കോഴിക്കോട് : പ്രിയപ്പെട്ട എം.ടിയുടെ ഓർമ്മകൾ നിറഞ്ഞ കോഴിക്കോട്ട വസതിയായ സിതാരയിലെത്തി വടൻ മമ്മൂട്ടി. എം.ടിയുടെ വിയോഗ സമയത്ത് മമ്മൂട്ടി വിദേശത്തായിരുന്നു അതിനാൽ എത്താൻ സാധിച്ചിരുന്നില്ല. എം.ടി മരിച്ച് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടിയുടെ വസതിയിലെത്തുന്നത്. ദുബായിൽ നിന്നും കൊച്ചിയിലേക്കും അവിടന്ന് കോഴിക്കോട്ടേക്കുമുള്ള ഫ്ളൈറ്റിലാണ് മമ്മൂട്ടി എത്തിയത്. രമേഷ് പിഷാരടിയും ഒപ്പം ഉണ്ടായിരുന്നു. എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും മരുമകനും മമ്മൂട്ടിയെ സ്വീകരിച്ചു. എം.ടിയുടെ ഓർമകൾക്ക് മുമ്പിൽ പലപ്പോഴും മമ്മൂട്ടി വികാരാധീനനായി. എം.ടി പോയിട്ട് 10 ദിവസമായി. മറക്കാത്തതു കൊണ്ടാണല്ലോ വന്നത്. മറക്കാൻ പറ്റാത്തത് കൊണ്ട്. മമ്മൂട്ടി പറഞ്ഞു.
കോടതിയിൽ പ്രാക്ടീസ് തുടങ്ങാൻ തീരുമാനിച്ച ദിവസമാണ് 'ദേവലോക'ത്തിന്റെ ലൊക്കേഷനിലെത്താൻ വിളിവന്നത്. എം.ടിയുടെ സിനിമ വേണോ, വക്കീലാവണോ എന്നത് വലിയ സംഘർഷമായിരുന്നു. സിനിമ മതിയെന്ന് ഒടുവിൽ തീരുമാനിച്ചു. കോഴിക്കോട് ബീച്ച് റോഡിലുള്ള എയർലൈൻ ലോഡ്ജിൽ വച്ചാണ് ആദ്യം കാണുന്നത്. ദേവലോകം വെളിച്ചം കണ്ടില്ലെങ്കിലും പിന്നീട് എന്നെ വിളിക്കാൻ അദ്ദേഹം മറന്നില്ല. ഞാനെന്ന നടനെ പരുവപ്പെടുത്തിയതിൽ എം.ടി ഉണ്ടായിരുന്നു. സ്മാരകവും സ്തൂപങ്ങളൊന്നും പാടില്ലെന്നാണ് എം.ടി പറഞ്ഞത്. പക്ഷേ കേരളത്തിൽ വായനാസംസ്കാരവും വളർത്താൻ എം.ടിയുടെ പേരിൽ സംവിധാനങ്ങളുണ്ടാവണം. കുടുംബം തീരുമാനിക്കുന്നതിനൊപ്പം കൂടെയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സന്ദർശനത്തിന് ശേഷം മമ്മൂട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എം.ടിയുടെ മരണസമയത്ത് മമ്മൂട്ടി ഫേസ്ബുക്കിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരുന്നു. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ,ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്‌സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.' എന്നായിരുന്നു അന്ന് മമ്മൂട്ടി കുറിച്ചത്
ഡിസംബർ 26ന് സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്നാണ് എം.ടി മരണത്തിന് കീഴടങ്ങിയത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾ എം.ടിയുടെ തൂലികയിൽ പിറന്നവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |