ആറുമാസത്തിലേറെ കാലാവധി
ന്യൂഡൽഹി : രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്‌യും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്നലെ വിരമിച്ചു.
രാവിലെ 10ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, സുപ്രീംകോടതി ജഡ്‌ജിമാർ എന്നിവർ പങ്കെടുക്കും. ചീഫ് ജസ്റ്റിസ് പദവിയിൽ 183 ദിവസം സഞ്ജീവ് ഖന്നയുണ്ടാകും. 2025 മേയ് 13വരെയാണ് കാലാവധി. 2019 ജനുവരിയിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്‌ജിയായത്.
1960 മേയ് 14ന് ഡൽഹിയിൽ ജനനം. ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന ദേവ്‌രാജ് ഖന്നയുടെ പുത്രൻ. ഡൽഹി സർവകലാശാലയിൽ നിന്ന് നിയമബിരുദം. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു. 2005 ജൂൺ 24ന് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി. അവിടെ നിന്നാണ് സ്ഥാനക്കയറ്രത്തിലൂടെ സുപ്രീംകോടതി ജഡ്‌ജിയായത്.
ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകിയ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ചത്, തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയത്, മദ്യനയക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ചത്, വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത അംഗീകരിച്ചത് ഉൾപ്പെടെ 117ൽപ്പരം വിധിന്യായങ്ങളുടെ ഭാഗമായി.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |