തിരുവനന്തപുരം: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്
ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് 25ന് പുറത്ത് വിട്ടേക്കും.
റിപ്പോർട്ട് പുറത്തു വിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനെ കുറിച്ച് മന്ത്രി സജി ചെറിയാൻ ഇന്ന് സാംസ്കാരിക വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.
വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചാൽ തിരിച്ചടി കിട്ടുമെന്നാണ് നിയമോപദേശം .ജൂലായ് 23നകം അപേക്ഷകരിൽ നിന്ന് ഫീസ് വാങ്ങി 25നകം വിവരം നൽകണമെന്നും 26ന് സാംസ്‌കാരിക വകുപ്പിന്റെ നടപടി റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണമെന്നും വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഉറപ്പ് വരുത്തണം. വിവരം കൈമാറാത്ത പക്ഷം സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, അപ്പീൽ അധികാരി എന്നിവർ ജൂലായ് 27ന് കമീഷന് മുന്നിൽ നേരിട്ട് ഹാജരാകണം. ഇതൊഴിവാക്കാനാവും സർക്കാർ ശ്രമിക്കുക.
സിനിമ മേഖലയുമായി ബന്ധപ്പെട്ട് 60 ഓളം വനിതകളുടെ മൊഴിയും സാക്ഷി മൊഴിയും രേഖപ്പെടുത്തിയ ഹേമ കമ്മിറ്റി 2019 ഡിസംബർ 31ന് റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക്
കൈമ്റിയത്.അതിലെ കണ്ടെത്തെലുകൾ വെളിപ്പെടുത്താനും പരിഹാര നടപടികൾക്കും സർക്കാർ തയ്യാറായില്ല. ലൊക്കേഷനിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിലവിൽ വന്നത് ഡബ്ല്യു.സി.സി ഹൈക്കോടതിയിൽ നിന്ന അനുകൂല ഉത്തരവ് നേടിയതിന് പിന്നാലെയായിരുന്നു
റിപ്പോർട്ട് പഠിക്കാൻ ചലച്ചിത്ര അക്കാഡമി സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചെങ്കിലും റിപ്പോർട്ട് അക്കാഡമിക്ക് ലഭ്യമാക്കിയില്ല. സമിതിയുടെ രൂപീകരണവും നടന്നില്ല. കമ്മിറ്റി റിപ്പോർട്ട് ചോരുമെന്ന ആശങ്കയായിരുന്നു കാരണം.
''കാതലായ വിഷയങ്ങൾ മറച്ചുവച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ കാര്യമില്ല. വിഷയങ്ങൾ കമ്മിറ്റിക്കു മുമ്പിൽ തുറന്നു പറഞ്ഞത് വെറുതെ പേപ്പറിൽ എഴുതി വയ്ക്കാനല്ല. ഇത്രയും കോടികൾ മുടക്കിയത് ഇരയെ സംരക്ഷിക്കാനോ അതോ പ്രതിയെ സംരക്ഷിക്കാനോ എന്ന് വ്യക്തമാക്കണം''- ഭാഗ്യലക്ഷ്മി, നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്
ജസ്റ്റിസ് ഹേമ റിപ്പോർട്ട്
പുറത്തു വരുന്നത് പ്രതീക്ഷ
നൽകുന്നു: വനിതാ കൂട്ടായ്മ
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് സിനിമയിലെ വനിതാകൂട്ടായ്മ (ഡബ്ളിയു.സി.സി ) പറഞ്ഞു.
2019ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവിടാതെ നിർദ്ദേശങ്ങൾ നടപ്പാക്കാമെന്ന വാദം സംവിധാനങ്ങളെ പരിഹസിക്കുന്നതാണ്. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പുറത്തുവരുന്നത് പരിഹാരനടപടികൾ പ്രാവർത്തികമാക്കുന്നതിനും പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ഉപകരിക്കും. നിലവിൽ സിനിമാ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്ഥയും നിർബന്ധമായും പുറത്തുവരണം.
സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളും അനീതികളും തുറന്നുകാണിക്കുന്ന പഠനങ്ങൾ നടത്തി മികച്ച പ്രായോഗികരീതികൾ ശുപാർശ ചെയ്ത് വനിതാകൂട്ടായ്മ സർക്കാരിന് മുമ്പും റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. അനീതികളെ പൊളിച്ചടുക്കി കൂടുതൽ ലിംഗസമത്വമുള്ള തൊഴിലിടങ്ങളുണ്ടാകണം. വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെ അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്നും ഭാവിയിലെങ്കിലും നിർഭയമായി വിവേചനവും വേർതിരിവും ചൂഷണങ്ങളുമില്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നതായി കൂട്ടായ്മ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |