തളിപ്പറമ്പ്: സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനും ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി ദിവ്യയ്ക്കും രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് തോൽവിയിൽ സംഘടനാപരമായ വീഴ്ചയും ഭരണപരമായ വീഴ്ചയും പറ്റിയെന്ന സ്വയംവിമർശനവും ഉണ്ട്.
ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്.
ഇടപെടുന്ന വിഷയങ്ങളിൽ ജാഗ്രതക്കുറവുണ്ടെന്നും നിർണായകഘട്ടങ്ങളിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്നും ഇ.പിയെ കുറ്റപ്പെടുത്തുന്നു.ഇ.പിയെപോലുള്ള മുതിർന്ന നേതാവിന് നിരന്തരം വീഴ്ചകൾ സംഭവിക്കുന്നത് പാർട്ടിയെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകാനിടയാക്കുമെന്നും ചൂണ്ടിക്കാട്ടി. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളും പാർട്ടിയെ പ്രതിസന്ധിയിലാക്കി. സദുദ്ദേശ്യപരമെന്ന് ന്യായം പറയാമെങ്കിലും പാർട്ടിപ്രവർത്തകർ പോലും അനവസരത്തിലുള്ള ഇടപെടൽ അനുചിതമെന്നുതന്നെ വിശ്വസിക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പരിസ്ഥിതി ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങളിൽ പ്രവർത്തകരുടെ ഇടപെടൽ, ലോക്‌സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ സംഭവിച്ച ന്യൂനപക്ഷ വോട്ടു ചോർച്ച മുതലായവയും വിലയിരുത്തുന്നു.
ബി.ജെ.പിയുടെ വളർച്ച ചെറുക്കാൻ ബ്രാഞ്ച് കമ്മിറ്റികൾ ജാഗരൂകമാകണമെന്നും പാർട്ടി അംഗങ്ങൾ ബ്രാഞ്ച് പരിധിയിൽ ഗൃഹസമ്പർക്കം സജീവമാക്കണമെന്നും നിർദേശമുണ്ട്. പാർട്ടി അംഗങ്ങൾ മാതൃകാജീവിതം തുടരണം. കളങ്കിതരിൽനിന്ന് സംഭാവന സ്വീകരിക്കുന്നത് ഒഴിവാക്കണം. അനുഭാവി യോഗങ്ങളും ക്ലാസ്സുകളും സംഘടിപ്പിക്കണം. പുതുമുഖങ്ങൾക്ക് സംഘടനാ വിദ്യാഭ്യാസം നൽകണം.
സംഘടനാ ചർച്ചയിൽ മനുതോമസ്, പി ജയരാജന്റെ പോസ്റ്റുകൾ, നവീൻ ബാബുവിന്റെ മരണത്തിൽ എടുത്ത നിലപാടുകൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയാകും. ബ്രാഞ്ചിലേക്ക് തരം താഴ്ത്തപ്പെട്ട മുൻ ജില്ലാ കമ്മറ്റി അംഗം പി.പി. ദിവ്യ ജില്ലാ സമ്മേളന പ്രതിനിധിയായിരുന്നില്ല. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സമ്മേളന ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പങ്കുവച്ച വീഡിയോ പി.പി. ദിവ്യയും പങ്കുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |