അടൂർ : ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ചു. ഏഴംകുളം പാലമുക്ക് മുതൽ ജംഗ്ഷൻ വരെയുള്ള സ്ഥലങ്ങളിലാണ് പണി നടക്കുന്നത്. കനാൽപ്പാലത്തിന്റെ അടിത്തറ നിർമ്മാണം പൂർത്തിയായി. ബീമിന്റെ കോൺക്രീറ്റ് നടത്തുന്നതിനുള്ള തട്ടടി നടക്കുന്നു. ജനുവരി 25ന് മുമ്പ് ബീമിന്റെ നിർമ്മാണം പൂർത്തിയാകും. ഫെബ്രുവരി 15 ന് മുമ്പ് പാലത്തിന്റെ കോൺക്രീറ്റും പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. കോൺക്രീറ്റ് പണികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് കാൽനടയായി പാലത്തിലൂടെ സഞ്ചരിക്കാൻ സൗകര്യമൊരുക്കും.
പാലത്തിന് ഇരുഭാഗത്തുമുള്ള റോഡ്, ഓടകൾ എന്നിവയുടെ നിർമ്മാണം നടക്കുന്നു. പാലമുക്ക് മുതൽ ഏഴംകുളം അമ്പലത്തിന് സമീപം വരെ റോഡ് നിരപ്പാക്കി മെറ്റൽ വിരിച്ചു. ഓടകളുടെ നിർമ്മാണവും പൂർത്തീകരിച്ചു. പാലം മുതൽ ഏഴംകുളം ജംഗ്ഷൻ വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മൺപണികൾ പൂർത്തിയാക്കി.
റോഡ് നിർമ്മാണത്തിനനുബന്ധമായി റോഡിനു സമീപത്തെവീടുകളിലേക്കും ഇടറോഡുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കുമുള്ള വഴികളും സ്റ്റെപ്പുകളും നിർമ്മിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ക്ഷീരസംഘത്തിന് സമീപം മെയിൻ റോഡിൽ നിന്ന് തെങ്ങുവിളപ്പടി റോഡിലേക്കിറങ്ങുന്ന ഭാഗത്ത് ചപ്പാത്ത് നിർമ്മിച്ച് ടൈൽ പാകി സഞ്ചാരയോഗ്യമാക്കും.
ഏഴംകുളം ജംഗ്ഷന് സമീപം റോഡിലേക്കിറങ്ങി നിൽക്കുന്ന ട്രാൻസ്‌ഫോർമർ റോഡരികിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനും സമീപത്തെ കുളത്തിന്റെ സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കുന്നതിനുമുള്ള നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
ഏഴംകുളം പഞ്ചായത്തംഗം ബാബു ജോൺ, കെ,ആർ,എഫ്,ബി എക്‌സിക്യൂട്ടീവ് എൻജിനീയർ ബി. ദീപ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബിജി തോമസ്, അസിസ്റ്റന്റ് എൻജിനീയർ കലേഷ് ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |