കൊച്ചി: 2011ൽ കൊച്ചി സിറ്റി പൊലീസിനെ നട്ടംതിരിച്ചതാണ് ആന്ധ്രക്കാരിയായ ലൈംഗികത്തൊഴിലാളി സ്വപ്നയുടെ കൊലപാതകക്കേസ്.
''ബിജു, ചെരുവിൽ പുത്തൻവീട്. തിരുവനന്തപുരം’ എന്ന അപൂർണമായ മേൽവിലാസവും പ്രതിക്ക് കോങ്കണ്ണ് ഉണ്ടെന്ന വിവരവും. ഈ രണ്ടു തുമ്പുകളുടെ പിറകെ പോയി പിടികൂടിയ പ്രതി 90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങി ശിക്ഷകിട്ടുമെന്ന് ഉറപ്പായതോടെ മുങ്ങുകയായിരുന്നു. 2023ൽ ഈ കേസ് 'കേരള ക്രൈം ഫയൽ' എന്ന സസ്പെൻസ് ത്രില്ലർ വെബ് സീരീസായി പുറത്തിറങ്ങുമ്പോഴും ഒളിവിലായ പ്രതി ബിജുവിന്റെ പിന്നാലെയായിരുന്നു എറണാകുളം നോർത്ത് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ മഹേഷ്.
ഏഴു വർഷക്കാലമായി ഒളിവിൽ കഴിയുന്ന പ്രതിക്കായി മഹേഷ് നടത്തിയ അന്വേഷണം എറണാകുളത്തെ ഉദയ കോളനിയിൽ നിന്ന് ബിജുവിന്റെ അറസ്റ്റിന് വഴിയൊരുക്കി.
2023 തുടക്കത്തിലാണ് മഹേഷിലേക്ക് ബിജു തിരോധാനക്കേസ് എത്തുന്നത്. ബിജു കുടുംബവുമായി ബന്ധപ്പെടുന്നുണ്ടോയെന്നാണ് കേസന്വേഷണ ഫയൽ പഠിച്ച മഹേഷ് ആദ്യം അന്വേഷിച്ചത്. ബിജുവിനെ വീട്ടുകാർക്കും അത്ര താത്പര്യമില്ലാത്തതിനാൽ ഫലമുണ്ടായില്ല. പാചകക്കാരനായതിനാൽ കേരളത്തിലെ എല്ലാ ഹോട്ടലുകാർക്കും മേൽവിലാസം കൈമാറിയെങ്കിലും അവരുടെ സഹകരണമില്ലാതായതോടെ വഴിയടഞ്ഞു.
മദ്യപാനിയായിരുന്ന ബിജു ബാറിൽ എത്തുമെന്ന് ഉറപ്പിച്ച് കേരളത്തിലെമ്പാടുമുള്ള ബാറുകളിലെ സെക്യൂരിറ്റിക്കാരെ ചട്ടംകെട്ടിയെങ്കിലും അതും ഫലംകണ്ടില്ല. ഇങ്ങനെയിരിക്കെയാണ് ബിജുവിന്റെ പേരിൽ ആധാർ കാർഡെത്തിയത് നാട്ടിലെ പോസ്റ്റുമാൻ വഴി അറിയുന്നത്. ആധാർ അതോറിറ്റിയെ ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു. കഴിഞ്ഞമാസം പതിവുപോലെ സൈബർസെൽ വഴി മേൽവിലാസം വീണ്ടും പരിശോധിച്ചപ്പോഴാണ് 'ബിജു ഭണ്ഡാരി'യെന്ന പേരിലൊരു സിം എടുത്തതായി വിവരം ലഭിച്ചത്.
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുള്ള നിരവധിപേരിലേക്ക് സിമ്മിൽ നിന്ന് കോളുകൾ എത്തിയെന്ന് കണ്ടതോടെ പ്രതി എറണാകുളത്തുണ്ടെന്ന് ഉറപ്പിച്ചു. തുടരന്വേഷണത്തിൽ ബിജുവിനെ വാടകവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ കണ്ടെത്തിയ മഹേഷിന് അഭിനന്ദന പ്രവാഹമാണ്. 2010ലാണ് പള്ളുരുത്തി സ്വദേശിയായ മഹേഷ് സേനയുടെ ഭാഗമായത്.
താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ഉറപ്പിലായിരുന്നു ബിജു. തന്റെ കേസിൽ പുറത്തിറങ്ങിയ വെബ് സീരിസ് കണ്ടെന്നും കൊള്ളാമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |