കേരളത്തിന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) 2014ൽ കേന്ദ്രം പ്രഖ്യാപിച്ചതാണ്. എന്നാൽ ഇത്തവണത്തെ കേന്ദ്രബഡ്ജറ്റിലും എയിംസ് അനുവദിക്കാത്തതോടെ സംസ്ഥാനത്തിന്റെ പത്തുവർഷമായുള്ള കാത്തിരിപ്പാണ് യാഥാർത്ഥ്യമാവാതെ പോയത്. എയിംസിനായി കോഴിക്കോട് കിനാലൂരിൽ 252ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. വ്യവസായ വകുപ്പിന്റെ 153 ഏക്കർ ഭൂമിക്കു പുറമെയാണ്, 99 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുത്ത് സംരക്ഷണ മതിൽ കെട്ടിത്തിരിച്ചത്. എയിംസ് തങ്ങളുടെ മണ്ഡലങ്ങളിലെത്തിക്കാൻ എം.പിമാരും, പാലക്കാട്ടെത്തിക്കാൻ ബി.ജെ.പിയും കിനാലൂരിനായി സംസ്ഥാന സർക്കാരും ബലംപിടിച്ചു. എയിംസിനായി കാസർകോട്ട് സമരം നടക്കുന്നു. എയിംസിനായി ഒടുവിൽ സംസ്ഥാനത്ത് ഏകോപനമില്ലെന്നും എവിടെ വേണമെന്ന് സമവായമില്ലെന്നും പറഞ്ഞ് കേന്ദ്രം പാലം വലിച്ചു. എയിംസ് എവിടെ വേണമെന്നതിൽ സമവായമില്ലെന്ന തൊടുന്യായം പറഞ്ഞ് ഇത്തവണയും കേരളത്തിന് അനുവദിക്കാതിരിക്കുകയായിരുന്നു.
കേന്ദ്രം ആവശ്യപ്പെട്ട സൗകര്യങ്ങളുള്ള ഭൂമി റെഡിയാണെന്നും കേരളത്തിന്റെ ആവശ്യം അനുഭാവത്തോടെ പരിഗണിക്കണമെന്നും ആരോഗ്യവകുപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയുമായി ബഡ്ജറ്റിന് മുൻപ് നടത്തിയ കൂടിക്കാഴ്ചയിലും എയിംസ് എന്ന ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാൽ ബഡ്ജറ്റിൽ കേരളത്തിന്റെ എയിംസിനെ മറന്നു. റോഡ് സൗകര്യവും കുടിവെള്ളവുമുള്ള 200ഏക്കർ ഭൂമി നൽകിയാൽ എയിംസ് അനുവദിക്കാമെന്നായിരുന്നു 2014ൽ കേന്ദ്രവാഗ്ദാനം. യു.ഡി.എഫ് സർക്കാർ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലംകണ്ടെത്തി. പദ്ധതി പരിഗണനയിലില്ലെന്ന് 2018ൽ കേന്ദ്രം നിലപാട് മാറ്റി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്രആരോഗ്യ മന്ത്രാലയം 2022 ഏപ്രിലിൽ ധനമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നതാണെങ്കിലും തുടർനടപടികളുണ്ടായില്ല. രണ്ടാഴ്ചയ്ക്കകം തീരുമാനമെന്ന് 2023ആഗസ്റ്റിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉറപ്പുപറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നില്ലെന്നാണ് പിന്നീട് ആരോഗ്യ സഹമന്ത്രി പാർലമെന്റിൽ പറഞ്ഞത്. 2014ൽ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് പിന്നീട് കേന്ദ്രം മറന്നു. ഇതിനുശേഷം അഞ്ച് എയിംസുകൾ യാഥാർത്ഥ്യമായി.
രണ്ടാം എയിംസ്
ആവശ്യപ്പെട്ട് തമിഴ്നാട്
കേരളത്തിനൊപ്പം പ്രഖ്യാപിച്ച മധുരയിലെ എയിംസ് ഉടൻ പൂർത്തിയാവും. താത്കാലിക ക്യാമ്പസിൽ 50 എം.ബി.ബി.എസ് സീറ്റുകളിലേക്ക് പ്രവേശനമുണ്ട്. ജപ്പാൻ അന്താരാഷ്ട്ര കോർപറേഷന്റെ (ജൈക്ക) 1,977.8കോടി വായ്പയടക്കം ഉപയോഗിച്ചാണ് നിർമ്മാണം. ഇതിനുപുറമെ കോയമ്പത്തൂരിലും എയിംസ് വേണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. എല്ലാവിധ വിദഗ്ദ്ധ ചികിത്സയും ലോകോത്തര ഗവേഷണവുമുള്ള കേന്ദ്രസ്ഥാപനമാണ് എയിംസ്. ഗുണനിലവാരമുള്ള സൗജന്യ ചികിത്സയ്ക്ക് പ്രഗത്ഭരായ ഒരുസംഘം ഡോക്ടർമാരെയും കിട്ടും. ഭുവനേശ്വർ എയിംസിൽ ബ്രെയിൻ ബയോ ബാങ്ക് പോലുമുണ്ട്. വൈറോളജിയിലടക്കം ഗവേഷണവും സാദ്ധ്യം. 750കിടക്കകളും 20സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള അത്യാധുനിക ആശുപത്രി നിർമ്മിക്കും. പ്രതിദിനം 3000 ഒ.പിയും കിടത്തി ചികിത്സയുമെല്ലാം ലഭ്യമാവും. 200എം.ബി.ബി.എസ് സീറ്റുകൾ വരെ കിട്ടാം.
എയിംസ് വന്നാൽ കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് ഓടേണ്ടി വരില്ല. ദുരിത ബാധിതർക്കാവശ്യമായ ന്യൂറോളജി സ്പെഷ്യാലിറ്റി സൗകര്യം എയിംസിലുണ്ടാവും. 6727 എൻഡോസൾഫാൻ ഇരകളാണുള്ളത്.
എയിംസ് അനിവാര്യം
ലോകത്ത് അപൂർവമായതും മരുന്നില്ലാത്ത പകർച്ചവ്യാധികളുമടക്കം ഗുരുതര രോഗങ്ങൾ പടരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിന് എയിംസ് അനിവാര്യമാണ്. അത്യപൂർവ മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്), വെസ്റ്റ്നൈൽ പനി, നിർമ്മാർജ്ജനം ചെയ്തെന്ന് കരുതിയ നിപ, കോളറ എന്നിങ്ങനെ വ്യാധികൾ കേരളത്തിൽ പെരുകുകയാണ്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച്-1എൻ-1, ചിക്കൻപോക്സ്, ഹെപ്പറ്റെറ്റിസ്, മലമ്പനി, കുരങ്ങുപനി, ജലജന്യരോഗങ്ങൾ എന്നിവയും വ്യാപിക്കുന്നു. രാജ്യത്താദ്യം കൊവിഡും നിപയും റിപ്പോർട്ട് ചെയ്തതും കേരളത്തിലാണ്. ഇതേക്കുറിച്ചെല്ലാം പഠനവും ഗവേഷണവും നടത്താനും വ്യാധികളെ പ്രതിരോധിക്കാനും എയിംസ് അനിവാര്യമാണ്.
മികച്ച ചികിത്സ നൽകുന്ന ആശുപത്രികളേറെയുണ്ടെങ്കിലും ഗവേഷണ സ്ഥാപനങ്ങളില്ലാത്തത് നമ്മുടെ ആരോഗ്യമേഖലയുടെ പരിമിതിയാണ്. ഹൃദ്രോഗ ഗവേഷണം നടത്തുന്ന തിരുവനന്തപുരത്തെ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് മാത്രമാണ് ഏകസ്ഥാപനം. പ്രമേഹ രോഗികളിൽ രാജ്യത്ത് മുന്നിൽ, സ്ത്രീകളിലെ തൈറോയ്ഡ് കാൻസറിൽ രണ്ടാമത് എന്നിങ്ങനെയാണ് കേരളത്തിന്റെ സ്ഥിതി.
എയിംസ് വന്നാൽ ഉന്നത നിലവാരത്തിലുള്ള ചികിത്സയും ഗവേഷണമുണ്ടാവും. കൊടുംചൂടും ശക്തമായ വേനൽമഴയും മാലിന്യനീക്കം തടസപ്പെട്ടതുമടക്കം പകർച്ചവ്യാധികൾ വ്യാപിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് പഠനമുണ്ടാവും. ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ രൂപപ്പെടുത്താനുമാവും. അപൂർവരോഗങ്ങളുടെ ചികിത്സയ്ക്ക് എയിംസിലെയടക്കം കേന്ദ്രഡോക്ടർമാരെയാണ് ആശ്രയിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ബഡ്ജറ്റിൽ എയിംസ് അനുവദിക്കണമെന്ന് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടത്.
തർക്കം തീർക്കണം
കോഴിക്കോട് കിനാലൂരിൽ 252ഏക്കർ സ്ഥലമേറ്റെടുത്തിട്ടുണ്ട്. തിരുവനന്തപുരം, കാസർകോട്, കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ എയിംസിനായി പിടിവലിയുണ്ടായതോടെ സമവായത്തിന് നിർദ്ദേശിച്ച് കേന്ദ്രസർക്കാർ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം 2022ഏപ്രിലിൽ ധനമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. എൻഡോസൾഫാൻ ദുരന്തമുണ്ടായ കാസർകോട്ട് എയിംസിനായി സമരം നടക്കുന്നുണ്ട്. എയിംസ് പരിഗണനയിലില്ലെന്ന 2018ലെ കേന്ദ്ര നിലപാടുമാറ്റം ഇനിവേണം തിരുത്താൻ. എയിംസ് വാങ്ങിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നോഡൽ ഓഫീസറെ നിയോഗിക്കണം. എം.പിമാർ ഒറ്റക്കെട്ടായി പാർലമെന്റിൽ വിഷയമുയർത്തണം, കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. എയിംസിന് അനുയോജ്യസ്ഥലം എവിടെയാവണമെന്ന് സംസ്ഥാനത്ത് ഏകോപനമുണ്ടാവണം.
എയിംസ് കിട്ടിയാൽ
വിദഗ്ദ്ധചികിത്സ സൗജന്യമായി
ലോകോത്തര ഗവേഷണം
പ്രഗത്ഭരായ ഡോക്ടർമാർ
മറ്റു ഡോക്ടർമാർക്ക് പരിശീലനം
ബ്രെയിൻ ബയോബാങ്കുകൾ
750കിടക്കകളുള്ള ആശുപത്രി
20സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം
200 വരെഎം.ബി.ബി.എസ് സീറ്റുകൾ
മികവുറ്റ നഴ്സിംഗ് പഠനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |