അങ്കോള (ഉത്തര കർണാടക): ഗംഗാവലി പുഴയിലെ കുത്തൊഴുക്കു കാരണം അർജുനു വേണ്ടി 13 ദിവസമായി നടത്തിവന്ന തെരച്ചിൽ താത്കാലികമായി നിറുത്തി. ഇതോടെ ദൗത്യം അനിശ്ചിതത്വത്തിലായി. പുഴയിൽ ഒഴുകിനടന്ന് മണ്ണും ചെളിയും നീക്കുന്ന ക്രെയിൻ മൗണ്ടഡ് ബാർജ് തമിഴ്നാട്ടിൽ നിന്ന് റോഡുമാർഗം എത്തിക്കാൻ നാലുദിവസം എടുക്കുന്നത് കണക്കിലെടുത്താണ് താത്കാലികമായി നിറുത്തിയത്. സിഗ്നലുകൾ ലഭിച്ച സ്ഥലത്തുനിന്ന് ടൺകണക്കിന് മണ്ണും ചെളിയും നീക്കാൻ ഇത് കൂടിയേതീരൂ. ഇന്നലെ വൈകിട്ടു ചേർന്ന കർണാടക സർക്കാരിന്റെ ഉന്നതതല യോഗം വിവരം ഔദ്യോഗികമായി കേരളത്തെ അറിയിച്ചു.
മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മൽപെയും സംഘവും, നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ദൗത്യസേനാംഗങ്ങളും ഇന്നലെ വൈകിട്ട് മടങ്ങി. സ്ഥലത്തെ ടെന്റും പൊളിച്ചുനീക്കി. മൽപെയുടെ നേതൃത്വത്തിൽ ഇന്നലെയും നിരവധി തവണ തെരച്ചിൽ നടത്തിയിരുന്നു. അർജുനെ കണ്ടെത്തുന്നതുവരെ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് വിളിച്ചു പറഞ്ഞിരുന്നു. മനുഷ്യ സാദ്ധ്യമാകുംവിധം തെരച്ചിൽ നടത്തിയതായി കർണാടക സർക്കാർ അറിയിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ് ശനിയാഴ്ച രാത്രിയും എ.കെ ശശീന്ദ്രൻ ഇന്നലെ ഉച്ചയ്ക്കും മടങ്ങി.
തെരച്ചിലിന് പ്ലാൻ ബി പ്രകാരമുള്ള ബദൽ മാർഗം പരിഗണിക്കണമെന്ന്, 10 ദിവസമായി ഷിരൂരിൽ ക്യാമ്പ് ചെയ്യുന്ന എ.കെ.എം അഷറഫ് എം.എൽ.എ പറഞ്ഞു. അത് കേരള, കർണാടക മുഖ്യമന്ത്രിമാരും ചീഫ് സെക്രട്ടറിമാരും ചർച്ചചെയ്ത് തീരുമാനമെടുക്കണം. മുഖ്യമന്ത്രിമാർ തമ്മിലുള്ള ഏകോപനവും വേണം. ഇപ്പോഴത്തെ ദൗത്യത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
തടസമായി മരത്തടികൾ, ആൽമരം
പുഴയിൽ നാലുമീറ്റർ ആഴത്തിൽ കമ്പികൊണ്ട് കുത്തി നോക്കിയിരുന്നു. മൂന്നാമത്തെ സിഗ്നൽ ലഭിച്ച സ്ഥലത്ത് ഒട്ടേറെ തടിക്കഷണങ്ങൾ ഹൈടെൻഷൻ വയറിൽ കുടുങ്ങിക്കിടക്കുന്നു. കൂറ്റൻ ആൽമരവുമുണ്ടെന്ന് ഈശ്വർ മൽപെ പറഞ്ഞു. ഒത്തിരി മണ്ണും കല്ലുമുണ്ട്. ഇവ പൂർണമായും മാറ്റാതെ ലോറി കിടക്കുന്ന ഭാഗത്തേക്ക് പോകാനാകില്ല. നിലവിലുള്ള അവസ്ഥയിൽ ഇത് വളരെ പ്രയാസം പിടിച്ചതാണെന്നും വ്യക്തമാക്കി.
തെരച്ചിൽ തുടരണം: മുഖ്യമന്ത്രി
തിരുവനന്തപുരം: അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കർണാടക മുഖ്യമന്ത്രിക്ക് കത്തുമയച്ചു. ആവശ്യമായ എല്ലാ ഉപകരണങ്ങളും മാനുഷിക ശേഷിയും ഉപയോഗിച്ച് തെരച്ചിൽ തുടരാൻ നിർദ്ദേശം നൽകണമെന്ന് കത്തിൽ അഭ്യർത്ഥിച്ചു.
തൃശൂരിൽ നിന്നും
മെഷീൻ എത്തിക്കും
ഗംഗാവലി പുഴയിലെ മൺകൂന മാറ്റി രക്ഷാദൗത്യം തുടരാൻ തൃശൂരിൽ നിന്ന് ഡ്രഡ്ജിംഗ് മെഷീൻ എത്തിക്കാനും നീക്കം. കേരള സർക്കാർ മുൻകൈയെടുത്താണിത്. തെരച്ചിൽ നിറുത്താനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്ന് എം.വിജിൻ എം.എൽ.എ പറഞ്ഞു.
''ടെക്നോളജികൾ ഉപയോഗിച്ച് അർജുനെ കണ്ടെത്താൻ ശ്രമിക്കണം. അർജുനെവിടെയെന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരവും വേണം.
-അഞ്ജു, അർജുന്റെ സഹോദരി
''കഴിവിന്റെ പരമാവധി ശ്രമിച്ചു. നദിയിൽ ഇറങ്ങിയുള്ള തെരച്ചിൽ ദുഷ്‌കരമാണ്
-സതീഷ് കൃഷ്‌ണ സെയിൽ,
കാർവാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |