തിരുവനന്തപുരം : തലസ്ഥാനത്തിന് വികസനകുതിപ്പ് ഒരുക്കി വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുന്നു. ജൂലായ് 12നാണ് ചരക്കുകപ്പൽ വിഴിഞ്ഞത്തെത്തുന്നത്. മദർഷിപ്പിന് വൻസ്വീകരണം നൽകാനാണ് സർക്കാർ തീരുമാനം.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ചരക്കുകപ്പൽ വിഴിഞ്ഞത്ത് എത്തിക്കുന്നതിനുള്ള നടപടികളാണ് അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതിന്റെ ആദ്യപടിയായാണ് മദർഷിപ്പ് തുറമുഖത്ത് എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാർ, എന്നിവരടക്കം നിരവധി പേർ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.
ചരക്കുനീക്കത്തിന്റെ തുടക്കത്തിൽ മദർഷിപ്പിൽ നിന്ന് ചെറിയ കണ്ടെയ്‌നർ ഷിപ്പുകളിലേക്ക് മാറ്റി ചരക്ക് തുറമുഖത്തിൽ എത്തിക്കാനാണ് പദ്ധതിയിടുന്നത്. തിരിച്ചും സമാനമായ രീതിയിൽ ചരക്കുനീക്കം നടത്താനാണ് തീരുമാനം. മദർഷിപ്പ് എത്തുന്നതിന് പിന്നാലെ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തെത്തും.
2015 ഡിസംബറിൽ തറക്കല്ലിട്ട വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം പലവിധ പ്രതിസന്ധികൾ മറികടന്നാണ് യാഥാർത്ഥ്യമാകുന്നത്. ഡിസംബറോടെ തുറമുഖം കമ്മിഷൻ ചെയ്യാനാകുമെന്നാണ് അദാനി പോർട് അധികൃതരുടെ പ്രതീക്ഷ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |