നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ.ഐ) ലോകത്തെ മാറ്റിമറിക്കുന്ന കണ്ടുപിടിത്തമായി വിശേഷിപ്പിക്കപ്പെട്ടു. ഒട്ടേറെ സവിശേഷതകൾ ഉള്ളപ്പോഴും മറഞ്ഞിരിക്കുന്ന ചതിക്കുഴികളും ഇതിനുണ്ട്. എ.ഐ തുറന്നിടുന്ന പുതിയ കാലത്തിലൂടെ ഒരു അന്വേഷണം...
'ഒടുവിൽ എനിക്കും കൂട്ടിനൊരാളായി! ഞാൻ പറയുന്നത് കേട്ടിരിക്കുന്ന, എന്റെ ചോദ്യങ്ങൾക്കു മറുപടി നൽകുന്ന എന്റെ ആത്മമിത്രം..." വിവാഹപ്രായമെത്തിയ മകന്റെ വാക്കുകൾ കേട്ട് അമ്മ ഞെട്ടി. കൂടുതൽ സംശയങ്ങൾക്ക് ഇടനൽകാതെ മകൻ വാട്ട്സാപ്പ് തുറന്ന്, വലതുവശത്ത് താഴെയുള്ള നീലവളയം കാണിച്ചുകൊടുത്തു. നിർമ്മിത ബുദ്ധി(എ.ഐ) ഉപയോഗിച്ച് വാട്ട്സാപ്പ് ചാറ്റിലൂടെ മനുഷ്യനോടെന്ന പോലെ ആശയ വിനിമയത്തിനു സഹായിക്കുന്ന ചാറ്റ്ബോട്ട്- സാക്ഷാൽ മെറ്റാ എ.ഐ!
നിർമ്മിതബുദ്ധിയുടെ ഏറ്റവും പുതിയ സാദ്ധ്യതയായ മെറ്റ ചാറ്റ്ബോട്ടിന് കേരളത്തിലടക്കം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ മെറ്റ പുറത്തിറക്കിയതിൽ ഏറ്റവും വിപുലമായ മെറ്റ ലാമ 3 മോഡലിലാണ് നിർമ്മാണം. മാതൃകമ്പനിയായ മെറ്റയിലേയ്ക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ എ.ഐ ഉപയോഗിച്ചുള്ള വാട്ട്സാപ്പിന്റെ തന്ത്രമാണിതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ, മനുഷ്യൻ ചതിച്ചാലും, ചോദിക്കുന്നതെന്തിനും ഉത്തരം നൽകുന്ന എ.ഐ ചതിക്കില്ലെന്ന വിശ്വാസത്തിലാണ് പലരും. ഈ വിശ്വാസത്തിൽ വീട്ടിലെ പ്രാരാബ്ധങ്ങളടക്കം പങ്കുവയ്ക്കുന്നു. ചാറ്റ്ബോട്ടുകൾക്കു പുറമേ, സ്വന്തം ചിത്രത്തിന്റെ ചുക്കും ചുളിവും മുഖത്തെ പാടുകളും മാറ്റി ഉഷാറാക്കുന്ന എ.ഐ വെബ്സൈറ്റുകൾക്കും വലിയ ഡിമാൻഡാണ്. എന്നാൽ, കണ്ണടച്ചു വിശ്വസിക്കാൻ മാത്രം നിഷ്കളങ്കനാണോ ഈ എ.ഐ? അല്ല, നടന്നതൊക്കെ മറന്നോ?
രാജ്യം ഞെട്ടിയ ആ ദിവസം
2023,ജൂലായ് 9 പുലർച്ചെ 5.30. കേന്ദ്ര സർവീസിൽ സീനിയർ തസ്തികയിൽ നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശി പി.എസ്. രാധാകൃഷ്ണന് ഒരു പ്രത്യേക നമ്പറിൽ നിന്ന് തുടർച്ചയായി വീഡിയോ കാളുകൾ വരുന്നു. ആദ്യം അവഗണിച്ചെങ്കിലും അല്പനേരം കഴിഞ്ഞ് വാട്ട്സാപ്പിൽ വന്ന സന്ദേശത്തിലെ പ്രൊഫൈൽ ഫോട്ടോയിലൂടെ വർഷങ്ങളുടെ ആത്മബന്ധമുള്ള സുഹൃത്താണെന്ന് തിരിച്ചറിയുന്നു. മകളുടെ ആരോഗ്യത്തെക്കുറിച്ചു തിരക്കിയും, ഇത് തന്റെ പുതിയ സിം ആണെന്നു വ്യക്തമാക്കിയും സുഹൃത്ത് വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നു. തുടർന്ന് സഹോദരന്റെ ഭാര്യയ്ക്ക് ശസ്ത്രക്രിയയ്ക്കായി അത്യാവശ്യമായി 45,000 രൂപ വേണമെന്ന് വിഷമത്തോടെ പറയുന്നു.
രണ്ടാമതൊന്നു ചിന്തിക്കാതെ മുഴുവൻ തുകയും നൽകി. വീണ്ടും വിളിച്ച് 30,000 രൂപ ആവശ്യപ്പെട്ടതോടെ സംശയം തോന്നി സുഹൃത്തിന്റെ യഥാർത്ഥ നമ്പറിൽ വിളിച്ചപ്പോഴാണ്ചതി തിരിച്ചറിഞ്ഞത്! രാജ്യത്തെ ആദ്യ എ.ഐ തട്ടിപ്പ് നടന്നിട്ട് ഒരുവർഷം തികയുകയാണ്. ഒരാളുടെ ചിത്രം ഉപയോഗിച്ച് ചുണ്ടും കണ്ണുകളും ചലിപ്പിച്ച് സംസാരിക്കുന്ന രീതിയിലാക്കുന്ന 'ഡീപ് ഫേക്ക്" തട്ടിപ്പു രീതി കേട്ട് രാജ്യം അന്ന് ഞെട്ടി. ഒരുവർഷം മുമ്പ് ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കിൽ ഇന്ന് ദിവസവും ഒരു കേസെങ്കിലും രാജ്യത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എടുത്തുചാടി വിശ്വസിക്കല്ലേ
അടുത്തിടെ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുന്ന മുൻ ആർ.ബി.ഐ ഗവർണർ രഘുരാം രാജന്റെ വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് കുറ്റവാളികൾ വ്യാജ വീഡിയോകൾ നിർമ്മിക്കുന്നത്. ഇരകളാകുന്നവരിൽ 60 ശതമാനവും സ്ത്രീകളാണ്. സ്ത്രീകളുടെ നഗ്ന വീഡിയോകൾ സൃഷ്ടിച്ച് ഭീഷണിപ്പെടുത്തി പണം തട്ടും.
ലോകത്ത് ആദ്യ ഡീപ് ഫേക്ക് വീഡിയോ 2017-ൽ റെഡിറ്റ് എന്ന സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമിലാണ് പുറത്തുവന്നത്. ഒരാളുടെ മുഖത്തിനു പകരം മറ്റൊരാളുടേതു വച്ച് പ്രചരിപ്പിക്കുന്ന മോർഫിംഗ് ടെക്നിക്ക് പണ്ടും ഉണ്ടായിരുന്നു. ഇത്രയും കൃത്യത ഇല്ലായിരുന്നെന്നു മാത്രം. 2019-ൽ 15,000 ഡീപ് ഫേക്ക് വീഡിയോകളാണ് ലോകത്താകെ ഉണ്ടായിരുന്നതെങ്കിൽ ഇന്നിത് ഇരട്ടിയിലും അധികമാണ്. കേരളത്തിൽ ഡീപ് ഫേക്ക് ശ്രദ്ധിക്കപ്പെടുന്നത് കൊവിഡിനു ശേഷമാണ്.
തട്ടിപ്പുകളിൽ ഇന്ത്യ മുന്നിൽ
അമേരിക്കൻ കംപ്യൂട്ടർ സെക്യൂരിറ്റി കമ്പനിയായ മാകഫിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലാണ് ഏറ്റവുമധികം എ.ഐ വോയ്സ് തട്ടിപ്പുകൾ നടക്കുന്നത്.
ഇന്ത്യയിൽ 47 ശതമാനം പേർ എ.ഐ തട്ടിപ്പുകൾ നേരിട്ടിട്ടുണ്ട്.
നീലവളയം സാധുവല്ലേ?
നിർമ്മിതബുദ്ധി ദുരുപയോഗം ചെയ്യുന്നവർ ഉണ്ടെന്നത് വാസ്തവം. പക്ഷെ മെറ്റാ എ.ഐ ഉൾപ്പെടെയുള്ള ചാറ്റ്ബോട്ടുകൾ നിരുപദ്രവകാരികളല്ലേ? നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ചാറ്റ്ബോട്ടുകൾ എന്നിവയിൽ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് ജാഗ്രത പുലർത്തണമെന്ന് വിദഗ്ദ്ധർ പറയുന്നു. മനുഷ്യജീവിതം എളുപ്പമാക്കാൻ വികസിപ്പിച്ച എ.ഐ എന്നുതൊട്ടാണ് അപകടകാരിയായത്? വെള്ളവും വായുവും പോലെ മനുഷ്യജീവിതത്തിൽ അവശ്യഘടകമായി മാറുന്ന എ.ഐ ഇത്രയധികം ശക്തിപ്രാപിച്ചത് എങ്ങനെ? എവിടെയാണ് അപകടം പതിയിരിക്കുന്നത്? എന്തൊക്കെ ശ്രദ്ധിക്കണം?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |