നടൻ ജയസൂര്യ 'നന്മ മരം' ചമയുകയാണെന്ന് പലപ്പോഴായി ചിലർ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാറുണ്ട്. സ്വന്തം സിനിമയുടെ റിലീസിന്റെ സമയത്ത് മാത്രമേ താരം പല സാമൂഹിക വിഷയങ്ങളിലും പ്രതികരിക്കാറുള്ളൂവെന്നൊക്കെ വിമർശനം ഉയർന്നിട്ടുണ്ട്.
ജയസൂര്യയെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന് സംവിധായകൻ രതീഷ് രഘുനന്ദൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
മലയാള സിനിമയിൽ നന്മമരം ചമയുന്ന നടൻ ജയസൂര്യയാണെന്ന തരത്തിലായിരുന്നു പോസ്റ്റ്. ഇതിനുതാഴെയായി നന്മമരം ചമയുന്നതാണോ എന്നറിയില്ല എന്നു പറഞ്ഞുകൊണ്ട് കൊവിഡ് കാലത്ത് ജയസൂര്യ നൽകിയ പണത്തെക്കുറിച്ച് സംവിധായകൻ വെളിപ്പെടുത്തി.
'നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങൾ ഒരുമിച്ചു ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. വിജയ് ബാബു നിർമാതാവ്. പ്രീ പ്രൊഡക്ഷൻ തുടങ്ങി ദിവസങ്ങൾക്കകം കൊവിഡും ലോക്ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞപ്പോൾ ജയേട്ടന്റെ വിളി ''എങ്ങനെ പോകുന്നെടാ കാര്യങ്ങൾ?'', ഇങ്ങനെയൊക്കെ പോകുന്നുവെന്നു ഞാൻ പറഞ്ഞു.
''ഇത്തിരി പൈസ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് ട്ടോ''. വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓർത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല.'- എന്നാണ് സംവിധായകൻ കമന്റ് ചെയ്‌തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |