തൃശൂർ : അടിക്കടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്തുതിച്ചുള്ള പ്രസ്താവനകൾക്ക് പിന്നാലെ ,എം.കെ.വർഗീസ് രാജി വയ്ക്കണമെന്ന ആവശ്യവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്. തങ്ങൾക്ക് അവകാശപ്പെട്ട മേയർ സ്ഥാനം നൽകണം. ഇക്കാര്യത്തിൽ തീരുമാനമാകുന്നത് വരെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സി.പി.ഐ നേരത്തെ തീരുമാനമെടുത്തിരുന്നു. അവസാനത്തെ ഒരു വർഷത്തെ മേയർ സ്ഥാനം സി.പി.ഐയ്ക്ക് ലഭിക്കേണ്ടതാണ്..
. മേയർ ഒഴിയാൻ തയ്യാറായില്ലെങ്കിൽ എന്ത് ചെയ്യണമെന്നത് സി.പി.ഐയും എൽ.ഡി.എഫും ആലോചിക്കേണ്ട
കാര്യമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.. മേയറുടെ ചെയ്തികളെ സി.പി.എം പിന്തുണയ്ക്കുന്നുണ്ടെന്ന് കരുതുന്നില്ല. കോർപ്പറേഷനിലെ അംഗബലത്തിന്റെപ്രശ്‌നമാവാം പരിമിതിക്ക് കാരണം. കേന്ദ്രമന്ത്രിയെന്ന നിലയിൽ കോർപ്പറേഷനായി ചെയ്യുന്ന എന്തെങ്കിലും പ്രവർത്തനം സ്വീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിൽ വിരോധമില്ല. പക്ഷേ ഇടതുപക്ഷം പിന്തുണയ്ക്കുന്ന മേയർ മനസിൽ സുരേഷ് ഗോപിയോടുള്ള ആരാധനയും, ബി.ജെ.പി പ്രേമവുമായി നടക്കുന്നത് ഗൗരവത്തോടെ ആലോചിക്കേണ്ടതാണെന്ന് അദ്ദേഹം പറഫഞ്ഞു...
തീരുമാനിക്കേണ്ടത് സി.പി.ഐ ഒറ്റയ്ക്കല്ല: സി.പി.എം
തൃശൂർ: മേയർ എം.കെ. വർഗീസ് ഒഴിയണമെന്ന സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജിന്റെ അഭിപ്രായത്തിൽ സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസിന് അതൃപ്തി. ഇത്തരം കാര്യങ്ങൾ ഏതെങ്കിലും ഒരു കക്ഷി ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ല. മുന്നണി എന്ന നിലയിൽ ഇതുവരെ ഇതൊന്നും ചർച്ച ചെയ്തിട്ടില്ല.
മുന്നണിയിൽ പറയേണ്ടത് മുന്നണിയിൽ എന്നാണ് സി.പി.എമ്മിന്റെ നിലപാട്. ഇടതുപക്ഷത്തിനൊപ്പമാണെന്ന് മേയർ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയെന്ന നിലയ്ക്കാണ് സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞത്. രാഷ്ട്രീയമായി കാണേണ്ടതില്ല. തൃശൂരിൽ ബി.ജെ.പി ജയിച്ചത് എൽ.ഡി.എഫിന് തിരിച്ചടി തന്നെയാണ്. അതിൽ മേയറുടെ റോളല്ല പ്രശ്നമെന്നും എം.എം.വർഗീസ് പറഞ്ഞു.
സി.പി.ഐ ജില്ല സെക്രട്ടറി മേയറോട് രാജിവയ്ക്കാൻ പരസ്യമായി ആവശ്യപ്പെട്ട സാഹചര്യത്തിൽ സി.പി.ഐയുടെ പിന്തുണ മേയർക്ക് നഷ്ടപ്പെട്ടതായി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ പറഞ്ഞു. ഭൂരിപക്ഷം നഷ്ടപ്പെട്ട മേയർ ഉടൻ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
'പിന്തുണ പിൻവലിക്കേണ്ടതിനെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല
-കെ.കെ.വത്സരാജ്
സി.പി.ഐ ജില്ലാ സെക്രട്ടറി
'സി.പി.ഐയുടെ രാജി ആവശ്യം അറിഞ്ഞിട്ടില്ല. ബി.ജെ.പിയിൽ ചേരുമെന്നതിന് അടിസ്ഥാനമില്ല'.
-എം.കെ.വർഗീസ്
മേയർ.
കോർപ്പറേഷൻ കക്ഷിനില
എൽ.ഡി.എഫ് 25
(മേയറുൾപ്പടെ)
കോൺഗ്രസ് 24
ബി.ജെ.പി 6.
ആകെ 55
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |