തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിനിറക്കിയ സെർച്ച് കമ്മിറ്റി വിജ്ഞാപനം ഗവർണർ പിൻവലിച്ചു.
വാഴ്സിറ്റിയുമായി ബന്ധപ്പെട്ട ആരും സെർച്ച്കമ്മിറ്റിയിൽ ഉണ്ടാവരുതെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനാലാണ് സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിച്ച് എ.ഐ.സി.ടി.ഇയോട് പുതിയ പ്രതിനിധിയെ ആവശ്യപ്പെട്ടത്.
പ്രൊഫ.ക്ഷിതി ഭൂഷൺ ദാസ്, കാർഷിക സർവകലാശാല മുൻ വി.സി ഡോ.പി.രാജേന്ദ്രൻ, വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ എന്നിവരെ അംഗങ്ങളാക്കിയാണ് കഴിഞ്ഞ 29ന് സെർച്ച്കമ്മിറ്റി രൂപീകരിച്ചത്. ഇതിൽ എ.ഐ.സി.ടി.ഇ പ്രതിനിധിയായ വി.എസ്.എസ്.സി ഡയറക്ടർ, സാങ്കേതികവാഴ്സിറ്റിയുടെ ബോർഡ് ഒഫ് ഗവേണൻസിലെ എക്സ് ഒഫിഷ്യോ അംഗമാണ്.
ഇതിനിടെ, സർക്കാരും സെർച്ച്കമ്മിറ്റി രൂപീകരിച്ചിരുന്നു. കുസാറ്റ് മുൻവൈസ്ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ (സാങ്കേതിക സർവകലാശാല പ്രതിനിധി), മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. ടി. പ്രദീപ് (ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി), ജാർഖണ്ഡ് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ക്ഷിതി ഭൂഷൺദാസ് (യു.ജി.സി പ്രതിനിധി), കുസാറ്റ് വി.സി പ്രൊഫ. പി.ജി. ശങ്കരൻ, എം.ജി സർവകലാശാല മുൻ വി.സി പ്രൊഫ.സാബുതോമസ് (സർക്കാർ പ്രതിനിധികൾ) എന്നിവരെ അംഗങ്ങളാക്കിയാണ് സർക്കാരിന്റെ കമ്മിറ്റി. ഗവർണറുടെ വിജ്ഞാപനത്തിലുണ്ടായിരുന്ന യു.ജി.സി പ്രതിനിധി പ്രൊഫ. ക്ഷിതി ഭൂഷൺദാസിനെ സർക്കാരും സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗവർണർ വിജ്ഞാപനം പിൻവലിച്ചതോടെ, വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ച്സർക്കാർ ഉടൻ പത്രപരസ്യം നൽകും. മലയാളം വാഴ്സിറ്റി വി.സി നിയമനത്തിനും സർക്കാർ സെർച്ച്കമ്മിറ്റി രൂപീകരിച്ചേക്കും. മലയാളം, സാങ്കേതികം യൂണിവേഴ്സിറ്റി ആക്ടുകളിൽ സെർച്ച്കമ്മിറ്റി രൂപീകരിക്കേണ്ടത് ആരെന്ന വ്യക്തമാക്കുന്നില്ല. ഈ പഴുതുപയോഗിച്ചാണ് സർക്കാരിന്റെ സെർച്ച് കമ്മിറ്റി രൂപീകരണം. മലയാളം സർവകലാശാലയിൽ ഗവർണർ വിജ്ഞാപനം ചെയ്ത സെർച്ച് കമ്മിറ്റിയിൽ ഡോ.ജാൻസി ജെയിംസ്, പ്രൊഫ.ഭട്ടു സത്യനാരായണ എന്നിവരാണുള്ളത്.
ചാൻസലർ, യു.ജി.സി, സർവകലാശാല എന്നിവയുടെ പ്രതിനിധികളുള്ള മൂന്നംഗസമിതിയാണ് വി.സി നിയമന പാനൽ സമർപ്പിക്കേണ്ടത്. ഇതിൽ നിന്ന് ഗവർണറാണ് നിയമിക്കേണ്ടത്. ഗവർണർ ഒരു ഡസനിലേറെ തവണ ആവശ്യപ്പെട്ടിട്ടും വാഴ്സിറ്റികൾ പ്രതിനിധിയെ നൽകുന്നില്ല. സർക്കാർ നിർദ്ദേശ പ്രകാരമാണിത്. സെനറ്റ് \സിൻഡിക്കേറ്റ് പ്രതിനിധിയെ ഒഴിച്ചിട്ടാണ് അക്കാഡമിക് വിദഗ്ദ്ധരുൾപ്പെട്ട സെർച്ച്കമ്മിറ്റി രൂപീകരിച്ചത്.
അധികാരി
ഗവർണർ
വി.സി നിയമനം ചാൻസലറാണ് നടത്തേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.
സെർച്ച്കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർക്ക് സ്വന്തംനിലയിൽ നടപടിയാകാമെന്ന് കേരള വാഴ്സിറ്റിയുടെ കേസിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
12
വാഴ്സിറ്റികളിലാണ്
സ്ഥിരം വി.സിയില്ലാത്തത്
സ്കൂളുകളിൽ ഫിറ്റ്നെസ് ബെൽ : മന്ത്രി വി.ശിവൻകുട്ടി
ആലപ്പുഴ: സ്കൂൾ പഠനസമയത്ത് ചെയ്യാൻ കഴിയുന്ന പത്ത് മിനിട്ട് വീതം ദൈർഘ്യമുള്ള വ്യായാമ പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കാൻ ഫിറ്റ്നസ് ബെൽ സംവിധാനം കൊണ്ടു വരാൻ ആലോചിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി. പ്രൈമറി വിഭാഗം കുട്ടികളുടെ സമഗ്ര കായിക വികസനത്തിന് ഹെൽത്തി കിഡ്സ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി. സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനായി.
സ്കൂൾ കലണ്ടർ:
മറുപടിക്ക്
സമയംതേടി
കൊച്ചി: സ്കൂൾ അദ്ധ്യയനദിവസങ്ങൾ 220 ആക്കി വർദ്ധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കണമെന്ന ഹർജിയിൽ,സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഹർജിക്കാർക്ക് മറുപടി നൽകാനായി വിഷയം 22ന് പരിഗണിക്കാൻ മാറ്റി. ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിയതടക്കം ചോദ്യം ചെയ്ത് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ,കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ,സ്കൂൾ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ പരിഗണനയിലുള്ളത്.
ഉച്ചഭക്ഷണം: മുട്ടയുടെയും പാലിന്റെയും
വില കിട്ടിയില്ലെന്ന് അദ്ധ്യാപകർ
കൊച്ചി: സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിന്റെ ജൂൺ മാസത്തിലെ തുക അനുവദിച്ചെന്ന് സർക്കാരും, ലഭിച്ചിട്ടില്ലെന്ന് അദ്ധ്യാപകരും ഹൈക്കോടതിയിൽ. അനുവദിച്ചത് മുട്ടയുടെയും പാലിന്റെയും തുക കുറച്ച ശേഷമാണെന്നും അദ്ധ്യാപകസംഘടനകൾ വിശദീകരിച്ചു. ഇക്കാര്യത്തിൽ വിശദീകരണ പത്രിക നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ച ജസ്റ്റിസ് സിയാദ് റഹ്മാൻ വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.
ജൂൺ മാസത്തിലെ തുക 15നകം നൽകുമെന്ന് നേരത്തെ അറിച്ചിരുന്ന സർക്കാർ, തിങ്കളാഴ്ച ഹർജി പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവും ഹാജരാക്കി.
എന്നാൽ വേണ്ടത്ര തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഹർജിക്കാർ അറിയിക്കുകയായിരുന്നു. പ്രൈമറി സ്കൂൾ വരെ ഒരു വിദ്യാർത്ഥിക്ക് ആറ് രൂപ നിരക്കിലും മറ്റുള്ളവർക്ക് എട്ട് രൂപ നിരക്കിലുമാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതിൽ മുട്ടയുടെയും പാലിന്റെയും തുക ഇല്ലെന്നും അറിയിച്ചു. തുടർന്നാണ് വിഷയം ബുധനാഴ്ച വീണ്ടും കേൾക്കാൻ കോടതി തീരുമാനിച്ചത്. ഹർജിക്കാരായ കെ.പി.എസ്.ടി.എയ്ക്കായി സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ് കണ്ണന്താനം ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |