SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.51 AM IST

പ്രതി വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാള്‍; സര്‍വകലാശാലയിലെ ബലാത്സംഗ കേസില്‍ അറസ്റ്റ്

READ ENGLISH VERSION
arrest

ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. സര്‍വകലാശാലയ്ക്ക് സമീപം വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍ (37) ആണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്.

തിങ്കളാഴ്ച രാത്രി പള്ളിയില്‍ പോയ ശേഷം ക്യാമ്പസിനുള്ളില്‍ സുഹൃത്തായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഒപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം ഇരുവരുടേയും അടുത്തേക്ക് എത്തിയ പ്രതി അകാരണമായി ഇരുവരേയും മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ട് പോയി ഉപദ്രവിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കന്യാകുമാരി സ്വദേശിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്.

ഒപ്പമുണ്ടായിരുന്ന യുവാവ് പ്രതി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി നിരവധി തവണ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചുവെങ്കിലും പ്രതി അതിന് വഴങ്ങിയില്ല. പീഡന വിവരം കോളേജില്‍ അറിയിച്ച പെണ്‍കുട്ടി കോട്ടൂര്‍പുരം പൊലീസില്‍ പരാതി നല്‍കുകയിരുന്നു. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്ത്, ക്യാമ്പസിലെ സുരക്ഷാ ജീവനക്കാര്‍ തുടങ്ങി 20ലേറെ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി ജ്ഞാനശേഖരന്‍ മറ്റ് കേസുകളിലും പ്രതിയാണെന്നാണ് ചെന്നൈ പൊലീസ് പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY