പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിനിടെ കയ്യാങ്കളി. ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ബിജെപിയുടെ വോട്ട് എവിടെ പോയെന്ന് സിപിഎം കൗൺസിലർമാർ ചോദിച്ചതോടെയാണ് തർക്കം തുടങ്ങിയത്. ബിജെപിയുടെ ആഭ്യന്തര കാര്യം ചോദിക്കാൻ സിപിഎമ്മിന് എന്ത് അധികാരമെന്നായിരുന്നു ബിജെപി അംഗങ്ങളുടെ മറുപടി.
നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരൻ അംഗങ്ങളോട് തർക്കം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് കയ്യാങ്കളിയിലേക്ക് നീളുകയായിരുന്നു. സിപിഎം അംഗങ്ങളും അദ്ധ്യക്ഷയും തമ്മിൽ വാക്കുതർക്കവുമുണ്ടായി. സിപിഎമ്മിന്റെ കൗൺസിലർമാർക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപണം ഉയർന്നു. എന്നാൽ എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും തർക്കിക്കാൻ വരേണ്ടെന്നും പ്രമീള അറിയിച്ചു.
യുഡിഎഫിലെ കൗൺസിലർമാരെ ചർച്ചയ്ക്ക് വിളിക്കുന്നതുമായി ബന്ധപ്പെട്ടും തർക്കമുണ്ടായി. അദ്ധ്യക്ഷയ്‌ക്കെതിരെ സിപിഎം അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതോടെ ബിജെപി അംഗങ്ങളും നടുത്തളത്തിൽ ഇറങ്ങി. ഇതിനിടെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം എൻ ശിവരാജനും കോൺഗ്രസ് അംഗം മൻസൂറും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് മൂന്നു പാർട്ടിയിലെയും അംഗങ്ങളും പരസ്‌പരം ഏറ്റുമുട്ടി. ഒടുവിൽ ഏറെ നേരത്തിന് ശേഷമാണ് അംഗങ്ങളെ ശാന്തരാക്കിയത്.
നേരത്തെ ബിജെപി നേതൃത്വത്തിനെതിരെ പ്രമീള ശശിധരൻ രംഗത്തെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി നഗരസഭയുടെ പിഴവല്ലെന്നും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും പ്രമീള ഇന്നലെ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ വോട്ടു കൊടുക്കാത്തതിന് മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമില്ലെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |