ബംഗളൂരു: ഇൻഫോസിസിൽ ഒറ്റത്തവണയായി 400 പേരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. 700ഓളം ട്രെയിനികളിൽ 400 പേരെയാണ് മൂന്ന് പരീക്ഷകൾക്ക് ശേഷം പിരിച്ചുവിട്ടത്. 2024 ഒക്‌ടോബറിലാണ് ഇവരെ മൈസൂരു ക്യാമ്പസിൽ ജോലിക്കെടുത്തത്. ട്രെയിനിംഗിന് ശേഷം നടത്തിയ പരീക്ഷയിൽ 50 ശതമാനത്തോളം പേർ തോൽക്കുകയായിരുന്നു. മൂന്ന് ഘട്ടമായി അവസരം നൽകിയ ശേഷമാണ് ഇവരെ പുറത്താക്കിയത്. രണ്ടര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇൻഫോസിസ് ട്രെയിനികളെ തിരഞ്ഞെടുത്തത്.
'ഇൻഫോസിസിൽ ഞങ്ങൾക്ക് കർശനമായൊരു തിരഞ്ഞെടുപ്പ് പ്രക്രിയയുണ്ട്. മൈസൂരൂ ക്യാമ്പസിൽ പരിശീലനശേഷം ഇന്റേണൽ അസസ്‌മെന്റ് നടത്തി. പാസാകാൻ എല്ലാ ട്രെയിനികൾക്കും മൂന്ന് അവസരം നൽകി. അത് പരാജയപ്പെട്ടാൽ കരാറിൽ പറയുംപോലെ കമ്പനിയിൽ തുടരാൻ അവർക്കാകില്ല.' കമ്പനി തങ്ങളുടെ ഭാഗം ന്യായീകരിച്ചു. പരീക്ഷ പാസാവാത്തവരെ 50 പേരെ വീതം വിളിച്ച് വേർപിരിയുന്നതിനുള്ള രേഖയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. ഇന്ന് ആറ് മണിയ്‌ക്ക് ശേഷം ഇവർക്ക് ഓഫീസ് ക്യാമ്പസിൽ പ്രവേശനമില്ല.
ഉടനടി പിരിച്ചുവിടുമെന്നറിഞ്ഞ് പല ട്രെയിനികളും കുഴഞ്ഞുവീണു. സിസ്റ്റം എഞ്ചിനീയർ, ഡിജിറ്റൽ സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയർ എന്നീ തസ്‌തികകളിൽ ജോലി ചെയ്ത ട്രെയിനികൾക്കാണ് പെട്ടെന്ന് ജോലി നഷ്‌ടമായത്. സംഭവത്തിൽ ഐടി ജീവനക്കാരുടെ സംഘടന പരാതിയുമായെത്തി. കേന്ദ്ര തൊഴിൽമന്ത്രാലയത്തിന് പരാതിനൽകുമെന്ന് അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |