ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ആദ്യദിവസം ഹമാസ് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിച്ചിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഡൊറോൺ സ്റ്റെയ്ൻബ്രെചർ (31), ബ്രിട്ടീഷ്-ഇസ്രയേലി പൗര എമിലി ഡാമരി (28), റോമി ഗോനൻ (24) എന്നിവരെയാണ് മദ്ധ്യഗാസയിൽ വച്ച് ഹമാസ് റെഡ് ക്രോസിന് കൈമാറിയത്. ഇവരെ ഗാസയ്ക്കുള്ളിലെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങി അതിർത്തിയിലെ സൈനിക ക്യാമ്പിലേക്കും തുടർന്ന് ടെൽ അവീവിലെ ഷേബാ മെഡിക്കൽ സെന്ററിലേക്കും മാറ്റി.
മോചിതരായ മൂന്ന് യുവതികളെയും കുടുംബാംഗങ്ങൾ കാണുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് പേജിലുടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. 'ഇസ്രയേലിൽ മടങ്ങിയെത്തിയവരും അവരുടെ കുടുംബാംഗങ്ങളും തമ്മിലുള്ള വൈകാരിക കൂടിക്കാഴ്ചകൾക്കിടയിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ'- എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. രാജ്യം ആഘോഷമായാണ് ഇവരെ വരവേറ്റത്. ഹമാസ് മൂന്നുപേരെ മോചിപ്പിച്ചപ്പോൾ ഇസ്രയേൽ തങ്ങളുടെ ജയിലിൽ കഴിഞ്ഞ 90 പാലസ്തീനികളെ വിട്ടയച്ചു.
ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് ഇസ്രയേൽ സൈന്യം ഒഴിഞ്ഞുതുടങ്ങി.പലായനംചെയ്ത ആയിരങ്ങൾ ഗാസയിലേക്ക് മടക്കയാത്ര ആരംഭിച്ചു. മൂന്നു മണിക്കൂറോളം വൈകിയാണ് വെടിനിറുത്തൽ നടപ്പായത്. വെടിനിറുത്തലിന് അരമണിക്കൂർ മുമ്പ് വരെ ഇസ്രയേൽ ഗാസയിൽ ആക്രമണം തുടർന്നു. ഇതിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു.
First photographs from the emotional meetings between the returnees and their families at the reception points in Israel. pic.twitter.com/98MPwh0zNX
— Prime Minister of Israel (@IsraeliPM) January 19, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |