തിരുവനന്തപുരം: തനിക്കെതിരെയുള്ള പരാതികൾ പൂർണമായും നിഷേധിക്കുന്നുവെന്നും വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും നടൻ ജയസൂര്യ പറഞ്ഞു. പീഡനക്കേസിൽ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
11.30ന് ചോദ്യംചെയ്യൽ പൂർത്തിയാക്കി,അറസ്റ്റ് രേഖപ്പെടുത്താതെയാണ് ജയസൂര്യയെ വിട്ടയച്ചത്.
2018ൽ സെക്രട്ടേറിയറ്റിൽ നടന്ന സിനിമാ ചിത്രീകരണത്തിനിടെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. രാവിലെ 11നാണ് ഹാജരാകാൻ പറഞ്ഞതെങ്കിലും 8.15ന് ജയസൂര്യ സ്റ്റേഷനിലെത്തി.
''അങ്ങനെ വലിയൊരു ചിത്രീകരണം സെക്രട്ടേറിയറ്റിൽ നടന്നിരുന്നില്ല. ഒരു പാട്ടിന്റെ ചിത്രീകരണം രണ്ട് മണിക്കൂർ നീണ്ടിരുന്നു. അതിൽ അവർക്കത്ര റോളും ഉണ്ടായിരുന്നില്ല. പിന്നെന്തിനാണ് ആരോപണമുന്നയിക്കുന്നതെന്ന് അറിയില്ല. നാളെ ഇതുപോലെ പലർക്കെതിരെയും വ്യാജ ആരോപണങ്ങൾ വരാം. എനിക്ക് മറുപടി പറയാനുള്ള സ്‌പേസ് കിട്ടുന്നുണ്ട്. സാധാരണക്കാരനാണെങ്കിൽ എന്താണ് സംഭവിക്കുക? അയാളുടെ കുടുംബം തകരില്ലേ? കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ പ്രതിച്ഛായ തകരില്ലേ?. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാനെന്നാണ് തോന്നുന്നത്. മുൻകൂർ ജാമ്യം പോലും വേണ്ടാത്തൊരു കേസാണിത്. ആരോപണം ഉന്നയിക്കുന്ന വ്യക്തികൾ ആരാണെന്നത് പൊലീസുകാർക്കും അറിയാമല്ലോ. അകത്തുപറഞ്ഞ കാര്യം എനിക്കു പുറത്തുപറയാനാകില്ല. ആരോപണം പൂർണമായും നിഷേധിക്കുന്നു. കണ്ടുപരിചയമുണ്ട്, അവരെന്തു പറഞ്ഞാലും ഉത്തരം പറയേണ്ട ആളല്ലല്ലോ ഞാൻ. അവരുമായി സൗഹൃദമില്ല. 2018ലും 2019ലും ഞാൻ വലിയ സഹായങ്ങൾ നൽകുന്നയാളാണെന്ന തരത്തിൽ അവർ പോസ്റ്റ് ഇട്ടിരുന്നല്ലോ '' ജയസൂര്യ പറഞ്ഞു.
2013ൽ നടന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള കേസും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ആ സിനിമ 2013ൽ അല്ല ഷൂട്ട് ചെയ്‌തത്. ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ജയസൂര്യ വ്യക്തമാക്കി. കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |