കൊച്ചി: ആലുവ സ്വദേശിയായ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടനും എം.എൽ.എയുമായ എം. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളും സാഹചര്യത്തെളിവുകളും നിരത്തി കുറ്റപത്രം സമർപ്പിച്ചു. മുകേഷിനെതിരായ കുറ്റങ്ങൾ വ്യക്തമായി തെളിഞ്ഞതായും ഇതിൽ പറയുന്നു. ഇ-മെയിൽ സന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും പരാതിക്കാരിയുമായി മുകേഷ് ഒരുമിച്ച് യാത്ര ചെയ്തതിനുള്ള സാഹചര്യത്തെളിവുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചുകണ്ട സാക്ഷികളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്‌ക്കണമെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നടി പറഞ്ഞു. കൊല്ലം എം.എൽ.എയുടെ രാജിക്കായി പ്രതിപക്ഷവും രംഗത്തുവന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞും പീഡിപ്പിച്ചതായുള്ള
2010ലെ സംഭവത്തിൽ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് മുകേഷിനെതിരെ നടി പരാതി നൽകിയത്. ആഗസ്റ്റ് അവസാനം മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാലതാമസം കേസന്വേഷണത്തിൽ വെല്ലുവിളിയാകുമെന്ന വിലയിരുത്തലുണ്ടായെങ്കിലും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ അന്വേഷണസംഘത്തിന് സാധിച്ചു.
കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അതോടെ നടി പരാതി പിൻവലിക്കാൻ തയ്യാറായി രംഗത്തുവന്നു. എന്നാൽ, അന്വേഷണസംഘം കൂടുതൽ പിന്തുണ നൽകിയതോടെ അവർ തീരുമാനം മാറ്റി. എറണാകുളത്തുള്ള വില്ലയിലും തൃശൂരിലെത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറഞ്ഞതിനാൽ രണ്ടിലും പൊലീസ് കേസെടുത്തു. തൃശൂരിലെ കേസിൽ നേരത്തേ കുറ്റപത്രം സമർപ്പിച്ചു. മരടിലെ വില്ലയിൽ പീഡിപ്പിച്ചെന്ന കേസിലാണ് പുതിയ കുറ്റപത്രം.
മണിയൻപിള്ളയ്ക്കും ശ്രീകുമാറിനുമെതിരെയും കുറ്റപത്രങ്ങൾ
ഇതേ നടിയുടെ പരാതിയിൽ നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിനെതിരെയും ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും എസ്.ഐ.ടി കുറ്റപത്രങ്ങൾ സമർപ്പിച്ചു. കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് കാറിൽ പോകവേ ലൈംഗിക ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തത്. 2009ൽ 'ഡാ തടിയാ" എന്ന സിനിമയുടെ സെറ്റിൽനിന്ന് പോകുന്നതിടെയായിരുന്നു സംഭവം. പരസ്യ ചിത്രീകരണത്തിനായി എത്തിയപ്പോൾ കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്നാണ് ശ്രീകുമാർ മേനോനെതിരായ കേസ്.
കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതിയാണ് കേസ് കൈകാര്യം ചെയ്യുന്നത്. കോടതി തീരുമാനം എടുക്കട്ടെ. മുകേഷ് അതുവരെ എം.എൽ.എയായി തുടരും. അന്തിമ തീരുമാനം വന്നിട്ടേ മറ്റു കാര്യങ്ങൾ നോക്കൂ.അതാണ് പാർട്ടിയുടെ നിലപാട്.
-എം.വി. ഗോവിന്ദൻ
സി.പി.എം സംസ്ഥാന
സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |