തിരുവനന്തപുരം: ജൂണില്‍ സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്തത്. മാസങ്ങള്‍ നീണ്ട് നിന്ന വേനലിന് പിന്നാലെയെത്തിയ മഴയില്‍ പലയിടത്തും വ്യാപക നാശനഷ്ടങ്ങളും പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും മിന്നല്‍ വെള്ളപ്പൊക്കങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അധികാരികള്‍ കൃത്യമായി ഇടപെട്ടത് അപകടം അകറ്റി. ജൂലായ് മാസത്തിലെ ആദ്യ ആഴ്ചയില്‍ മഴ താരതമേന്യേ കുറവായിരുന്നു. എന്നാല്‍ ജൂലായ് പകുതിക്ക് ശേഷം സെപ്റ്റംബര്‍ വരെ രാജ്യത്ത് പൊതുവിലും കേരളത്തിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.
എല്‍ നിനോ പ്രതിഭാസമാണ് വേനല്‍ക്കാലത്ത് പതിവില്‍ കൂടുതല്‍ ചൂടിന് കാരണമായത്. എന്‍ നിനോ തുടര്‍ച്ചയായി ദുര്‍ബലമാകുകയാണ്, പകരമെത്തുമെന്ന് പറയുന്ന ലാ നിന ഇനിയും ശക്തിപ്രാപിച്ചിട്ടില്ല. ലാ നിനയെ സംബന്ധിച്ച് പ്രവചനങ്ങള്‍ ഏറെക്കുറേ അസാദ്ധ്യമാണ്. എന്നാല്‍ ലാ നിന ശക്തിപ്രാപിച്ചാല്‍ ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുകയും പ്രളയസമാനമായ സാഹചര്യമുണ്ടായേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരള ഡയറക്ടര്‍ നീത കെ ഗോപാല്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റിന് ശേഷം കേരളത്തിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സിസ്റ്റം വളരെ മികച്ചതാണെന്നും അവര്‍ പറയുന്നു.ഈ വര്‍ഷം പകുതി പിന്നിടുന്നതോടെ എല്‍ നിനോ പ്രതിഭാസം അവസാനിക്കുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ പ്രവചിച്ചിരുന്നു.
ആഗോളതലത്തില്‍ കാലാവസ്ഥയെ ബാധിക്കുന്ന എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും ഈ വര്‍ഷം ജൂണിനും ഓഗസ്റ്റിനും ഇടയില്‍ പൂര്‍ണമായും അവസാനിക്കുമെന്നും ഏപ്രില്‍ മാസത്തില്‍ തന്നെ പ്രവചിക്കപ്പെടുന്നു. എന്നാല്‍ ഇക്കാലയളവില്‍ ലാ നിനാ പ്രതിഭാസമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും ഏജന്‍സികള്‍ അതേസമയത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഓഗസ്റ്റ് മാസത്തോടെ ലാ നിനാ പ്രതിഭാസം രൂപംകൊള്ളുകയാണെങ്കില്‍ ഇന്ത്യയില്‍ ഇക്കൊല്ലം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തിപ്രാപിക്കുമെന്നും പ്രവചിക്കപ്പെടുന്നു. ലാ നിനായെ സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ ഏറെക്കുറേ അസാദ്ധ്യമായതിനാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലാ നിനാ പ്രതിഭാസം യാഥാര്‍ത്ഥ്യമായാല്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പതിവില്‍ കൂടുതല്‍ മഴ ലഭിക്കും.- ഏപ്രില്‍ മാസത്തിലെ വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു.
ലാ നിന വിനാശകാരി
പേരിന്റെ അര്‍ത്ഥം ചെറിയ പെണ്‍കുട്ടി എന്ന് ആണെങ്കിലും അങ്ങേയറ്റം വിനാശകാരിയാണ് ലാ നിന. അതിതീവ്ര മഴയ്ക്കും കൊടുങ്കാറ്റിനും വരെ സാദ്ധ്യതയുണ്ട് ഈ പ്രതിഭാസം ശക്തിപ്പെട്ടാല്‍. ലോകത്തെ ഒരു പ്രദേശത്തെ സമുദ്രജലത്തിന്റെ ചൂടും തണുപ്പും ആഗോള താപനിലയെ തന്നെ ബാധിക്കും. സാധാരണ സമുദ്രാവസ്ഥയില്‍, ട്രേഡ് വിന്‍ഡ് അഥവാ വാണിജ്യവാതം തെക്കേ അമേരിക്കയില്‍ നിന്ന് ഏഷ്യയിലേക്ക് ഭൂമദ്ധ്യരേഖയിലൂടെ പടിഞ്ഞാറേയ്ക്കാണ് സഞ്ചരിക്കുന്നത്.
സമുദ്രത്തിനു മുകളിലൂടെയുള്ള കാറ്റിന്റെ ചലനം അപ് വെല്ലിങ് എന്നറിയപ്പെടുന്ന പ്രതിഭാസത്തിന് കാരണമാകുന്നു. സമുദ്രോപരിതലത്തിന് താഴെയുള്ള തണുത്ത ജലം ഉയര്‍ന്നുപൊങ്ങി ചൂടുള്ള ഉപരിതല ജലത്തെ മാറ്റിസ്ഥാപിക്കുന്നതാണ് അപ്വെല്ലിങ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |