SignIn
Kerala Kaumudi Online
Sunday, 27 July 2025 12.26 PM IST

കറുപ്പിനല്ല, മനസുകൾക്കാണ് പ്രശ്നം

Increase Font Size Decrease Font Size Print Page

sarada-muraleedharan

യോഗനാദം ഏപ്രിൽ 1 ലക്കം എഡിറ്റോറിയൽ

സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അവരുടെ കറുപ്പു നിറത്തിന്റെ പേരിൽ അവഹേളിക്കപ്പെട്ടതിനെ തുടർന്ന് ഉയർന്ന ചർച്ചകളുടെയും ചിന്തകളുടെയും വികാരപ്രകടനങ്ങളുടെയും അലയൊലികൾ അടങ്ങിയിട്ടില്ല. വർണവെറിയും വംശവെറിയും ലോകത്തിന് പുതിയ കാര്യമല്ല. യൂറോപ്യൻ രാജ്യങ്ങളിൽ കറുത്ത വംശജർ ഇന്നും അവഹേളിക്കപ്പെടുന്നുണ്ട്. വർണവിവേചനത്തിനെതിരെ കർക്കശമായ നിയമങ്ങൾ ഉണ്ടായിട്ടും യൂറോപ്യൻ വികസിത രാജ്യങ്ങൾക്ക് ഈ പ്രശ്നം ഇതുവരെ പരിഹരിക്കാനായിട്ടില്ല. കൊച്ചുകേരളത്തിലെ ലക്ഷക്കണക്കിനാളുകൾ, പ്രത്യേകിച്ച് വനിതകൾ ദിനമെന്നോണം ഇത്തരം അവഹേളനങ്ങളിലൂടെ കടന്നുപോകുന്നു. അതിൽ ബഹുഭൂരിപക്ഷവും പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ടവരാണെന്നത് മറ്റൊരു യാഥാർത്ഥ്യം. നിറത്തിന്റെ മാത്രമല്ല, ജാതിയുടെ കണ്ണിലൂടെയും അവർ ആക്ഷേപിക്കപ്പെടുന്നുണ്ട്. അപമാനം വേദനയോടെ മനസിൽ ഒതുക്കപ്പെടുകയാണ് പതിവ്.

നൂറു ശതമാനം സാക്ഷരതയുള്ള നമ്മുടെ സംസ്ഥാനത്തെ സർക്കാർ സർവീസിലെ ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്ന ശാരദാ മുരളീധരനുണ്ടായ ദുരനുഭവം അവർ തുറന്നുപറഞ്ഞു എന്നതുതന്നെ വലിയ കാര്യം. അധികാരവും ജീവിത ചുറ്റുപാടുകളും അവർക്കതിന് ധൈര്യമേകുന്നു. സാധാരണക്കാരായിരുന്നെങ്കിൽ അത് മനസിലൊതുക്കിയേനെ. റാങ്കുകളോടെ പഠനം പൂർത്തിയാക്കി സിവിൽ സർവീസ് പരീക്ഷ വിജയിച്ച് സമർത്ഥയായ ഉദ്യോഗസ്ഥയെന്ന് പേരെടുത്ത ശാരദാ മുരളീധരനെയും തൊലിനിറത്തിന്റെ പേരിലുണ്ടായ പരിഹാസം വിഷമിപ്പിച്ചു. ഇതിനെതിരെ അവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ആദ്യം പിൻവലിച്ചു. ഭർത്താവിന്റെയും മറ്റും പ്രേരണയാലാണ് അവർ അത് വീണ്ടും പോസ്റ്റ് ചെയ്തത്.

അതിൽ പറയുന്ന കാര്യങ്ങൾ അക്ഷരാർത്ഥത്തിൽത്തന്നെ മനസുലയ്ക്കുന്നതാണ്. ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് ഏഴു മാസം മുമ്പാണ് ശാരദയുടെ ഭർത്താവ് ഡോ. വി. വേണു വിരമിച്ചത്. അദ്ദേഹം വെളുത്തയാളും ശാരദ കറുത്തതുമായിപ്പോയി. സിവിൽ സർവീസ് പരിശീലനകാലത്ത് പ്രണയത്തിലായി വിവാഹിതരായവരാണ് ഇരുവരും. ശാരദയുടെ മനസിനും സ്വഭാവത്തിനുമാണ് താൻ മൂല്യം കൽപ്പിച്ചതെന്ന് വേണുവും വ്യക്തമാക്കിയിട്ടുണ്ട്. ദമ്പതികളുടെ വ്യത്യസ്തമായ നിറങ്ങളെ പരാമർശിച്ചായിരുന്നു, തന്നെ കാണാൻ വന്നയാളുടെ പ്രതികരണമെന്ന് ശാരദയുടെ കുറിപ്പിൽ പറയുന്നു. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതു മുതൽ, ഏഴു മാസമായി ഇത്തരം അനുഭവങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് സൂചിപ്പിച്ചെങ്കിലും അവരുടെ മനസ് വേദനിപ്പിച്ച അഭിപ്രായ പ്രകടനം ആരുടേതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അത് ശാരദയുടെ അന്തസ്. എങ്കിലും അതിനു പിന്നിൽ ഉന്നതനായ ഉദ്യോഗസ്ഥനാണെന്ന രഹസ്യം സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ നിന്ന് ഉയർന്നു കേൾക്കുന്നുണ്ട്.

എന്തൊക്കെ പറഞ്ഞ് സാന്ത്വനിപ്പിച്ചാലും കറുത്തവരുടെ ജീവിതത്തിൽ പൊതുവേ ആ നിറം ഒരു പ്രശ്നം തന്നെയാണ്; അതിനെ മനസുകൊണ്ടും സമീപനം കൊണ്ടും അതിജീവിക്കുന്നവർ ചുരുക്കവും! പിറന്നു വീഴുമ്പോൾ മുതൽ കറുത്തവർ അനുഭവിക്കുന്ന വിഷമങ്ങൾ പറഞ്ഞാൽ തീരില്ല. സ്വന്തം വീട്ടിൽ നിന്നുതന്നെ തുടങ്ങുന്നു അറിഞ്ഞും അറിയാതെയുമുള്ള അവഹേളനങ്ങൾ. അപ്പോൾപ്പിന്നെ പുറത്തെ കാര്യം പറയേണ്ടതില്ലല്ലോ. അനപത്യ ദു:ഖത്താൽ ദത്തെടുക്കാൻ തീരുമാനിക്കുന്ന ദമ്പതികൾ പോലും അനാഥശാലകളിൽ വെളുത്ത കുഞ്ഞുങ്ങളെ തേടി ചെല്ലുകയാണ് പതിവ്. സാമൂഹ്യ ചുറ്റുപാടുകളാണ് ഇത്തരമൊരു സാഹചര്യം വളർത്തിയെടുത്തത്. ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന സിനിമയും സീരിയലുകളും പ്രസിദ്ധീകരണങ്ങളുമെല്ലാം വെളുപ്പിനെ സൗന്ദര്യത്തിന്റെ അളവുകോലുകളിലൊന്നായി കണക്കാക്കുന്നു. സിനിമയിൽ കറുത്ത നായികമാർ അത്യപൂർവമായത് വെറുതേയല്ല. പരസ്യങ്ങളും കോസ്മെറ്റിക് വ്യവസായവും കച്ചവടതാത്പര്യങ്ങൾക്കായി കറുപ്പിനെ ശാപം പോലെയാണ് ചിത്രീകരിക്കുന്നത്. ഇത്തരം കെണികളിൽ വീഴാതിരിക്കുകയാണ് കറുത്തവരും വിശേഷബുദ്ധിയുള്ളവരും ചെയ്യേണ്ടത്.

വെളുത്ത തൊലിയെ മഹത്വവത്കരിക്കുന്ന ലോകത്തെ അവജ്ഞയോടെ അവഗണിക്കാൻ സാധിക്കണം.

നിറത്തിന്റെ പേരിൽ ദു:ഖിക്കുന്നവർ ജീവിതാന്ത്യം വരെ ദു:ഖിക്കേണ്ടിവരും. കറുപ്പ് കരുത്താണെന്ന് സ്വയം തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. ബാബാ സാഹിബ് അംബേദ്കർ, എ.പി.ജെ. അബ്ദുൾ കലാം, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ, മഹാത്മാ അയ്യങ്കാളി, രാഷ്ട്രപതി ദ്രൗപദി മുർമു തുടങ്ങി കലാഭവൻ മണിയും അനുജൻ കലാമണ്ഡലം രാമകൃഷ്ണനും ശ്രീനിവാസനും തിലകനും വിനായകനും മാമുക്കോയയും ഐ.എം. വിജയനും, പി.ടി. ഉഷയും കറുപ്പിന്റെ പേരിലെ പരിഹാസങ്ങൾക്ക് കീഴടങ്ങിയിരുന്നെങ്കിൽ അവരൊന്നും എവിടെയും എത്തുമായിരുന്നില്ല.

കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ ഒരു വെളുത്ത നടി വിസമ്മതിച്ച കാര്യം അടുത്തിടെയാണ് വെളിച്ചത്തുവന്നത്. രാമകൃഷ്ണന്റെ നൃത്തത്തെ കലാമണ്ഡലം സത്യഭാമ പരോക്ഷമായി പരിഹസിച്ചത് ഇന്നും നമ്മുടെ ഓർമ്മയിലുണ്ട്. മൈക്കിൾ ജാക്സണും കായിക താരങ്ങളായ മുഹമ്മദലിയും പെലേയും എംബാപ്പേയും വിവിയൻ റിച്ചാർഡ്സും ലോകത്തെ ത്രസിപ്പിച്ച കറുത്തവരാണ്. കഴിവിൽ അഭിരമിച്ചാണ് അവർ വെന്നിക്കൊടി പാറിച്ചത്. അമേരിക്കൻ പ്രസിഡന്റായി എട്ടു വർഷം വിരാജിച്ച ബറാക്ക് ഒബാമ അപകർഷതാബോധം കൊണ്ടുനടന്നിരുന്നെങ്കിൽ ലോകത്തെ ഏറ്റവും പ്രബലമായ രാജ്യത്തിന്റെ പ്രസിഡന്റാകുമായിരുന്നില്ല.

വെളുത്തവർക്ക് പ്രത്യേക മഹത്വമൊന്നുമില്ല. കറുപ്പായതുകൊണ്ട് കുറവുമില്ല. സനാതന ധർമ്മത്തിൽ ദൈവങ്ങളും മഹാഋഷിമാരും വ്യാസനും വാത്മീകിയും കറുത്തവരാണ്. ലോകമെങ്ങും വെള്ളക്കാരുൾപ്പെടെ ജനകോടികൾ ആരാധിക്കുന്ന ശ്രീകൃഷ്ണൻ കാർവർണനാണ്. കൃഷ്ണന്റെ കറുപ്പിനെ വാഴ്ത്തുന്ന നൂറുകണക്കിനു ഭാഷകളിലെ ഭജനുകളുണ്ട്. ഹിന്ദു ദൈവങ്ങൾ ചിത്രങ്ങളിൽ വെളുത്തിരിക്കുന്നത് ഒന്നോ രണ്ടോ നൂറ്റാണ്ടിനിടെ രൂപംകൊണ്ട, ചിത്രകാരന്മാരുടെ ഭാവനയിൽ നിന്നാണ്. കറുപ്പിനെ അസ്പൃശ്യമായി കാണുന്നവരുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമാണ്. സംസ്കാരമില്ലായ്മയാണ്.

ദേഹം വെളുപ്പും മനസു കറുത്തും ഇരുന്നതുകൊണ്ട് എന്തു പ്രയോജനം? അത്തരക്കാരോടു സംസാരിച്ചിട്ട് ഒരു കാര്യവുമില്ല. കഴിഞ്ഞ ദിവസം ശാരദാ മുരളീധരൻ പറഞ്ഞതുപോലെ സ്വന്തം കറുപ്പു നിറത്തെ അഹങ്കാരമായി കാണുന്ന നിലയിലേക്ക് മനസിനെ പാകപ്പെടുത്തുക. നിറത്തിലല്ല, ഗുണത്തിലാണ് കാര്യമെന്ന് തെളിയിക്കുക. സ്വന്തം കഴിവുകൾകൊണ്ടും, നല്ല ചിന്തകളും സന്തോഷവും വളർത്തിയെടുത്തും കറുത്ത മനസുകാരെ നിഷ്പ്രഭരാക്കുക. അവർക്കു മുന്നിൽ ജയിക്കുക. തൊലി കറുത്തിരുന്നാലെന്ത്, മനസ് തങ്കമാകട്ടെ.

TAGS: YOGANADHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.