ശബരിമല : മകരവിളക്ക് ദർശനത്തിന് എത്തുന്ന തീർത്ഥാടകർ സുരക്ഷയുടെ ഭാഗമായി പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കണം. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉള്ളവരെ മാത്രമെ ഇന്ന് നിലക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. രാവിലെ 7.30 മുതൽ നിലക്കലിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാവിലെ 10 മണിവരെ മാത്രമേ കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് നിലക്കലിൽ നിന്ന് പമ്പയിലേക്ക് പ്രവേശനമുളളൂ. ഉച്ചയ്ക്ക് 12 മുതൽ തിരുവാഭരണം ശരംകുത്തിയിൽ എത്തുന്ന സമയംവരെ പമ്പയിൽ നിന്ന് തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. സ്റ്റൗ, വലിയ പാത്രങ്ങൾ ഗ്യാസ് കുറ്റി എന്നിവയുമായി സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കില്ല. വൃക്ഷങ്ങൾ, ഉയരമുള്ള കെട്ടിടങ്ങൾ, വാട്ടർ ടാങ്കുകൾ അപകടകരമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കയറിനിന്നുള്ള മകരവിളക്ക് ദർശനം അനുവദിക്കില്ല.
മകരവിളക്കിന് ശേഷം പമ്പയിലെത്തുന്ന ഭക്തർ തിക്കുംതിരക്കും ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി വാഹനങ്ങളിൽ ക്യൂ പാലിച്ച് കയറണം. മകരവിളക്ക് ദർശനത്തിനെത്തുന്നവർ ബാരിക്കേഡുകളിൽ ചാരി നിൽക്കാനോ കെട്ടിയിരിക്കുന്ന വടം മുറിച്ച് കടക്കാനോ ശ്രമിക്കരുത്. വാഹനനമ്പർ, പാർക്ക് ചെയ്ത ഗ്രൗണ്ട് നമ്പർ, ഡ്രൈവർ, ഗുരുസ്വാമിമാരുടെ ഫോൺനമ്പർ എന്നിവ പ്രത്യേകം വാങ്ങി സൂക്ഷിക്കണം. മകരവിളക്ക് ദർശനത്തിനുശേഷം തീർത്ഥാടകർ അതത് പാർക്കിംഗ് ഗ്രൗണ്ടുകളിലെത്തി വാഹനങ്ങളിൽ കയറി നാട്ടിലേക്ക് മടങ്ങണം. സാവധാനവും സുരക്ഷിതവുമായി വാഹനമോടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം.
അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം മകരവിളക്ക് ദർശിക്കണം
നിലക്കലിൽ അട്ടത്തോട്, അട്ടത്താട് പടിഞ്ഞാറെ കോളനി, ഇലവുങ്കൽ, നെല്ലിമല, അയ്യൻമല എന്നീ സ്ഥലങ്ങളിൽ ദർശിക്കാം. പമ്പയിൽ ഹിൽടോപ്പ്, ഹിൽടോപ്പ് മദ്ധ്യഭാഗം, വലിയാനവട്ടം എന്നിവിടങ്ങളിലും സന്നിധാനത്ത് പാണ്ടിത്താവളം, ദർശനം കോപ്ലക്സിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുൻവശം, തിരുമുറ്റം തെക്കുഭാഗം, ആഴിയുടെ പരിസരം, കൊപ്രാക്കളം, ജ്യോതിനഗർ, ഫോറസ്റ്റ് ഓഫീസിന്റെ മുൻവശം, വാട്ടർ ആതോറിറ്റി ഓഫീസിന്റെ പരിസരം എന്നിവിടങ്ങളിൽ നിന്ന് മകരജ്യോതി ദർശിക്കാൻ അനുമതിയുണ്ട്.
തിരിച്ചിറങ്ങാൻ രണ്ട് വഴികൾ
പാണ്ടിത്താവളം മേഖലയിൽ മകരവിളക്ക് ദർശിച്ച് തിരികെയിറങ്ങാൻ രണ്ടു വഴികൾ നിശ്ചയിച്ചിട്ടുണ്ട്. പാണ്ടിത്താവളത്ത് നിന്ന് ഹോട്ടൽ ജഗ്ഷൻ, അന്നദാനമണ്ഡപത്തിന്റെ പിൻവശം, പൊലീസ് ബാരക്ക്, ബെയ്ലി പാത്ത്‌വേ, ജീപ്പ് റോഡ് എന്നിവിടങ്ങളിലൂടെ തിരികെ ഇറങ്ങാം. പാണ്ടിത്താവളം ജഗ്ഷനിൽനിന്ന് ദർശൻ കോംപ്ലക്സ്, പുൽമേട് എൻട്രി റൂട്ടിന്റെ മദ്ധ്യഭാഗം, കൊപ്രാക്കളം, ട്രാക്ടർ റോഡ്, കെ.എസ്.ഇ.ബി, ജീപ്പ് റോഡ് വഴിയും തിരികെ ഇറങ്ങാം. തിരുവാഭരണ ദർശനത്തിന് എത്താൻ അന്നദാനമണ്ഡപത്തിന്റെ മുൻവശം, മാളികപ്പുറം ഫ്‌ളൈ ഓവറിന് സമീപമുള്ള സിവിൽ ദർശൻ എൻട്രി എന്നീ വഴികൾ ഉപയോഗിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |