ആലപ്പുഴ : പി.എസ്. സി അംഗമാക്കാമെന്ന് വാഗ്‌ദാനം ചെയ്ത് ഏരിയാ കമ്മിറ്റി അംഗം 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ആവശ്യമായ പരിശോധനകൾ നടത്തി നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പണം വാങ്ങി പി.എസ്.സി അംഗങ്ങളെ നിയമിക്കുന്ന രീതി സി.പി.എമ്മിനില്ലെന്നും മെരിറ്റ് അടിസ്ഥാനമാക്കി മാത്രമേ ഇത്തരം സ്ഥാനങ്ങളിൽ നിയമനം നൽകൂ എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രി മുഹമ്മദ് റിയാസിന് പുറമേ എം.എൽ.എമാരായ കെ.എം. സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായും പരാതിയിലുണ്ട്. എന്നാൽ റിയാസിന്റെ പേരിൽ വന്ന ആരോപണങ്ങളിൽ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിയാം. പൊലീസ് വിഷയം അന്വേഷിക്കട്ടെ, അവർ അന്വേഷിക്കേണ്ടതില്ല എന്ന നിലപാട് തങ്ങൾക്കില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഹോമിയോ ഡോക്‌ടർമാരായ ദമ്പതികളാണ് പി എസ് സി അംഗത്വത്തിന് സി.പി.എം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതിപ്പെട്ടത്. വനിതാ ഡോക്‌ടർക്കായി ഭർത്താവാണ് തുക നൽകിയത്. 20 ലക്ഷം രൂപ അംഗത്വത്തിനും രണ്ട് ലക്ഷം രൂപ മറ്റ് ചെലവുകൾക്കുമാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. 60 ലക്ഷം രൂപനൽകിയാൽ പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്‌ദാനം. പണം വാങ്ങിയ ശേഷം അംഗത്വം ലഭിച്ചില്ല. പിന്നാലെ ആയുഷ് മിഷനിൽ ഉയർന്ന തസ്‌തിക വാഗ്‌ദാനം ചെയ്‌തെങ്കിലും നടന്നില്ല ഇതോടെയാണ് ഇയാൾക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്‌ദസന്ദേശവും പരാതിക്കൊപ്പം പാർട്ടിക്ക് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |