ജക്കാർത്ത: സുഖമില്ലാത്ത മകന് വേണ്ടി മരുന്ന് വാങ്ങാൻ പോയ യുവതിയെ കാണാതായി. അന്വേഷണത്തിൽ യുവതിയുടെ മൃതദേഹം നാട്ടുകാർ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെത്തി. ഇന്തോനേഷ്യയിലെ സൗത്ത് സുലവസി പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രവിശ്യയിലുണ്ടാകുന്ന രണ്ടാമത് സംഭവമാണിത്.
സിരിയാത്തി(36)യാണ് പാമ്പിന്റെ ആക്രമണത്തിൽ മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ സുഖമില്ലാത്ത മകന് മരുന്ന് വാങ്ങാനാണ് സിരിയാത്തി പുറത്തുപോയത്. പിന്നീട് കാണാതായി. ഇതോടെ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയും അന്വേഷണം നടത്തുകയും ചെയ്‌തു. വീട്ടിൽ നിന്നും 500 മീറ്റർ മാറി സിരിയാത്തിയുടെ ചെരിപ്പും പാന്റ്‌സും ഭർത്താവായ അഡിയാൻസ (30) കണ്ടെത്തി. വൈകാതെ കുറച്ചപ്പുറത്തായി ജീവനോടെ ഒരു പെരുമ്പാമ്പിനെയും ഇയാൾ കണ്ടു.പാമ്പിന്റെ വയറിന് അസാധാരണ വലിപ്പം കണ്ട അഡിയാൻസ നാട്ടുകാരെ വിളിച്ചുകൂട്ടി പാമ്പിന്റെ വയർ തുറന്നുനോക്കിയപ്പോഴാണ് സിരിയാത്തിയുടെ മൃതദേഹം കണ്ടത്.
വളരെ അപൂർവമായാണെങ്കിലും പ്രദേശത്ത് മനുഷ്യനെ പാമ്പ് ഭക്ഷിക്കുന്ന റിപ്പോർട്ടുകൾ അടുത്തിടെയുണ്ടായിരുന്നു. സൗത്ത് സുലവെസിയിൽ തന്നെയാണ് കഴിഞ്ഞമാസം ഒരു സ്‌ത്രിയെ പാമ്പ് വിഴുങ്ങിയത്. ഒരു കർഷകനെ കൊന്ന് ഭക്ഷിച്ച എട്ട് മീറ്റർ നീളമുള്ള പെരുമ്പാമ്പിനെ ജനങ്ങൾ പിടികൂടി കൊന്നിരുന്നു. കഴിഞ്ഞ വർഷം പടിഞ്ഞാറൻ സുലവസിയിലും ഒരു കർഷകനെ പെരുമ്പാമ്പ് പിടികൂടി ഭക്ഷിച്ചിരുന്നു. നാല് മീറ്റർ നീളമുള്ള പാമ്പിനെ ജനം കണ്ടെത്തി വയർ കീറി കർഷകന്റെ ശരീരം കണ്ടെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |