൊല്ലയിലുണ്ടായത്. പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് ബാബു എന്നയാളാണ് മരിച്ചത്. ലൈൻ പൊട്ടിയെന്ന വിവരം കിട്ടിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. കഴിഞ്ഞമാസം കൊല്ലത്ത് രണ്ടിടത്തും കോഴിക്കോട് കുറ്റിക്കാട്ടൂരിലും അപകടമരണമുണ്ടായി. മൂന്നിടങ്ങളിലും ജനങ്ങൾ നൽകിയ മുന്നറിയിപ്പ് അവഗണിച്ചെന്നാണ് പരാതി.
വൈദ്യുതി ലൈനിൽ അപകട സാദ്ധ്യതയുണ്ടെന്നറിഞ്ഞാൽ ഉടൻ പരിഹാരമുണ്ടാക്കണമെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ മാർഗനിർദ്ദേശം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിൽ ടീമുണ്ട്. ജീവനക്കാർക്ക് 14 ഇനങ്ങളടങ്ങിയ സുരക്ഷാക്കിറ്റും നൽകിയിട്ടുണ്ട്. എന്നിട്ടും യഥാസമയം നടപടിയെടുക്കാൻ പലപ്പോഴും അമാന്തം കാട്ടുന്നുവെന്നാണ് ആക്ഷേപം.
അപകടം ഒഴിവാക്കാൻ ഉപകരണം
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ 'ദ്യുതി' എന്നപേരിൽ വിതരണ സംവിധാനം പരിഷ്‌കരിച്ചുവരികയാണെന്ന് വൈദ്യുതിമന്ത്രിയുടെ ഓഫീസ്
പുതിയ കണക്ഷൻ നൽകുമ്പോൾ ഇ.എൽ.സി.ബി ഉപകരണം ലൈനിൽ ഘടിപ്പിക്കും
ലൈൻ പൊട്ടിയാലും ചോർച്ചയുണ്ടായാലും ഓട്ടോമാറ്റിക്കായി വൈദ്യുതിവിതരണം നിലയ്ക്കുന്ന സംവിധാനമാണിത്
വൈദ്യുതി ലൈൻ കേബിളാക്കി മാറ്റുന്ന നവീകരണവും നടക്കുന്നു
12,482
രാജ്യത്ത് വൈദ്യുതി ലൈനിൽ
നിന്ന് ഷോക്കേറ്റ്
കഴിഞ്ഞ വർഷം മരിച്ചവർ
14
കേരളത്തിൽ കഴിഞ്ഞ
വർഷം മരിച്ചവർ
8
ഈവർഷം ഇതുവരെ
121
കഴിഞ്ഞവർഷം മറ്റ് വൈദ്യുതി
അപകടങ്ങളിൽ മരിച്ചവർ
സംസ്ഥാനത്ത് 5 വർഷത്തെ
വൈദ്യുതി അപകടം
2019- 249
2020-217
2021-242
2022 -165
2023-265
ബാബുവിന്റെ കുടുംബത്തിന്
പത്തു ലക്ഷം നഷ്ടപരിഹാരം
ഒരാഴ്ച മുമ്പ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പാറശാല നടൂർകൊല്ല തൈയുരൂർ വിളാകത്ത് വീട്ടിൽ ബാബുവിന്റെ (68) കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കെ.എസ്.ഇ.ബി തീരുമാനം. 5ലക്ഷം രണ്ടുദിവസത്തിനുള്ളിൽ കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |