തിരുവനന്തപുരം:ചരിത്ര പ്രധാന്യമുള്ള രേഖകൾ നശിപ്പിച്ചാൽ അഞ്ച് വർഷം തടവും കാൽലക്ഷം രൂപ പിഴയും വരെ ശിക്ഷ നിർദ്ദേശിക്കുന്ന പുതിയ നിയമം ഇന്നലെ നിയമസഭയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അവതരിപ്പിച്ചു. പുരാരേഖകളും, അങ്ങനെ പ്രഖ്യാപിച്ചവയും നശിപ്പിച്ചാൽ ശിക്ഷിക്കാം. ഇവ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതും കുറ്റമാണ്.
സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ കമ്മീഷനുകളുടെയും കമ്മിറ്റികളുടെയും രേഖകൾ സംരക്ഷിക്കാൻ റെക്കാർഡ്സ് മാനേജ്‌മെന്റ് സംവിധാനം ഉണ്ടാക്കുമെന്ന് ചർച്ചയ്‌ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. രേഖകൾ പുരാരേഖ വകുപ്പിന് കൈമാറുക, റെക്കാഡ് റൂമുകൾ സ്ഥാപിക്കുക, രേഖകൾ ഉന്മൂലനം ചെയ്യുക, റിറ്റെൻഷൻ പട്ടിക തയ്യാറാക്കുക തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
രേഖകളുടെ അധികാരിയായി സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടറെ നിയോഗിക്കും. രേഖകളുടെ പരിപാലനത്തിൽ സർക്കാരിനെ ഉപദേശിക്കാൻ ആർക്കൈവൽ അഡ്വൈസറി ബോർഡ് രൂപീകരിക്കും.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു. പരിഷ്കാരങ്ങളോടെ അടുത്ത സമ്മേളനത്തിൽ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |