പനമരം: ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി നമ്പർപ്ലേറ്റ് ഇല്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര നടത്തിയ സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കേസെടുക്കും. പനമരം ടൗണിലൂടെയാണ് കഴിഞ്ഞദിവസം ആകാശ് തില്ലങ്കേരിയും കൂട്ടാളികളും നിയമംലംഘിച്ച് യാത്ര നടത്തിയത്. മാസ് ബിജിഎം ഇട്ടുകൊണ്ടുള്ള വീഡിയോ ആകാശിന്റെ കൂട്ടാളികൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ.ആർ. സുരേഷിനാണ് അന്വേഷണച്ചുമതല. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ്. നേരത്തെ നിയമലംഘനത്തിന് പിടികൂടിയ വാഹനമായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിയമലംഘനം സ്ഥിരീകരിച്ചതോടെ തുടർനടപടികളിലേക്ക് കടക്കാനാണ്‌മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. രൂപ മാറ്റം വരുത്തിയ വാഹനമാണ്. ഓഫ്‌റോഡിന് ഉപയോഗിക്കുന്ന വാഹനമാണോ ഇതെന്നും അന്വേഷിക്കുന്നുണ്ട്. ആകാശിന്റെ സുഹൃത്തുക്കൾ തന്നെയാണ് വീഡിയോ പകർത്തിയത്. ആകാശിന് വയനാട്ടിലും നിരവധി കൂട്ടാളികൾ ഉണ്ടെന്നാണ് സൂചന. പനമരം ടൗണിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ആകാശ് തില്ലങ്കേരി തന്നെയാണ് വാഹനം ഓടിച്ചത്. ദൃശ്യങ്ങൾ പരിശോധിച്ചു ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് എൻഫോസ്‌മെന്റ് ആർ.ടി.ഒ കെ.ആർ. സുരേഷ് 'കേരളകൗമുദി"യോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |