തിരുവനന്തപുരം : മസ്തിഷ്ക മരണം സംഭവിച്ച അദ്ധ്യാപിക ഡാലിയയുടെ (47) ഹൃദയം തൃശൂർ ചാവക്കാട് സ്വദേശിനി അനുഷ്കയിൽ (14) തുടിച്ചു തുടങ്ങിയപ്പോൾ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും അത് ചരിത്ര നിമിഷം. വെന്റിലേറ്ററിലുള്ള കുട്ടി സാധാരണനിലയിലേക്ക് മടങ്ങുന്നതായും 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ആദ്യമായാണ് ശ്രീചിത്രയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. രണ്ടു വർഷം മുമ്പ് ട്രാൻസ്പ്ലാന്റ് ലൈസൻസ് ലഭിച്ചെങ്കിലും രോഗികൾക്ക് അനുയോജ്യമായ അവയവം ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച (തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് അതീവഗുരുതരാവസ്ഥയിൽ കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിനി ബി.ഡാലിയയെ കിംസ് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച മസ്തികമരണം സംഭവിച്ചതോടെ അവയവദാനത്തിന് ബന്ധുക്കൾ സന്നദ്ധരായി. കൊല്ലം കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയായ ഡാലിയ അങ്ങനെ അനുഷ്കയ്ക്കും പുതുജീവനേകാൻ നിയോഗമായി.
ഹൃദയഭിത്തിയിൽ പമ്പിംഗ് കുറവായ കാർഡിയോമയോപതി അവസ്ഥയിൽ രണ്ടു മാസമായി അനുഷ്ക ശ്രീചിത്രയിൽ ഐ.സി.യുവിലായിരുന്നു. കുട്ടിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ പരിശ്രമിച്ചിരുന്ന ശ്രീചിത്രയിലെ ഡോക്ടർമാർ വിവരം അറിഞ്ഞതോടെ ഒരുങ്ങി. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന സമിതിയിലുള്ള ശ്രീചിത്രയിലെ ഡോ.ഈശ്വർ ഉൾപ്പെടെ കിംസിലെത്തി മരണം സ്ഥിരീകരിച്ചു. തുടർപരിശോധനകളിൽ കുട്ടിക്ക് ഡാലിയയുടെ ഹൃദയം അനുയോജ്യമാണെന്ന് കണ്ടെത്തി. സർക്കാരിന്റെ അവയവദാന പദ്ധതിയായ കെസോട്ടോ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടോടെ ശ്രീചിത്രയിലെ ഡോക്ടർമാർ കിംസിലെത്തി ഹൃദയമെടുത്തു. പൊലീസിന്റെ ഗ്രീൻചാനലിലൂടെ ചീറിപ്പാഞ്ഞ ആംബുലൻസ് 11.3യോടെ ശ്രീചിത്രയിലെത്തി. അപ്പോഴേക്കും കുട്ടിയുടെ ഹൃദയം തുറക്കുന്ന നടപടികൾ പൂർത്തിയായി. ഉച്ചയ്ക്ക് രണ്ടോടെ ശസ്ത്രക്രിയ പൂർത്തിയാക്കി കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി.മറ്റു പ്രശ്നങ്ങളൊന്നും നിലവിൽ കുട്ടിക്കില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഡോ.ബൈജുധരൻ,ഡോ.വിവേക് പിള്ള,ഡോ.സൗമ്യ രമണൻ,ഡോ.ശ്രീനിവാസൻ,ഡോ.ശ്രീനിവാസ്,ഡോ.ഹരികൃഷ്ണൻ തുടങ്ങിയ ഡോക്ടർമാരാണ് ശസ്ത്രക്രിയയ്ക്കും അനുബന്ധ നടപടികൾക്കും പങ്കാളികളായത്. ഡാലിയയുടെ ഭർത്താവ് ജെ.ശ്രീകുമാർ ജലസേചന വകുപ്പിൽ സീനിയർ ക്ലർക്കാണ്. മക്കൾ ശ്രീദേവൻ, ശ്രീദത്തൻ
ആറു പേർക്ക്
പുതുജീവൻ
അനുഷ്കയുൾപ്പെട ആറു പേർക്കാണ് ഡാലിയ ടീച്ചർ പുതുജീവനേകിയത്. ഹൃദയത്തിന് പുറമേ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും ഒരു വൃക്കയും കരളും കിംസിലെ രോഗിക്കും, നേത്രപടലങ്ങൾ തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |