ന്യൂഡൽഹി: എട്ടാം വിവാഹ വാർഷിക ആഘോഷത്തിനായി യുറോപ്പിലേക്ക് പോയ താരദമ്പതികൾക്ക് കിട്ടിയത് എട്ടിന്റെ പണി. താരങ്ങളുടെ കെെയിൽ നിന്ന് പാസ്‌പോർട്ടുകൾ ഉൾപ്പെടെയുള്ളവ കവർന്ന് മോഷ്ടാക്കൾ. നടൻ വിവേക് ദഹിയ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയ്ക്കുമാണ് ഈ ദുരനുഭവം നേരിട്ടത്.
വിദേശ സഞ്ചാരത്തിനിടെ ഫ്ളോറൻസിൽ വച്ച് തങ്ങൾ കൊള്ളയടിക്കപ്പെട്ടെന്ന് വിവേക് തന്നെയാണ് ആരാധകരെ അറിയിച്ചത്. കുറച്ച് വസ്ത്രങ്ങൾ ഒഴികെ ബാക്കി എല്ലാം കള്ളന്മാർ കൊണ്ടുപോയെന്നും സഹായം തേടിയപ്പോൾ ലോക്കൽ പൊലീസ് കയ്യൊഴിഞ്ഞുവെന്നും വിവേക് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസമാണ് അവധിയാഘോഷത്തിനായി വിവേകും ദിവ്യാങ്കയും ഇറ്റലിയിലെത്തിയത്. താരദമ്പതികളുടെ കെെവശമുള്ള 10 ലക്ഷം രൂപ വിലവരുന്ന വസ്തുക്കളാണ് മോഷണം പോയത്.
'കഴിഞ്ഞ ദിവസം ഫ്ളോറൻസിലെത്തി. അവിടെ ഒരു ദിവസം ചിലവിടാനായിരുന്നു പദ്ധതി. സാധനങ്ങൾ പുറത്ത് കാറിൽ വച്ച ശേഷം ഇഷ്ടപ്പെട്ട ഒരു ഹോട്ടൽ നോക്കാൻ പോയി. തിരിച്ചുവരുമ്പോൾ കണ്ടത് കാറിന്റെ ഗ്ലാസ് തകർന്നുകിടക്കുന്നതായിരുന്നു. അതിലുണ്ടായിരുന്ന പാസ്പോർട്ടുകളും വാലറ്റുകളും പണവും വിലയേറിയ വസ്തുക്കളും മോഷ്ടിക്കപ്പെട്ടു. കുറച്ച് പഴയ വസ്ത്രങ്ങളും ഭക്ഷണവുമാത്രമാണ് ബാക്കിവച്ചിരുന്നത്. സംഭവം ലോക്കൽ പൊലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. മോഷണം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നുവെന്നാണ് സഹായിക്കാതിരിക്കാനുള്ള കാരണമായി പൊലീസ് പറഞ്ഞത്. അവർ തന്നെ എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഓഫീസ് അടച്ചിരുന്നു. കയ്യിൽ ഒന്നുമില്ലാത്തതിനാൽ ഇന്ത്യയിലേക്ക് തിരിച്ച് വരാൻ താൽക്കാലിക പാസ്പോർട്ടും മറ്റ് സഹായങ്ങളും എംബസി നൽകേണ്ടിരിക്കുന്നു', - വിവേക് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |