SignIn
Kerala Kaumudi Online
Friday, 30 August 2024 8.18 AM IST

ആശങ്കയുടെ തീരത്തു നിന്ന് ആശ്വാസ തീരത്തേക്ക്...

ameebic

ഭീതിപടർത്തിയ നിപ വൈറസും കൊവിഡും കേരളത്തെ പിടിച്ചുകുലുക്കാൻ നോക്കിയെങ്കിലും, അതിനെതിരെ ധീരമായി പോരാടി മുട്ടുമടക്കാത്ത ചരിത്രമാണ് നമുക്കുള്ളത്. രോഗബാധ തിരിച്ചറിഞ്ഞശേഷം ആരോഗ്യമേഖല കെെമെയ് മറന്ന് പ്രവർത്തിക്കുന്ന ദിനങ്ങൾ കണ്ടു. അത്തരം ചരിത്രത്തിലേക്ക് ഇതാ ഒരു പൊൻ തൂവൽ കൂടി. അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം എന്ന അപൂർവരോഗം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗത്തെ അതിജീവിച്ച് നിറചിരിയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇത് രാജ്യത്തെയും ആദ്യ സംഭവമായി മാറുകയാണ്.

97 ശതമാനം മരണനിരക്കുള്ള രോഗത്തിൽ നിന്നു തിരിച്ചെത്തിയത് കോഴിക്കോട് പയ്യോളി പള്ളിക്കര സ്വദേശിയായ അഫ്നാൻ ജാസിമാണ്. മൂന്നാഴ്ചത്തെ ചികിത്സയ്ക്കുശേഷം രണ്ടാം സാമ്പിൾ ഫലവും നെഗറ്റീവ് ആയതോടെയാണ് കുട്ടിയെ വീട്ടിലേക്ക് വിടാൻ തീരുമാനിച്ചത്. കഴിഞ്ഞ ഇരുപതു ദിവസത്തെ ചങ്കിടിപ്പിന്റെയും പ്രാർത്ഥനയുടെയും ചികിത്സാ മികവിന്റെയും പരിശ്ചേദമാണ് അഫ്നാൻ. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളതും 9 പേർ മാത്രമാണ് എന്നതും എടുത്തു പറയേണ്ടതാണ്.

ചെറിയ പനിയുമായാണ് അഫ്‌നാൻ ജാസിം മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്. അഫ്‌നാനിൽ രോഗലക്ഷണം പ്രകടമായ സാഹചര്യത്തിന് മുന്നേ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തതിനാൽ സംസ്ഥാനം ജാഗ്രതിയിലായിരുന്നു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രത്യേക ജാഗ്രതാനിർദ്ദേശങ്ങൾ നൽകിയ സാഹചര്യമായതിനാൽ കുട്ടിയുടെ രോഗ ലക്ഷണങ്ങൾ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയമുണ്ടായിരുന്നു. അന്നേ ദിവസം തന്നെ തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാകുകയും കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ജൂലായ് 1ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് 5നാണ് രോഗം സ്ഥിരീകരിച്ചത്. ജർമ്മനിയിൽ നിന്നും എത്തിച്ച മിൾട്ടി ഫോസിന് മരുന്നടക്കം നൽകിയിരുന്നു. മരുന്നുകളോട് എളുപ്പത്തിൽ പ്രതികരിച്ചു തുടങ്ങിയ കുട്ടിയെ ദിവസങ്ങൾക്കകം ഐ.സി,യുവിൽ നിന്ന് വാർഡിലേക്ക് മാറ്റി. നേരത്തെ തന്നെ രോഗം കണ്ടെത്താൻ സാധിച്ചതും, ലഭ്യമായ ചികിത്സകൾ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താൻ സാധിച്ചതും കൊണ്ടാണ് അതിജീവനം സാദ്ധ്യമായത്. തിക്കോടിയിലെ കിഴൂർ കാട്ടുംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം.

അമീബിക്ക് മസ്തിക ജ്വരം

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളിൽ അപൂർവമായി കാണുന്ന വെെറസാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് രോഗം വരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടു മാസത്തിനിടെ മൂന്ന് കുട്ടികൾ മരിച്ചിരുന്നു.

രോഗബാധയുണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്. പി.സി.ആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. എത്രയും വേഗം മരുന്നുകൾ നൽകിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാൻ സാധിക്കുന്നത്. അതിനാൽ രോഗലക്ഷണങ്ങൾ തുടങ്ങി എത്രയും വേഗം മരുന്നുകൾ നൽകേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കും.

അതിജീവിച്ചത് 9 പേർ

1971 മുതൽ 2024 വരെ ലോകത്ത് ഒൻപത് പേരാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസിനെ അതിജീവിച്ചതെന്നാണ് സെന്റേസ് ഫോർ ഡിസീസ് കണട്രാൾ ആൻഡ് പ്രിവൻഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിളിൽ പറയുന്നത്. 1971ൽ ഓസ്‌ട്രേലിയയിലെ 14കാരനും 1978 അമേരിക്കയിൽ 9 വയസുക്കാരനും 2003ൽ മെക്സിക്കോയിലെ 10 വയസുകാരനും രോഗത്തെ അതിജീവിച്ചു. 2013ൽ അമേരിക്കയിൽ രണ്ട് കുട്ടികളും 2016ൽ ഒരു കുട്ടിയും രോഗമുക്തി നേടി. 2015ൽ പാക്കിസ്ഥാനിലെ 25 വയസുക്കാരനും 2023ൽ 22ക്കാരനും രോഗത്തെ അതീജീവിച്ചിട്ടുണ്ട്. ‌

വേണ്ടത് ജാഗ്രത

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർത്ത യോഗത്തിൽ പ്രത്യേക ചികിത്സാ മാർഗരേഖ പുറത്തിറക്കുകയും ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്ര മാർഗരേഖ പുറത്തിറക്കിയത്.

പ്രത്യേക മാർഗരേഖ പുറത്തിറക്കി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം കൂടുകയും, അപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി ചേർന്ന് പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം സ്ഥിരീകരിക്കാനുള്ള മോളിക്യുലർ പരിശോധനാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. രോഗവുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പ് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കുകയും ചെയ്തു. പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്. അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവായ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ സമഗ്ര മാർഗരേഖ തയ്യാറാക്കാനൊരുങ്ങിയത്. തുടർപഠനത്തിനും ഗവേഷണത്തിനുമായി ഐ.സി.എം.ആ‌ർ സഹകരണത്തോടെ സമിതിയെ നിയോഗിക്കുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.