തിരുവനന്തപുരം: ബി.ജെ.പി അക്കൗണ്ട് തുറന്നപ്പോൾ ബഡ്ജറ്റിൽ കേരളത്തിന്റെ അക്കൗണ്ട് പൂട്ടിയതാണ് ജനങ്ങൾക്ക് കിട്ടിയ സമ്മാനമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേന്ദ്രബഡ്ജറ്റ് ഇത്തരത്തിലാകുന്നത് കേരളത്തെ വലിയ തോതിലാണ് ബാധിക്കുക. പ്രീബഡ്ജറ്റ് ചർച്ചയിൽ സംസ്ഥാനം 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ധന ഉത്തരവാദിത്ത നിയമ പ്രകാരം അർഹതപ്പെട്ടതും കേന്ദ്രസർക്കാർ എടുക്കാൻ അനുവദിക്കാതിരുന്നതുമായ തുകയാണ് പ്രത്യേക സാമ്പത്തിക പാക്കേജായി കേരളം ആവശ്യപ്പെട്ടത്. ഒപ്പം ബീഹാറും ആന്ധ്രയും പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ഈ സംസ്ഥാനങ്ങൾക്ക് വികസന ആവശ്യങ്ങളുടെ പേരിലാണ് അധിക സാമ്പത്തിക സഹായം തേടിയത്. കേരളം അർഹതപ്പെട്ട വായ്പ എടുക്കുന്നത് നിഷേധിക്കപ്പെട്ടതുമൂലം വന്ന നഷ്ടം നികത്തുന്നതിനുള്ള സഹായമാണ് ആവശ്യപ്പെട്ടത്. അത് ചെവിക്കൊള്ളാൻ കേന്ദ്രം തയ്യാറായില്ല.
കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും യു.ഡി.എഫ് എം.പിമാരും കേന്ദ്രസർക്കാരിന്റെ സമീപനം തിരുത്താൻ ശക്തമായി ഇടപെടണം. കേരളത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കാൻ സംയുക്തമായി മുന്നോട്ടുപോകണം. അത്രയേറെ വിഷമകരമായ നിലപാടാണ് കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിച്ചത്.
സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം സംബന്ധിച്ച കേന്ദ്ര ബഡ്ജറ്റ് രേഖകളിൽ കേരളത്തിനുള്ള വിഹിതം വർഷം തോറും കുറയുന്നത് വ്യക്തമാക്കുന്നുണ്ട്. കേരളത്തിന് മാത്രമാണ് ഇത്തരത്തിൽ കുറവ് വരുന്നത്. 47,000 കോടി രൂപ കിട്ടേണ്ടിടത്ത് 33,000 കോടിയായി കുറയുകയും, ഈ വർഷമത് 11,000 കോടിയിലേക്ക് കുത്തനെ ഇടിയുകയും ചെയ്തതതായി കേന്ദ്രം പ്രസിദ്ധീകരിച്ച ബഡ്ജറ്റ് രേഖകൾ വ്യക്തമാക്കുന്നു. കേരളത്തിന്റെ ചെലവിന്റെ 21 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. അതേസമയം ബീഹാറിന് 71 ശതമാനവും ഉത്തർപ്രദേശിന് 47 ശതമാനവും കേന്ദ്രവഹിതം ലഭിക്കുന്നു. ഇന്ത്യൻ ശരാശരി 48 ശതമാനമാണ്. ഇത്തരത്തിലുള്ള അന്തരങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്ന സമീപനമാണ് ബഡ്ജറ്റിലും കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് കേന്ദ്രസർക്കാർ തിരുത്തണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |