ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്ത വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് കോൺഗ്രസും മുസ്ലിംലീഗും. പ്രതിപക്ഷത്തെ മറ്റു പാർട്ടികളും സുപ്രീംകോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ്. ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹദുൽ മുസ്ലിമിൻ (എ.ഐ.എം.ഐ.എം) നേതാവും ലോക്‌സഭാംഗവുമായ അസദുദ്ദിൻ ഒവൈസിയും സുപ്രീംകോടതിയെ സമീപിച്ചു.
കോൺഗ്രസിനുവേണ്ടി ലോക്‌സഭയിലെ പാർട്ടി വിപ്പ് മുഹമ്മദ് ജാവേദ് സുപ്രീംകോടതിയിൽ ഹർജി നൽകി. ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതിയിൽ അംഗമായിരുന്നു ജാവേദ്. മുസ്ലിം സമുദായത്തിന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് പുതിയ നിയമമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ടു വീതം അമുസ്ലിമുകൾക്ക് അംഗമാകാമെന്ന വ്യവസ്ഥ ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലാണെന്നും ഹർജിയിൽ പറയുന്നു. ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാൻ മുസ്‌ലിം ലീഗ് ദേശീയ നേതൃയോഗമാണ് തീരുമാനിച്ചത്.
.13 മണിക്കൂറിലേറെ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് ഇന്നലെ പുലർച്ചെ ബിൽ രാജ്യസഭ കടന്നത്. 128 എം.പിമാർ അനുകൂലിച്ചു. 95പേർ എതിർത്തു. ലോക്‌സഭയിൽ വ്യാഴാഴ്ച പുലർച്ചെ ബിൽ പാസായിരുന്നു.
16ന് കോഴിക്കോട്ട് ലീഗ് മഹാറാലി
വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയ, നിയമ പോരാട്ടം തുടരാൻ ഓൺലൈനായി ചേർന്ന മുസ്‌ലിം ലീഗ് ദേശീയ നേതൃയോഗം തീരുമാനിച്ചു. ഇതിനായി ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെയും ലീഗ് എം.പിമാരെയും ചുമതലപ്പെടുത്തി. 16ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ നടത്തും. മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയതെന്ന് യോഗം വിലയിരുത്തി.
ബിൽ പാസായതിനെ അഭിനന്ദിച്ച് മോദി
വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ദീർഘകാലമായി ശബ്‌ദവും അവസരവും നിഷേധിക്കപ്പെട്ടവർക്ക് ബിൽ സഹായകമാകും. പതിറ്റാണ്ടുകളായി വഖഫ് സമ്പ്രദായത്തിൽ സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും അഭാവമുണ്ടായിരുന്നു. ഓരോ പൗരന്റെയും അന്തസിന് മുൻഗണന നൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി എക്‌സിൽ കുറിച്ചു.
''രണ്ടാം മോദി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന സി.എ.എയ്ക്ക് സമാനമായ നിയമമാണ് വഖഫ് ബിൽ
-പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |