SignIn
Kerala Kaumudi Online
Tuesday, 10 September 2024 4.02 PM IST

പ്രാർത്ഥിച്ചിരുന്നു, കിട്ടിയത് പ്രാണനറ്റ പ്രിയതമയെ

Increase Font Size Decrease Font Size Print Page

jijo-neethu
നീതുവും ജോജോയും

മേപ്പാടി: പ്രതീക്ഷയുടെ കണികയെങ്കിലും ബാക്കിയുണ്ടായിരുന്നു. എവിടെയോ അവളുണ്ടാകുമെന്ന് പ്രാർത്ഥിച്ചു. അഞ്ചു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ കിട്ടിയത്

പ്രാണനറ്റ പ്രിയതമയെ. നീതുവിന്റെ ചേതനയറ്റ ശരീരം ചാലിയാറിൽ നിന്ന് കണ്ടെടുത്തതോടെ ജോജോയുടെ മനസുംശരീരവും മരപ്പാവയായി.അമ്മയെ കണ്ട് കൊതിതീരാത്ത ആറുവയസുകാരൻ മകൻ പാപ്പിയെ ചേർത്തുപിടിച്ച് കരയാൻ പോലുമാകാതെ ഭർത്താവ് ജോജോ. മാതാപിതാക്കളെയും ഏകമകനെയും ഉരുൾപൊട്ടൽ വിഴുങ്ങാതെ ശേഷിപ്പിച്ചെങ്കിലും പ്രിയതമ നീതുവിനെ മരണക്കയത്തിൽ നിന്ന് രക്ഷിക്കാനായില്ല.

ചൂരൽമല ഹൈസ്‌കൂളിനു തൊട്ടടുത്താണ് ജോജോയുടെ വീട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു ചൂരൽമലയിൽ ആദ്യം ഉരുൾപൊട്ടിയത്. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ തൊട്ടടുത്ത രണ്ടുമൂന്നു വീടുകളിൽ വെള്ളം കയറിയതോടെ അവരൊക്കെ അടച്ചുറപ്പുള്ള ജോജോയുടെ വീട്ടിൽ അഭയം തേടി. പുലർച്ചെ നാലുമണിയോടെ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. വീട്ടിലെ സോഫയും കട്ടിലുമൊക്കെ ഒഴുകിപ്പോകാൻ തുടങ്ങി. ഉടൻ ജോജോ അച്ഛനെ സോഫയിൽ ഇരുത്തി. വീണ്ടും ചെളിവെള്ളം ഇരച്ചെത്തിയതോടെ അമ്മ അടിതെറ്റി വീണു. ഒലിച്ചുപോകാതിരിക്കാൻ അവർ ഹാളിലുണ്ടായിരുന്ന ഫ്രിഡ്ജിൽ പിടിച്ചെങ്കിലും അതും കുത്തൊഴുക്കിൽ പെട്ടു. മുൻവാതിലിലൂടെ അമ്മ ഓമന ഒഴുകാൻ തുടങ്ങിയപ്പോൾ എങ്ങനെയെല്ലാമോ ജോജോ അവരെ അകത്തേക്കു വലിച്ചുകയറ്റി. ഈ സമയം മകൻ നിലയില്ലാവെള്ളത്തിൽ പെട്ടു. ഹാളിലെ വലിയ കർട്ടൻ വലിച്ചുകീറി നെഞ്ചിൽ കെട്ടി അവനെ സുരക്ഷിതനാക്കി അതിനകത്തിരുത്തി. അച്ഛനെയും അമ്മയെയും ഇരുകൈകളിലും താങ്ങി എങ്ങനെയല്ലാമോ പുറത്തുകടന്ന് തൊട്ടടുത്ത വീടിന്റെ ടെറസിലെത്തിച്ചു. പ്രിയതമയുടെ ജീവൻ രക്ഷിക്കാൻ തിരിച്ച് വീട്ടിലേക്ക് കുതിച്ചെങ്കിലും അവളെയും കൊണ്ട് മലവെള്ളം ഒഴുകിപോയിരുന്നു. കഴിഞ്ഞ നാലു ദിവസമായിട്ടും നീതുവിനെ കണ്ടുകിട്ടിയില്ല. നിലമ്പൂർ താലൂക്ക് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലും എത്തിക്കുന്ന മൃതദേഹങ്ങളിൽ അവളുടെ അടയാളങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കെയാണ് ഇന്നലെ മൃതദേഹം തിരിച്ചറിഞ്ഞത്. മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരിയാണ് നീതു. ചൂരൽമല സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നീതുവിന്റെ സംസ്‌കാരം നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WAYANAD LANDSLIDE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.