കൊച്ചി: വാഹനങ്ങളിൽ ചട്ടവിരുദ്ധമായി സർക്കാർ മുദ്രകളും ബോർഡുകളും ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി.
രാഷ്ട്രപതി, ഗവർണർ തുടങ്ങിയവർക്കു മാത്രം ഉപയോഗിക്കാവുന്ന മുദ്രകൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടും എന്ത് നടപടി എടുത്തതെന്നും ആരാഞ്ഞു. വാഹനങ്ങളിലെ ഹോൺ നാട്ടുകാരുടെ ചെവിയിൽ അടിക്കാനുള്ളതല്ല. നാലു ഹോണുകൾ വരെ ഘടിപ്പിച്ച വാഹനങ്ങളുണ്ട്. നിയമം ലംഘിക്കുന്ന വാഹനങ്ങളെ നിരത്തിലിറങ്ങാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ഇത്തരം വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ പൊതുജനങ്ങൾ തെറ്റിദ്ധരിക്കുകയും ബുദ്ധിമുട്ടുകയും ചെയ്യുന്നു. കസ്റ്റംസ്, സെൻട്രൽ എക്‌സൈസ്, ആദായനികുതി ഉദ്യോഗസ്ഥരടക്കം നിയമവിരുദ്ധമായി സർക്കാർ മുദ്രകളും ബോർഡുകളും വാഹനങ്ങളിൽ സ്ഥാപിക്കുന്നുണ്ട്. എറണാകുളത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സെക്രട്ടറിമാരാണ് നിയമലംഘനം നടത്തുന്നത്.
എമർജൻസി വാഹനങ്ങളായാലും അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണ് ഫ്‌ളാഷ് ലൈറ്റ്. ശബരിമലയടക്കമുള്ള തിരക്കേറിയ സ്ഥലങ്ങളിലും ഇതെല്ലാം സങ്കീർണതകൾ സൃഷ്ടിക്കുന്നു. ഇതിന് സ്ഥിരമായ പരിഹാരം ഉണ്ടാകണം.
ചവറ കെ.എം.എം.എൽ എം.ഡിയുടെ വാഹനം ഫ്‌ളാഷ് ലൈറ്റിട്ട് ആലുവ മേൽപ്പാലത്തിലൂടെ പോയതിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസറുടെ റിപ്പോർട്ട് അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ ഹാജരാക്കണം.
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം സ്റ്റേഷൻ ഹൗസ് ഓഫീസർ മജിസ്‌ട്രേട്ടിനു മുന്നിൽ തുടർ നടപടികൾക്കായി ഹാജരാക്കണമെന്നും നിർദ്ദേശിച്ചു.
വാഹനങ്ങളിലെ നിയമലംഘനത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |