മാനന്തവാടി:'ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ്'ന്റെ ഭാഗമായി വയനാട് വിജിലൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്‌പെക്ടർ സജിത്ത് കുമാർ പിടിയിലായി.10,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് സംഭവം.
മാനന്തവാടി സ്വദേശിയായ പരാതിക്കാരന്റെ പേരിൽ ഒരു സ്വകാര്യ ബാങ്കിലുണ്ടായിരുന്ന ലോൺ അടച്ച് തീർക്കുന്നതിനായി പരാതിക്കാരന്റെ അമ്മയുടെ പേരിൽ മാനന്തവാടി വില്ലേജ് പരിധിയിൽപ്പെട്ട 10 സെന്റ് സ്ഥലം വിൽക്കാൻ തീരുമാനിച്ചിരുന്നു. വസ്തു വിൽക്കുന്നതിനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജെസിബി ഉപയോഗിച്ച് സ്ഥലം നിരപ്പാക്കിയിരുന്നു. ഞായറാഴ്ച മാനന്തവാടി ടൗണിൽ പരാതിക്കാരൻ നടത്തുന്ന സ്ഥാപനത്തിലെത്തിയ മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്‌പെക്ടർ സജിത്ത് കുമാർ, ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതിന് പരാതി കിട്ടിയിട്ടുണ്ടെന്നും, 40,000 രൂപ ഫൈൻ അടക്കേണ്ടി വരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ബാങ്ക് ലോണിന്റെ തിരിച്ചടവിനായിട്ടാണ് വസ്തു വിൽക്കുന്നതെന്നും, ഉപദ്രവിക്കരുതെന്നും പരാതിക്കാരൻ പറഞ്ഞു. ഫൈൻ ഒഴിവാക്കണമെങ്കിൽ തിങ്കളാഴ്ച 10,000 രൂപ കൈക്കൂലി നൽകണമെന്ന് സജിത്ത് കുമാർ ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വയനാട് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു.. ഇന്നലെ ഉച്ചയ്ക്ക് 1:45 മണിയോടെ മാനന്തവാടി മൈസൂർ റോഡിലുള്ള ഫോറസ്റ്റ് ഓഫീസിന് സമീപം വച്ച് പരാതിക്കാനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് സജിത്ത് കുമാറിനെ വിജിലൻസ് സംഘം കൈയോടെ പിടി കൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |