ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അദ്ധ്യക്ഷയുമായ അന്തരിച്ച ജെ.ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്‌നാട് സർക്കാരിന് കർണാടക കൈമാറി. ബംഗളുരുവിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സ്വത്തുക്കൾ കൈമാറിയത്. രണ്ട് സ്വർണ കിരീടങ്ങളും സ്വർണ വാൾ, സ്വർണ അരപ്പട്ട എന്നിവ ഉൾപ്പെടെ 27.568 കിലോഗ്രാം സ്വർണാഭരണങ്ങൾ, 1136 കിലോ ഗ്രാം വെള്ളി, 1526 ഏക്കർ ഭൂമിയുടെ രേഖകൾ എന്നിവ ഉൾപ്പെടെയാണ് കൈമാറിയത്. ഇതുകൂടാതെ വജ്രങ്ങൾ, 11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവയും കൈമാറി.
ജയലളിതയ്‌ക്കെതിരായ 18 വർഷത്തോളം നീണ്ടുനിന്ന അനധികൃത സ്വത്ത് സമ്പാദന കേസ് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു. ജയലളിതയും അവരുടെ അടുത്ത കൂട്ടാളിയായ വി.കെ. ശശികല, ശശികലയുടെ ബന്ധുക്കളായ വി.എൻ. സുധാകരൻ, ജെ. ഇളവരശി എന്നിവരുൾപ്പെടെ മറ്റ് മൂന്ന് പ്രതികളെയും 2014 ൽ ബെംഗളൂരുവിലെ ഒരു പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. 2015 ൽ കർണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കിയെങ്കിലും 2017 ൽ സുപ്രീം കോടതി ഉത്തരവ് റദ്ദാക്കി.
ജനുവരി 29 ന്, ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കളും തമിഴ്നാട് സർക്കാരിന് കൈമാറാൻ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു.
സ്വത്തിൽ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപയും ജെ. ദീപക്കും സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ജയലളിതയുടെ മരണശേഷം നടപടികൾ അവസാനിപ്പിച്ചു എന്നതുകൊണ്ട് അവർ കുറ്റവിമുക്തയായി എന്നല്ല അർത്ഥമാക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |