ബംഗളൂരു: സയൻസ് എക്‌സിബിഷനിൽ മതത്തെ ഉൾപ്പെടുത്തി പ്രോജക്‌ടിന്റെ പ്രദർശനം നടത്തിയതിൽ വ്യാപക പ്രതിഷേധം. കർണാടകയിലെ ചാമരാജനഗറിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയുടെ പ്രോജക്‌ട് വർക്ക് ആണ് വിമർശനം നേരിടുന്നത്. പ്രോജക്‌ടിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലടക്കം സ്‌കൂളുകളിൽ നൽകുന്ന വിദ്യാഭ്യാസത്തെച്ചൊല്ലി ചോദ്യം ഉയരുകയാണ്.
ഒരു ബുർഖ ധരിച്ച സ്ത്രീയുടെ പാവയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച സ്ത്രീയുടെ പാവയും രണ്ട് ശവപ്പെട്ടികളുമാണ് വിദ്യാർത്ഥിയുടെ പ്രോജക്‌ട് വർക്കിലുള്ളത്. ബുർഖ ധരിച്ച പാവയുടെ സമീപത്തായുള്ള ശവപ്പെട്ടിയിലെ മൃതദേഹത്തിൽ പൂക്കൾ അർപ്പിച്ചിരിക്കുന്നതായി കാണാം. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പാവയുടെ അടുത്തുള്ള ശവപ്പെട്ടിയിലെ മൃതദേഹത്തിൽ പാമ്പുകളും തേളുകളുമാണുള്ളത്. 'നിങ്ങൾ ബുർഖ ധരിക്കുകയാണെങ്കിൽ മരിച്ചുകഴിഞ്ഞാൽ മൃതദേഹത്തിന് ഒന്നും സംഭവിക്കില്ല. എന്നാൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ നിങ്ങൾ നരകത്തിൽ പോകും, നിങ്ങളുടെ മൃതശരീരം പാമ്പുകളും തേളുകളും ഭക്ഷിക്കും'- എന്നാണ് വിദ്യാർത്ഥി പറയുന്നത്. 'ബുർഖ ധരിക്കാതെ ഭാര്യയെ വീട്ടിൽ ചുറ്റിനടക്കാൻ അനുവദിക്കുന്ന പുരുഷൻ ദയൂസ് ആണ്'- എന്നും വിദ്യാർത്ഥി പരാമർശിക്കുന്നു. ഒരു സ്‌കൂൾ പ്രദർശനത്തിൽ ഇത്തരം പ്രോജക്‌ടുകൾക്ക് എങ്ങനെ അനുവാദം നൽകുന്നു എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
സംഭവത്തിൽ നടപടിയെടുക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്തി ജി കെ ശിവകുമാർ, കർണാടക ഡിജിപി എന്നിവരോട് സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടതായും അന്വേഷണം നടക്കുകയാണെന്നും ചാമരാജനഗർ ഡെപ്യൂട്ടി ഡയറക്‌ടർ ഒഫ് പബ്ളിക് ഇൻസ്‌ട്രക്ഷൻ (ഡിഡിപിഐ) അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |