കോന്നി: വാഴക്കൃഷിയാണ് വകയാറിന്റെ മുഖം. പറമ്പു നിറയെ വാഴകൾ. വകയാർ കോട്ടയം ജംഗ്ഷനിൽ വാഴവിത്തു വില്ക്കുന്ന കടകൾ നിരവധി. വാഴവിത്തും വാഴക്കുലയും വാങ്ങാൻ ദുരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെയെത്തുന്നുണ്ട്. ജില്ലയിലെ പ്രധാന വാഴവിത്ത് വിപണി കൂടിയാണ് വകയാർ കോട്ടയം ജംഗ്ഷൻ. വർഷം മുഴുവൻ വാഴ വിത്ത് കച്ചവടം നടത്തുന്ന വ്യാപാരികളാണ് പ്രദേശത്തുള്ളത്.
കർഷകർ കൊണ്ടുവരുന്ന ഏത്തവാഴക്കുലകൾ ഗ്രൂപ്പുകളായി തിരിച്ചാണ് വില്പന. ഒരു ഗ്രൂപ്പിൽ 300 കിലോ തൂക്കംവരുന്ന ഏത്തക്കുലകളുണ്ടാകും. വിപണി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30-ഓടെയാണ് ലേലം തുടങ്ങുന്നത്. ലേലത്തിൽ ലഭിക്കുന്ന തുകയിൽ അഞ്ചുശതമാനം കരുതൽ ശേഖരമായി സമിതി പിടിച്ചുവയ്ക്കും. ബാക്കിതുക വിപണിയിൽ കുല എത്തിച്ച കർഷകർക്ക് ഒരാഴ്ചയ്ക്കുള്ളിൽ നൽകും. കരുതൽ ശേഖരമായി വച്ചിട്ടുള്ള തുകയിൽ മൂന്നുശതമാനം ഓണത്തിന് മുമ്പ് വാർഷിക വിഹിതമായി നൽകും.
15 ലക്ഷം രൂപയുടെ വരുമാനം ഏത്തവാഴകൃഷിയിലൂടെ കിട്ടുന്ന കർഷകർ വകയാർ സമിതിയിൽ ഉണ്ട്.
ഏത്തക്കുലയ്ക്ക് പുറമെ ഞാലിപ്പൂവൻ, കദളി, റോബസ്റ്റ, ചെങ്കദളി എന്നിവയും വിപണിയിൽ എത്തുന്നുണ്ട്. ഓണക്കാലമായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള കുലകൾ നാട്ടിൽ എത്തുന്നത് വകയാർ വിപണിയിലെ കച്ചവടത്തെ ദോഷമായി ബാധിക്കുന്നതായി വ്യാപാരികൾ പറയുന്നു. കർണാടക, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും വാഴക്കുലകൾ വരുന്നത്.
വിറ്റുവരവിൽ മുന്നിൽ
വി.എഫ്.സി.കെയുടെ ജില്ലയിലെ 19 സ്വാശ്രയ കർഷക സമിതികളിൽ വിറ്റുവരവുകൊണ്ട് ഒന്നാമതാണ് വകയാർ വിപണി. അരുവാപ്പുലം, കോന്നി, വള്ളിക്കോട്, പ്രമാടം പഞ്ചായത്തുകളിലെ സ്വയംസഹായ ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് വിപണിയുടെ വിജയത്തിന് പിന്നിൽ. ഒരുഗ്രൂപ്പിൽ 15 മുതൽ 25 വരെ കർഷകരാണുള്ളത്. 628 കർഷകർക്കാണ് വകയാർ സ്വാശ്രയ കർഷകസമിതിയിൽ അംഗത്വമുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് വിപണി പ്രവർത്തിക്കുന്നത്.
വിപണിയിൽ
ഏത്തക്കുല, ഞാലിപ്പൂവൻ, കദളി, റോബസ്റ്റ, ചെങ്കദളി
--------------------
മുമ്പ് നെൽകൃഷി ഉണ്ടായിരുന്ന വകയാറിലെ പാടശേഖരങ്ങൾ മുഴുവൻ ഇന്ന് വാഴക്കൃഷി കൊണ്ട് സമൃദ്ധമാണ്.
അജി കൊല്ലൻപടി (പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |